IM Special

ഉദ്യാന ദേവതയോടൊപ്പം

ഡോ. അമാനുല്ല വടക്കാങ്ങര

വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാന്‍ കഴിയുക, വൈവിധ്യമാര്‍ന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണര്‍ത്തുന്ന തലോടലേല്‍ക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീതസാന്ദ്രമായ ആദാനപ്രദാനങ്ങള്‍ തീര്‍ക്കുന്ന ഗൃഹാതുതമായ സാമൂഹ്യപരിസരത്ത് ജീവിക്കുക, വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയില്‍ വീര്‍പ്പുമുട്ടി ഫ്‌ളാറ്റുകളുടെ ഇടനാഴികകളില്‍ തളക്കപ്പെടുന്ന പലര്‍ക്കും ഇതൊക്കെ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങളായി തോന്നാം. എന്നാല്‍ മനസുവെച്ചാല്‍ നമുക്കും മരുഭൂമിയില്‍പോലും മനോഹരമായ മലര്‍വാടി തീര്‍ക്കാനാകുമെന്ന് തെളിയിക്കുകയാണ് ദോഹയിലെ മലയാളി ദമ്പതികളായ സിമിയും പോളും.

ആധുനിക ലോകത്ത് സമ്മര്‍ദ്ധങ്ങളുടേയും തിരക്കുകളുടേയുമിടയില്‍ പ്രയാസമനുഭവിക്കുന്നവരാണ് അധികമാളുകളും. ശാന്തിയുടേയും സമാധാനത്തിന്റേയും കുളിരുപകരുന്ന ആരാമം മനസിനും ശരീരത്തിനും നല്‍കുന്ന ആശ്വാസം അവാച്യമാണെന്നാണ് വലിയവീട്ടില്‍ പോള്‍ ഇതേക്കുറിച്ച് പറഞ്ഞത്. കണ്ണിനും കരളിനും കുളിരുപകരുന്ന സുന്ദരമായ സൂനങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹ്യ പരിസരം ജീവിതത്തിന്റെ ഓജസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് തന്റെ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍നിന്നുള്ള ഒരംഗമെന്ന നിലക്ക്് കൃഷി കമ്പം എന്നും മനസിലുണ്ടായിരുന്നു. പ്രിയതമയുടെ സമയോചിതമായ ഇടപെടലുകളും പ്രണയാര്‍ദ്രമായ പരിചരണവുമാണ് ഈ ഗാര്‍ഹിക തോട്ടത്തിന്റെ വിജയരഹസ്യമെന്ന് പോള്‍ സാക്ഷ്യപ്പെടുത്തുന്നു.

വാക്കുകളില്‍ പുഞ്ചിരിയും മനസ്സില്‍ സ്‌നേഹവും സൂക്ഷിക്കുന്ന സിമി അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു ഉദ്യാന ദേവതയാണ്. പ്രകൃതിയോടും മനുഷ്യനോടും പ്രണയം സൂക്ഷിക്കുന്ന സിമിയുടെ നേരം പുലരുന്നത് തന്നെ ഉദ്യാനത്തിന്റെ മനം മയക്കുന്ന കാഴ്ചകളിലേക്കാണ്. പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും അവയെ തൊട്ടുതലോടി പരിചരിച്ചും പ്രകൃതിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതോടൊപ്പം നന്മയുടേയും സ്‌നേഹത്തിന്റേയയും മഹത്തായ ആശയങ്ങളാണ് ഈ ദമ്പതികള്‍ പകര്‍ന്നുനല്‍കുന്നത്. മക്കളായ കെവിനും എഡ്‌വിനും അമ്മയുടേയും അച്ഛന്റേയും ഈ സുന്ദരമായ ഹോബി കണ്ണുനിറയെ കണ്ടാനന്ദിച്ചാണ് ഇതിനോട് ലയിച്ചുചേരുത്. സൗന്ദര്യവും സൗരഭ്യവുമെന്നതിലുപരി പച്ചപ്പിന്റെ തണുപ്പും കുണുപ്പും വീടിന്റെ ഐശ്വര്യമാണ്

മഅ്മൂറയില്‍ സിമിയും കുടുംബവും താമസിക്കുന്ന 149 ാം നമ്പര്‍ വില്ല ആരും കൊതിക്കുന്ന ഉദ്യാനമായി മാറിയത് നിരന്തരമായ പരിശ്രമം കൊണ്ടാണ്. മക്കളെ സ്‌നേഹിക്കുന്നതുപോലെ ചെടികളേയും പൂക്കളേയും സ്‌നേഹിച്ചും പരിചരിച്ചുമാണ് സിമി മനോഹരമായ ഈ ആരാമമൊരുക്കിയത്. ഇതില്‍ നിന്നും നിത്യവും ലഭിക്കുന്ന ഊര്‍ജവും കണ്ണും മനസ്സും നിറയുന്ന അനുഭൂതിയുമാണ് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് പ്രേരകമാകുന്നത്.

ഖത്തര്‍ പെട്രോളിയത്തിലെ ഉദ്യോഗസ്ഥയായ സിമി ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളെ ഫലപ്രദമായി ഉപയോഗിച്ചാണ് വിസ്മയകരമായ ഈ പൂന്തോട്ടമൊരുക്കിയിരിക്കുന്നത് എന്നറിയുമ്പോഴാണ് ഈ ഉദ്യാന ദേവതയോടുള്ള ആദരവ് വര്‍ദ്ധിക്കുക. ഒന്നിനും സമയമില്ലെന്ന് പരിഭവിക്കുന്ന വീട്ടമ്മമാര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ പ്രായോഗികമായ മാതൃകയാണ് ഈ പൂക്കളുടെ തോഴി സമ്മാനിക്കുന്നത്.

വര്‍ണ്ണങ്ങള്‍ തൂകി പരിമളം പരത്തുന്ന പൂക്കളെപ്പോലെ മനോഹരമായ പുഞ്ചിരിയും വശ്യമായ സംസാരവും കൊണ്ട് വീട്ടിലെത്തുന്ന അതിഥികളെ ആകര്‍ഷിക്കുന്ന സിമി നല്ല കുറേ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് ഓരോരുത്തരുടേയും സന്ദര്‍ശനം സവിശേഷമായ അനുഭവമാക്കുന്നത്.

പൂക്കളെക്കുറിച്ചും പച്ചക്കറി കൃഷിയെക്കുറിച്ചുമൊക്കെ സംസാരിക്കുവാന്‍ ഈ ഉദ്യാനദേവതക്ക് നൂറ് നാവാണ്. പൂന്തോട്ടത്തിന്റെ ഭംഗിയും പൂക്കളുടെ സൗന്ദര്യവും പോലെ സിമിയുടെ സംസാരവും എത്ര കേട്ടാലും മതിവരില്ല. അത്ര മനോഹരമായും കൃത്യമായുമാണ് ഓരോ കാര്യങ്ങളും അവര്‍ വിവരിക്കുക

ഊശരമായ മരുഭൂമിയില്‍ കണ്ണിനും കരളിനും കുളിരുപകരുന്ന പൂക്കളുടെയും പച്ചക്കറികളുടെയും വിസ്മയം ലോകം തീര്‍ത്ത സിമിയും പോളും മണ്ണും മനുഷ്യനും തമ്മിലുണ്ടാവേണ്ട അവിഭാജ്യമായ ബന്ധമാണ് അടയാളപ്പെടുത്തുന്നത്.

 

Comments are closed.