Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നത് രണ്ടാം തരംഗത്തിന്റെ പ്രാഥമിക സൂചനയാകാം. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നത് രണ്ടാം തരംഗത്തിന്റെ പ്രാഥമിക സൂചനയാകാമെന്നും സ്ഥിതിഗതികള്‍ ഗുരുതരമാകുന്നതിന് മുമ്പ് തന്നെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും കോവിഡ് പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ച വ്യാധി വകുപ്പ് തലവനുമായ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു.

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഖത്തറില്‍ പ്രതിദിന കേസുകള്‍ കൂടി വരികയാണ് . ആശുപത്രികളിലും ഐ.സി.യു.വിലും കേസുകള്‍ കൂടുന്നു. ഇത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകളാവാം. എല്ലാവരും ആശങ്കപ്പെടാതെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കുകയാണ് വേണ്ടത്.

അടുത്ത ഒന്നോ രണ്ടോ ആഴ്ചകള്‍ ഇതേ വര്‍ദ്ധന തുടരുകയാണെങ്കില്‍ കൂടുതല്‍ കണിശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. നേരത്തെയേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തിരിച്ചുകൊണ്ടുവരേണ്ടതായും വന്നേക്കും. അതിനാല്‍ സ്ഥിതിഗതികള്‍ വഷളാവാതിരിക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

എപ്പോഴും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, കൈ കഴുകുക തുടങ്ങിയവ ശ്രദ്ധിക്കണം.

ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരമൊരവസ്ഥയെ പ്രതിരോധിക്കുവാന്‍ പൊതുജനങ്ങളുടെ ജാഗ്രതയോടെയുള്ള സഹകരണമാണാവശ്യം.

രാജ്യത്ത് ഇതിനകം 50,000 പേര്‍ കോവിഡിനുള്ള ഫൈസറിന്റെ വാക്‌സിനെടുത്തതായി അദ്ദേഹം പറഞ്ഞു. ഇത് വലിയ നേട്ടമാണ്. ലോകത്ത് ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ എന്ന നിലക്ക് എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ ശേഷമാണ് ഖത്തര്‍ ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചത്. പല രാജ്യങ്ങളും ഉപയോഗിക്കുകയും അപകട രഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്ത ശേഷം ഡിസംബര്‍ 21 ന് ആദ്യ ബാച്ച് വാക്‌സിന്‍ ലഭ്യമാക്കി. ഖത്തറിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് വാകിസിന്റെ വിജയം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.