Archived Articles

ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണം. വിമന്‍സ് ഫ്രട്ടേണിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ: ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയും ആര്‍ എസ്സ് എസ്സും അനുബന്ധ സംഘടനകളും രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് വിമന്‍സ് ഫ്രട്ടേണിറ്റി കഴിഞ്ഞ ദിവസം ദോഹയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ഉള്‍പ്പെടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന മൗലികാവകാശ ലംഘനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരാകണം. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ആ ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ടെന്നും ചര്‍ച്ചാ സദസ്സ് ഓര്‍മ്മപ്പെടുത്തി.

രാജ്യത്ത് അധികാര കേന്ദ്രങ്ങളുടെ കീഴില്‍ വര്‍ഗീയ വേര്‍തിരിവ് വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തില്‍ ‘മതേതര ഇന്ത്യയെ തിരിച്ചു പിടിക്കുക’ എന്ന പ്രമേയത്തിലാണ് ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചത്.

വിമന്‍സ് ഫ്രട്ടേണിറ്റി പ്രസിഡന്റ് ഷെറീജ വിഷയമവതരിപ്പിച്ചു. ഖത്തറിലെ വിവിധ വനിതാ സംഘടനകളെ പ്രതിനിധീകരിച്ചു മുനീറ ബഷീര്‍, ഫലീല ഹസ്സന്‍ (കെ.ഡബ്യു. സി.സി), സാഹിദാ(എം.ജി.എം), ഹുമൈറ അബ്ദുല്‍ വാഹിദ (എം.എം.ഡബ്യു.എ), ബുഷ്റ ഷെമീര്‍ (എം.ജി.എം ഖത്തര്‍) തുടങ്ങിയവര്‍ പങ്കെടുത്തു. വിമന്‍സ് ഫ്രട്ടേണിറ്റി പി.ആര്‍ കോര്‍ഡിനേറ്റര്‍ ഷെജിന ചര്‍ച്ച നിയന്ത്രിച്ചു.