Breaking News

ഖത്തറില്‍ റസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ റസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് . നേരത്തെ തന്നെ ഗള്‍ഫ് മേഖലയില്‍ കൂടിയ റസിഡന്‍ഷ്യല്‍ വാടകയുള്ള രാജ്യമാണ് ഖത്തര്‍. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായിയാണ് ഖത്തറില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെസിഡന്‍ഷ്യല്‍ വാടകയില്‍ വര്‍ധനവ് ഉണ്ടായത് രാജ്യത്തെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ആവശ്യകത അനുദിനം വര്‍ദ്ധിക്കുകയാണെന്നും വര്‍ഷാവസാനത്തോടെ ലഭ്യത കുറയുന്നതിനാല്‍, റെസിഡന്‍ഷ്യല്‍ വാടക ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഗോള റിയല്‍ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡും അതിന്റെ ഏറ്റവും പുതിയ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിവ്യൂവില്‍ പറയുന്നു.

ലോക കപ്പിന്റെ മുന്നോടിയായി ഖത്തറിലെത്തുന്ന കളിയാരാധകര്‍ക്ക് വീടുകള്‍ റിസര്‍വ് ചെയ്യുവാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മുന്നോട്ടുവന്നതും ഖത്തര്‍ ടൂറിസത്തിന്റെ ഹോളിഡേ ഹോം പരിപാടിയും റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഡിമാന്‍ഡിലെ കുതിച്ചുചാട്ടത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രൈം അപ്പാര്‍ട്ട്മെന്റുകളിലാണ് വാടക നിലവാരത്തില്‍ വര്‍ധിച്ച ഡിമാന്‍ഡിന്റെ ആഘാതം ഏറ്റവും പ്രകടമാകുന്നത്. ഈ മേഖലയില്‍ ശരാശരി 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.വില്ല കോമ്പൗണ്ടുകളുടെ വാടകയും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.