Breaking News

ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി നിരവധി വിദേശ കമ്പനികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിന്റെ വിവിദ ഭാഗങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി നിരവധി വിദേശ കമ്പനികള്‍ മുന്നോട്ട് വന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് നിയമപരമായും സുരക്ഷിതമായും റിക്രൂട്ട് ചെയ്യാനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രറ്റ് സംവിധാനം വഴി ഈ വര്‍ഷം (2022) ഒക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 41,668 കമ്പനികള്‍ . 2016 ന് ശേഷമുള്ള ഏറ്റവും വലിയ രജിസ്‌ട്രേഷന്‍ ആണിത്.

നിര്‍മ്മാണം, ഉത്പാദനം, ഹോള്‍ സെയില്‍ ആന്റ് റീട്ടെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പ്രൊഫഷണല്‍, അഡ്മിനിസ്‌ട്രേഷന്‍, കൃഷിയും അനുബന്ധ മേഖലകള്‍ തുടങ്ങിയവയിലാണ് ഏറെയും തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ തീരെ ചിലവ് കുറഞ്ഞതും മാന്യമായ ശമ്പളം ഉറപ്പ് വരുത്തുന്നതും ഏറെ സുരക്ഷിതവുമായിരിക്കും. കോവിഡിന് ശേഷം വിദേശങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ ഒരുങ്ങന്നതിന്റെ സൂചനകളാണിത്.

ഇതിന് പുറമെ, കേരള സര്‍ക്കാറും വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകളുമായുണ്ടാക്കിയ റിക്രൂട്ട്‌മെന്റ് കരാര്‍ വഴിയും ധാരാളം അവസരങ്ങള്‍ ഉണ്ടാവുന്നു. അതിലേക്കുള്ള റിക്രൂട്ട്‌മെന്റുകളും നടന്ന് വരുന്നു. ദിനം പ്രതിയെന്നോണം വിവിധ വിദേശ തൊഴില്‍ നോട്ടിഫിക്കേഷനാണ് വന്നുകൊണ്ടിരിക്കുന്നത്. നാട്ടിലെ തൊഴിലില്ലായ്മക്ക് പരിഹാരമായും ചൂഷണ രഹിതമായി മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്രുന്നതിനും
ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ മുന്നിട്ടിറങ്ങണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സബ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.