Local News

ചരിത്രം പഠിച്ച ശേഷം ചരിത്രത്തെ കുറിച്ചെഴുതുക : പി. ഹരീന്ദ്രനാഥ്

ദോഹ : ചരിത്രം ആഴത്തില്‍ പഠിച്ചതിനു ശേഷം മാത്രമേ ചരിത്രത്തെ കുറിച്ച് എഴുതാനും വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനും മുതിരാവൂവെന്ന് പ്രശസ്ത ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും, മഹാത്മാഗാന്ധി കാലവും കര്‍മ്മപര്‍വ്വവും എന്നീ വിഖ്യാത ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ പി ഹരീന്ദ്രനാഥ് പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഫോറം തുമാമ വൈബ്രന്റ് ഹാളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

200ലധികം ഗ്രന്ഥങ്ങള്‍ ഗാന്ധിജിയെ കുറിച്ച് വായിച്ചുതീര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന അവാര്‍ഡ്ഗ്രന്ഥം ബ്രിട്ടീഷ് ഭരണകാലത്തിന് 500 വര്‍ഷം മുമ്പുള്ള ഇന്ത്യയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ്. വാസ്‌കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയത് ഉള്‍പ്പെടെ വിഷയങ്ങളില്‍ തന്റെതായ സവിശേഷങ്ങളായ നിരീക്ഷണങ്ങള്‍ പുസ്തകം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പുസ്തകപരിചയം നടത്തിയ എഴുത്തുകാരന്‍ സുബൈര്‍ വെള്ളിയോട് പറഞ്ഞു. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ‘മഹാത്മാഗാന്ധി കാലവും കര്‍മ്മപഥവും’ എന്ന ഖത്തറിലെ ഇന്ത്യക്കാരായ എഴുത്തുകാരുടെ മുമ്പാകെ ഹരീന്ദ്രനാഥ് വിശദീകരിച്ചു. ഓതേഴ്‌സ് ഫോറം വൈസ്പ്രസിഡന്റ് ശ്രീകലാ ഗോപിനാഥ് അദ്ദേഹത്തിന് ഫോറത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ഫോറം ജനറല്‍സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, സെക്രട്ടറി ഷാഫി പി സി പാലം, അബ്ദുല്‍സലാം മാട്ടുമ്മല്‍, ഷംല ജാഫര്‍, റാം മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.