Local News

കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജെ.കെ.മേനോന്‍

ദോഹ. കുവൈറ്റിലുണ്ടായ ദുരന്തത്തില്‍, പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ട്.നഷ്ടപ്പെട്ടുപോയരെക്കുറിച്ചോര്‍ത്ത് ഓരോ കുടുംബത്തിലും തോരാത്ത കണ്ണുനീര്‍പെയ്ത്താണ്. നമ്മുടെ സഹോദരങ്ങളാണവര്‍. ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാനും, നോര്‍ക്ക ഡയറക്ടറുമായ ജെ.കെ. മേനോന്‍ പറഞ്ഞു.

കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു ലോക കേരള സഭയില്‍ വെച്ച് ജെ.കെ.മേനോന്‍ പ്രഖ്യാപിച്ചു. കൂടാതെ അവരുടെ ആശ്രിതര്‍ക്ക് എബിഎന്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളില്‍ ജോലി നല്‍കുമെന്നും ജെ.കെ. മേനോന്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് ധനസഹായം നല്‍കുക. പത്മശ്രീ അഡ്വ. സി.കെ. മേനോന്റ മകനാണ് ജെ.കെ.മേനോന്‍. സി.കെ.മേനോന്റ വിയോഗ ശേഷം വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതല ജെ.കെ.മേനോനാണ്.

കുവൈറ്റ് ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിവേഗത്തില്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. അത്തരം ഇടപെടലുകള്‍ക്കു എല്ലാ പിന്തുണയും നല്‍കുകയെന്നത് തന്റെ കടമയായി കരുതുന്നുവെന്നും ജെ.കെ.മേനോന്‍ പറഞ്ഞു. താനും ഈ ഘട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനുള്ള ശ്രമത്തില്‍ ഒപ്പം ചേരുകയാണെന്നും ജെ.കെ കൂട്ടിച്ചേര്‍ത്തു