Breaking News

ഫിഫ അറബ് കപ്പ് 2025 ന് ഉജ്വല തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ അറബ് കപ്പ് 2025 ന് ഉജ്വല തുടക്കം. കാല്‍പന്തുകളിയാവേശവും അറേബ്യന്‍ കൂട്ടായ്മയുടെ വികാരവും അല തല്ലിയ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ ആരാധകരെ സാക്ഷി നിര്‍ത്തി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ മദ് അല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.


അറേബ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചാവികാസവും പാരമ്പര്യവും സാംസ്‌കാരിക മുന്നേറ്റവും അടയാളപ്പെടുത്തിയ വര്‍ണാഭമായ പ്രകടനങ്ങള്‍ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കി. അറേബ്യന്‍ സാഹിത്യത്തിലെ വിവേകത്തിന്റേയും ചിന്തയുടേയും പ്രതീകമായ ജുഹയാണ് ഫിഫ അറബ് കപ്പിന്റെ ഭാഗ്യചിഹ്നമെന്നത് ഏറെ സാഹിത്യ സാംസ്‌കാരിക ദിശാബോധം നല്‍കുന്നതായി.


61475 പേരാണ് ഖത്തറും ഫലസ്തീനും തമ്മിലുള്ള ഉദ്ഘാടന മല്‍സരം കാണാനെത്തിയത്. കളിയവസാനിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് പലസ്തീന്‍ ഖത്തറിനെ പരാജയപ്പെടുത്തി.
വൈകുന്നേരം 4 മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ഫിഫ അറബ് കപ്പ് 2025 ല്‍ ടുണീഷ്യയും സിറിയയും തമ്മിലുള്ള മല്‍സരം കാണാനെത്തിയത് 26,966 ആരാധകരായിരുന്നു. തുണീഷ്യയെ ഒരു ഗോളിന് തോല്‍പ്പിച്ച് സിറിയ ജയിച്ചു.