Breaking News

ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ടില്‍ ഇനി അഡ്രസ്സും മാതാപിതാക്കളുടെ പേരും ഉണ്ടാവില്ല

ദോഹ. ഇന്ത്യാ ഗവണ്‍മെന്റ് നടപ്പാക്കുന്ന പുതിയ നിയമം നടപ്പാകുന്നതോടെ ഇന്ത്യന്‍ പാസ്‌പ്പോര്‍ട്ടില്‍ ഇനി അഡ്രസ്സും മാതാപിതാക്കളുടെ പേരും ഉണ്ടാവില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഓര്‍മപ്പെടുത്തുന്നു.
2023 ഒക്ടോബര്‍ 1 നോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് ജനനത്തിയ്യതി തെളിയിക്കാന്‍ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പ്രസ്തുത തിയ്യതിക്ക് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും ജനനത്തിയ്യതി കാണിക്കുന്ന രേഖയായി സമര്‍പ്പിക്കാം.

പാസ്‌പ്പോര്‍ട്ടിന്റെ അവസാന പേജില്‍ മാതാപിതാക്കളുടെ പേരുകള്‍ ചേര്‍ക്കില്ല. വേര്‍പിരിഞ്ഞതോ കുടുംബവുമായി ബന്ധമില്ലാത്ത മാതാപിതാക്കളുടെ പേരുകള്‍ പാസ്‌പ്പോര്‍ട്ടില്‍ ഉണ്ടാവുന്നത് മൂലം മക്കള്‍ക്കുണ്ടാകുന്ന വിഷമതകള്‍ ഒഴിവാക്കാനാണ് ഈ നടപടി.

അവസാന പേജില്‍ അഡ്രസ്സും ഉണ്ടാവില്ല. പാസ്‌പോര്‍ട്ട് ഹോര്‍ഡറുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണി നടപടി. പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തും.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്‌കാന്‍ ചെയ്തു വിലാസം അറിയാം.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ മാറ്റങ്ങള്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുന്നതോടെ പ്രബല്യത്തില്‍ വരും.