IM Special

റമദാന്‍ ചിന്ത – ഇബ്‌നു ഖല്‍ദൂന്‍ ഇഫക്ട്


ഡോ അലി ജാഫർ മുണ്ടേരി


ലോകപ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന ഇബ്‌നു ഖല്‍ദൂന്‍, തന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘അല്‍ മുഖദ്ദിമ’ യില്‍ ഇപ്രകാരം പറയുന്നുണ്ട്.

‘ഏതൊരു ജീവിക്കും സംവിധാനത്തിനും സംഘത്തിനും സമൂഹത്തിനും അതിന്റേതായൊരു വളര്‍ച്ചയും ശേഷമൊരു തളര്‍ച്ചയും യാഥാര്‍ത്ഥ്യമാണ്…..’

വളര്‍ച്ചക്കുവേണ്ടി മാത്രമായി പരിശ്രമിച്ചാലും,തളരരുതെന്ന് ആഗ്രഹിച്ചാലും,വളര്‍ച്ചയുടെ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍,ശേഷമുള്ള തളര്‍ച്ച അനിവാര്യമാണ്.

മനുഷ്യ ജീവിതത്തിലും മനുഷ്യന്റെ ജീവിതവുമായ ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളിലും ഈ വളര്‍ച്ചയും തുടര്‍ന്നുള്ള തളര്‍ച്ചയും കാണാം.

മരങ്ങളിലെ പച്ചിലയും പഴുത്തിലയും അടയാളപ്പെടുത്തുന്നത് ഈ രണ്ട് പരമാര്‍ത്ഥങ്ങളെയാണ്.

ഇരുമ്പിനെ കരിമ്പാക്കുന്ന മനുഷ്യന്റെ യൗവ്വനവും, കരിമ്പ് പോലും ഇരുമ്പായി അനുഭവപ്പെടുന്ന വാര്‍ധക്യവും അറിയിക്കുന്നത് മനുഷ്യായുസ്സിന്റെ ഉദയത്തെയും അസ്തമയത്തേയുമാണ്.

ഏറെ ആവേശവും ആദര്‍ശ വീര്യവും നല്‍കി,സര്‍വ്വ തലങ്ങളിലും സ്ഥലങ്ങളിലും ആദര്‍ശബോധത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിച്ച റമദാന്‍, ആ റമദാനിനേയും ‘ഇബ്‌നു ഖല്‍ദൂന്‍ ഇഫക്ട് ‘ ബാധിക്കുന്നുണ്ട്.

അനുഷ്ഠിക്കാനുള്ള നോമ്പുകളുടെ എണ്ണമായിരുന്നു ഇന്നുവരെ കൂടുതലെങ്കില്‍, ഇനി മുതല്‍ അതു മാറുന്നു. ഇനി റമദാനിന്റെ വളര്‍ച്ചക്ക് ശേഷമുള്ള ‘വരള്‍ച്ച’യുടെ കൗണ്‍ണ്ടൗണ്‍ കാലമാണ്.

നോറ്റ നോമ്പുകളുടെ എണ്ണം ഇനി നോല്‍ക്കാന്‍ ലഭിക്കണമെന്നില്ല, നോമ്പനുബന്ധ കര്‍മ്മങ്ങളിലും ഈ കുറവ് ഇനി പ്രകടം.

കോണ്‍ഡിറ്റിയിലെ കുറവിനെ,ക്വാളിറ്റി കൊണ്ടാണ്, അവശേഷിക്കുന്ന നോമ്പ്, നികത്താന്‍ ശ്രമിക്കുന്നത്.ഇനിയുള്ള ദിനങ്ങള്‍ ഇന്നലെ വരെയുള്ള ദിനങ്ങളേക്കാള്‍ ഏറെ സമ്പന്നം,ശ്രേഷ്ടം.

ഒരായുസ്സിനേക്കാള്‍ ശ്രേഷ്ടമായ രാവും ഏറെ മഹത്വങ്ങള്‍ നിറഞ്ഞ പകലുകളുമാണ് അവശേഷിക്കുന്ന അപൂര്‍വ്വ ദിനരാത്രങ്ങളില്‍ കടന്നു വരുന്നത്.

നോമ്പിനെയും മറ്റെല്ലാത്തിനേയും പോലെ, മനുഷ്യനും സംഭവിക്കുന്നുണ്ട് ‘ഇബ്‌നു ഖല്‍ദൂന്‍ ഇഫക്ട്’ എന്നതും, ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

‘ഒരാള്‍ക്കും അയാളുടെ (മരണത്തിന്റെ) അവധിയെത്തിയാല്‍ അല്ലാഹു ഒരിക്കലും പിന്തിച്ച് നല്‍കില്ല,നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്…’ (ഖുര്‍ആന്‍)