IM Special

പി. എന്‍. ബാബുരാജന്‍ ഐ സി ബി എഫ് പ്രസിഡണ്ട് പദവിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന രംഗങ്ങളില്‍ കാല്‍നൂറ്റാണ്ടിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച പി. എന്‍. ബാബുരാജന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഐ സി ബി എഫ് പ്രസിഡണ്ട് എന്ന പദവിയിലിരുന്ന് അദ്ദേഹം നടപ്പാക്കിയ വൈവിധ്യമാര്‍ന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവരുമായും ഊഷ്മള ബന്ധം പുലര്‍ത്തുന്ന ബാബുരാജന്‍ ഡിസംബര്‍ അവസാനത്തോടെ ഐ സി ബി എഫ് പ്രസിഡണ്ട് പദവിയില്‍ നിന്നും പടിയിറങ്ങുന്നത് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ്.

ജനസേവനത്തെക്കുറിച്ചും സാമൂഹ്യ പ്രവര്‍ത്തനത്തെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോള്‍ ബാബുരാജന്‍ പറഞ്ഞു. ഓരോ പൊതുപ്രവര്‍ത്തകര്‍ക്കും ഒരു സ്വപ്‌നം വേണം. പുതിയ ആശയവും ചിന്തയും സ്വപ്‌നങ്ങളെ സാക്ഷാല്‍ക്കാരത്തിലെത്തിക്കണം. അങ്ങനെ നിത്യവും പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി മുന്നേറുമ്പോഴാണ് ഏത് സംഘടനയും വിജയത്തിലെത്തുന്നത്.

സംസ്‌കൃതിയുടെ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗം, ഐ.സി.ബി. എഫ് പ്രസിഡണ്ട് തുടങ്ങിയ പദവികളിലൊക്കെ തിളങ്ങിയ ബാബുരാജന്റെ വാക്കുകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖയും രൂപരേഖയുമടങ്ങിയിരിക്കുന്നു.

ഇന്ത്യന്‍ സമൂഹത്തിന്റെ വിശിഷ്യ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ക്ഷേമത്തിനായി കഴിയാവുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് രണ്ട് വര്‍ഷം മുമ്പ് ഐ.സി.ബി. എഫ് പ്രസിഡണ്ട് പദവി ഏറ്റെടുത്തത്. വളരെ മികച്ച ഒരു ടീമിനോടൊപ്പം ഐ.സി.ബി. എഫിനെ നയിക്കാനായതിലെ പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങാനൊരുങ്ങുന്നത്. സേവനമികവിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍, തൊഴില്‍ മന്ത്രാലയം എന്നിവയുടെ പ്രശംസ പിടിച്ചുപറ്റിയ ഐ.സി. ബി. എഫിന് നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനില്‍ സ്ഥിരാഗത്വം ലഭിച്ചതും സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് .

ഐ.സി. ബി. എഫിന്റെ തൊപ്പിയില്‍ പുതിയ ചില പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്താണ് ബാബുരാജനും സംഘവും അധികാരമൊഴിയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഐ.സി.ബി. എഫ് നേടിയ പ്രധാന നേട്ടങ്ങള്‍ പരിശോധിച്ചാല്‍ സംഘടനയുടെ വളര്‍ച്ചയും പുരോഗതിയും ആര്‍ക്കും വേഗം മനസിലാകും.

1800 അംഗങ്ങളുണ്ടായിരുന്ന സംഘടന ഇപ്പോള്‍ 3145 അംഗങ്ങളും സ്വന്തമായ ഓഫീസും സംവിധാനങ്ങളുമുള്ള ഒരു വലിയ പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. കാര്യക്ഷമമായ ഹെല്‍പ് ഡെസ്‌കും ഓഫീസ് സംവിധാനങ്ങളും ഏത് സാധാരണക്കാരന്റേയും ന്യായമായ എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെടണമെന്ന എന്ന ആഗ്രഹത്തിന്റെ ഫലമാണ് .

മുഴുവന്‍ ഐ.സി. ബി. എഫ് ലൈഫ് മെമ്പര്‍മാര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കികൊണ്ടാണ് ബാബുരാജനും സംഘവും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തിയത്. അനുയോജ്യമായ രീതിയില്‍ ഐ.സി .ബി. ബി. എഫ്. ദിനം ആചരിക്കുകയും അര്‍ഹരായ കമ്മ്യൂണിറ്റി നേതാക്കളെ വേണ്ടവിധം ആദരിക്കുകയും ചെയ്ത് സമൂഹത്തില്‍ ഐ.സി. ബി . എഫിന് എന്തൊക്കെ ചെയ്യാനുണ്ടെന്ന് ബോധ്യപ്പെടുത്തി.
പ്രമുഖ ലീഗല്‍ കണ്‍സല്‍ട്ടന്‍സിയായ കോച്ചേരി ആന്റ് പാര്‍ട്‌ണേര്‍സുമായി സഹകരിച്ച് ലീഗല്‍ ക്‌ളിനിക് സംഘടിപ്പിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സൗജന്യനിയമോപദേശം ലഭ്യമാക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മെഡിക്കള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പാവപ്പെട്ട തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും 90 ദിവസത്തെ മരുന്നും ലഭ്യമാക്കി . ജീവിതത്തില്‍ സമ്മര്‍ദ്ധങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവര്‍ക്ക് വ്യവസ്ഥാപിതമായ കൗണ്‍സിലിംഗ് സംവിധാനം നടപ്പാക്കി.

പാവപ്പെട്ട തൊഴിലാളികള്‍ക്ക് മിതമായ പ്രീമിയമടച്ച് ഒരു ലക്ഷം റിയാലിന്റെ കവറേജുളള ഇന്‍ഷ്യൂറന്‍സ് പദ്ധതി നടപ്പാക്കിയതാകും ഐ.സി. ബി. എഫ് സാക്ഷാല്‍ക്കരിച്ച ഏറ്റവും വലിയ പദ്ധതി . ഈ പദ്ധതി പ്രോല്‍സാഹിപ്പിച്ച് നിരവധി കൂട്ടായ്മകളും സംഘടനകളും മുന്നോട്ടുവന്നതോടെ വലിയ പ്രചാരമുള്ള ഒന്നായി ഇന്‍ഷ്യൂറന്‍സ് പദ്ധതി മാറുകയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത്.

ഖത്തറിലെ നിര്‍ധനരായ പ്രവാസികള്‍ക്ക് വേണ്ടി ഒരു ഇന്‍ഷുറന്‍സ് പദ്ധതി എന്ന ചിന്ത ആദ്യമുണ്ടായത് അഡ്വക്കേറ് നിസാര്‍ കോച്ചേരി നേത്യത്വം നല്‍കിയിരുന്ന ഐ എന്‍ എ (ഇന്ത്യന്‍ നാഷണല്‍ എബ്രോഡ്) എന്ന കൊച്ചു സംഘടനയിലൂടെയാണ്. പത്തോളം പേരാണ് ആദ്യഘട്ടത്തില്‍ ആ സംഘടനയില്‍ ഉണ്ടായിരുന്നത്. 2005 മുതല്‍ ഖത്തറില്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന ഡോക്ടര്‍ ജോര്‍ജ്ജ് ജോസഫിന്റെ നിര്‍ദ്ദേശവും ഉപദേശവുമായിരുന്നു ഇത്തരത്തിലുള്ള ഒരു പ്രോജക്ടിനുവേണ്ടി ശ്രമം നടത്താന്‍ പ്രേരിപ്പിച്ചത്.

എന്തെങ്കിലും അപകടത്തില്‍ പെട്ട് ജീവ ഹാനി സംഭവിച്ചാല്‍ ഒരു ലക്ഷം ഇന്ത്യന്‍ രുപ കുടുംബത്തിന് സഹായ ധനമായി ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസി യുടെ പ്രീമിയം വെറും 6 റിയാല്‍ ആയിരുന്നു. ഇന്ത്യയിലെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി നടപ്പിലാവണമെങ്കില്‍ ആദ്യഘട്ടത്തില്‍ 10,000 അംഗങ്ങള്‍ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന ഒരു നിബന്ധനയും ഉണ്ടായിരുന്നു. ഇതിനുവേണ്ടി സഹകരിച്ചത് ഗള്‍ഫാര്‍ അല്‍ മിസ്നാദ്, നാസര്‍ അല്‍ ഹാജിരി തുടങ്ങിയ കമ്പനികളും ചില സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമാണ്. സതീഷ് പിള്ള രവി പിള്ള (നാസര്‍ അല്‍ ഹാജിരി) തുടങ്ങിയവരുടെ സഹകരണം പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു. ചില സാങ്കേതിക പ്രയാസങ്ങളാല്‍ ഈ പദ്ധതി മുന്നോട്ടുപോയില്ല.

ഈ പദ്ധതിയെ പൊടി തട്ടിയെടുത്ത് നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചാണ് 2018-2020 ഐ സി ബി എഫ് ഭരണ സമിതി അധികാരമേറ്റത്. അംബാസഡര്‍ പി. കുമരന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്‍ഷൂറന്‍സ് പദ്ധതി പ്രവാസികള്‍ക്കായി നടപ്പിലാക്കാന്‍ ഐ.സി.ബി. എഫിന് കഴിഞ്ഞു. പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന്റെ പിന്തുണയും താല്‍പര്യവും ഈ പദ്ധതിയെ കൂടുതല്‍ ജനകീയമാക്കുവാന്‍ സഹായിക്കുകയും ഐ.സി. ബി. എഫ് ടീമിന് ആവേശം പകരുകയും ചെയ്യുന്നുവെന്നു കാര്യം നന്ദിയോടെ ഓര്‍ക്കുന്നതായയി ബാബുരാജന്‍ പറഞ്ഞു.

ദമാന്‍ ഇസ്ലാമിക് ഇന്‍ഷൂറന്‍സ് (ബീമ) കമ്പനിയുടെ സഹകരണം, കമ്പനിയുടെ സി ഇ ഒ ഹരിക്യഷ്ണന്‍ ഗണപതിയുടെ അകമഴിഞ്ഞ പിന്തുണ, ഐ സി ബി എഫ് മാനേജ്‌മെന്റിന്റെയും ഇതിനുവേണ്ടി രൂപീകരിച്ച സബ് കമ്മറ്റികളുടെയും നിതാന്ത ജാഗ്രത, ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത എമര്‍ജന്‍സി ജനറല്‍ മീറ്റിംഗ് ല്‍ പങ്കെടുത്ത അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ, പദ്ധതി അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ എമ്പസ്സിയും അംബാസഡര്‍ പി കുമാരനും നല്‍കിയ പൂര്‍ണ്ണ പിന്തുണ ഇതൊക്കെയാണ് ഈ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിച്ചത് .

2020 ജനുവരി ഒന്നുമുതല്‍ ആരംഭിച്ച ഐ സി ബി എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതി ഇതിനകം തന്നെ 9 പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി എന്നത് ചെറിയ കാര്യമല്ല.

കോവിഡ് കാലത്താണ് ഐ.സി. ബി. എഫിന്റെ ഏറ്റവും മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്രചാരം നേടിയത്. പാവപ്പെട്ടവരും മധ്യവര്‍ഗവുമൊക്കെ പകച്ചുപോയ സമയത്ത് സേവനത്തിന്റെയും സമാശ്വാസത്തിന്റേയും ദീപശിഖയുമായി ഐ.സി. ബി. എഫ്. സംഘം മാനവ സേവനത്തിന്റെ പുതിയ അധ്യായം രചിച്ചു. ഭക്ഷണവും മരുന്നും കൗണ്‍സിലിംഗും അടിയന്തിരമായി നാട്ടിലേക്ക് തിരിച്ചു പോവേണ്ടവര്‍ക്കുള്ള സഹായവുമൊക്കെ ഐ.സി. ബി. എഫിന്റെ പ്രവര്‍ത്തനനാള്‍വഴികളില്‍ ചരിത്രം രേഖപ്പെടുത്തുന്ന സേവനത്തിന്റെ മായാത്ത മുദ്രകളാണ്.

മാര്‍ച്ച് 6 ന് നിശ്ചയിച്ചിരുന്ന ഐ.സി,. ബി, എഫ് ദിനാഘോഷം, ഏപ്രില്‍ 17 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന തൊഴിലാളി ദിനാഘോഷം, ചില മെഡിക്കല്‍ ക്യാമ്പുകള്‍, ഹാജിക്ക മെമ്മോറിയല്‍ പ്രബന്ധ രചന മല്‍സരങ്ങള്‍ തുടങ്ങിയവ കോവിഡ് കാരണം നടത്താനാവാത്തതില്‍ പ്രയാസമുണ്ടെങ്കിലും അവിസ്മരണീയമായ സേവന പ്രവര്‍ത്തനങ്ങളാല്‍ ധന്യമായിരുന്നു ഐ.സി. ബി. എഫിന്റെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍.

പ്രത്യേക കഴിവുകളും ശ്രദ്ധയുമാവശ്യമുള്ള കുട്ടികള്‍ക്ക് ഇന്ത്യന്‍ സമൂഹം നേതൃത്വം നല്‍കുന്ന ഒരു പഠന കേന്ദ്രം, ഐ.സി. ബി. എഫ്. ഓഫീസില്‍ ഒരു സ്ഥിരം നിയമസഹായ സംവിധാനം, മെഡിക്കല്‍ റീപാട്രിയേഷന്‍ സംവിധാനം, നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് , മിസഈദ്, അല്‍ ഖോര്‍, ദുഖാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഐ.സി. ബി. എഫ് മാനേജിംഗ് കമ്മറ്റിയില്‍ പ്രാതിനിധ്യമുറപ്പാക്കുവാന്‍ മാനേജിംഗ് കമ്മറ്റി അംഗസംഘ വര്‍ദ്ധിപ്പിക്കാനാവശ്യമായ ഭരണ ഘടന ഭേദഗതി, പ്രൈവറ്റ് മെഡിക്കല്‍ സെന്ററുകളില്‍ ഐ.സി. ബി. എഫ് . അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട ലഭ്യമാക്കുന്നതിനുള്ള ഡിസ്‌കൗണ്ട് കാര്‍ഡ് തുടങ്ങിയവയാണ് പൂര്‍ത്തിയാക്കാനാത്ത പ്രധാന പദ്ധതികള്‍. പുതുതായി ചുമതലയേറ്റെടുക്കുന്ന ഭരണസമിതി ഈ വിഷയങ്ങൡ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാബുരാജന്‍ പറഞ്ഞു.

നിറഞ്ഞ മനസ്സോടെയാണ് പടിയിറങ്ങുന്നത്. സഹകരിച്ചവരോട്, പിന്തുണച്ചവരോട്, കൂടെനിന്നവരോട് എല്ലാവരും ഹൃദയം നിറഞ്ഞ നന്ദി മാത്രം 

Comments are closed.