Archived Articles

കരിപ്പൂര്‍ എയര്‍പോര്‍ട്ട്; ജനപ്രതിനിധികളുടെ ഇടപെടല്‍ സ്വാഗതാര്‍ഹം. ഗപാഖ്

അമാനുല്ല വടക്കാങ്ങര

ദോഹ. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ റിസയുടെ നീളം കൂട്ടി റണ്‍വെ കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും ഒപ്പിട്ട് തയ്യാറാക്കിയ നിവേദനം ബഹുമാനപ്പെട്ട കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാജ സിന്ധ്യക്ക് നല്‍കി മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്ത്, പ്രസ്തുത തീരുമാനം നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് ) സ്വാഗതം ചെയ്തു.

എയര്‍പോര്‍ട്ടിന്റെ സുരക്ഷക്കായി എഞ്ചിനിയേഡ് മെറ്റീരിയല്‍ അറസ്റ്റിങ്ങ് സിസ്റ്റം (ഇമാസ്) സിസ്റ്റം സ്ഥാപിക്കാമെന്നാണ് ചര്‍ച്ചക്ക് ശേഷം ഉറപ്പ് നല്‍കിയത്. ഇമാസ് സിസ്റ്റം സ്ഥാപിക്കണമെന്ന് ഗപാഖ് നേരത്തെ മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ആ കാര്യം പരിഗണിക്കുന്നതില്‍ ഗപാഖിന് ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്.

ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍ നടപ്പില്‍ വരുത്തി വലിയ വിമാനങ്ങള്‍ സുഗമമായി ഇറങ്ങാനുള്ള സാഹചര്യവും എയര്‍പോര്‍ട്ട് വികസവും സാധ്യമാവുമെന്നും പ്രതീക്ഷിക്കുന്നു.
ഇപ്പോഴുള്ള നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ ഉചിതമായ ഇടപെടലുകള്‍ നടത്താന്‍ ഗപാഖ് സന്നദ്ധമാവുകയും ചെയ്യും.

യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മശ്ഹൂദ് തിരുത്തിയാട്, അര്‍ളയില്‍ അഹമ്മദ് കുട്ടി, എ.ആര്‍ ഗഫൂര്‍, അമീന്‍ കൊടിയത്തൂര്‍, ശാഫി മൂഴിക്കല്‍, ഗഫൂര്‍ കോഴിക്കോട്, മുസ്തഫ എലത്തൂര്‍, അന്‍വര്‍ സാദത്ത് ടി.എം.സി, അബ്ദുല്‍ കരീം ഹാജി മേന്മുണ്ട, സുബൈര്‍ ചെറുമോത്ത്, ശാനവാസ്, അന്‍വര്‍ ബാബു വടകര തുടങ്ങിയവര്‍ സംസാരിച്ചു.