Breaking News

ഖത്തറുമായുള്ള വാണിജ്യവും ഗതാഗതവും ഒരാഴ്ചക്കകം ആരംഭിക്കും, അന്‍വര്‍ ഗര്‍ഗാഷ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ജനുവരി 5 ന് റിയാദിലെ അല്‍ ഉലയില്‍ നടന്ന ചരിത്രപ്രധാനമായ കരാറിന്റെയടിസ്ഥാനത്തില്‍ നേരത്തെ ഉപരോധം പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങള്‍ക്കും ഖത്തറിനുമിടയിലെ ചരക്കുനീക്കവും പൊതു ഗതാഗതവും ഒരാഴ്ചക്കകം പുനഃസ്ഥാക്കുമെന്ന് .യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. ഇന്ന് നടന്ന ഓണ്‍ ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് മേഖലയിലെ സുപ്രധാനമായ സംഭവവികാസങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.

അല്‍ ഉല പ്രഖ്യാപനം വളരെ ക്രിയാത്മകമായിരുന്നുവെന്നും യുഎഇയുടെ പൂര്‍ണ പിന്തുണയോടെയാണ് ധാരണകള്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ശാശ്വതമാമാന്‍ കഴിയില്ല. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എളുപ്പമാകും. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുത്തേക്കും. പരസ്പപര ധാരണയോടും വിശ്വാസത്തോടും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

ഞങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അതിജീവിച്ചു, ഈ പ്രതിസന്ധി പരിഹരിച്ചതില്‍ മേഖലയിലും ലോകത്തും ആശ്വാസമുണ്ട്, ഇത് ഒരു കുടുംബത്തിലെ കലഹമായി കാണുന്നു, ”ഗാര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
എയര്‍ലൈന്‍സ്, ഷിപ്പിംഗ്, വ്യാപാരം എന്നിവയുടെ പ്രായോഗിക നടപടികള്‍ ഉടനെ ആരംഭിക്കും. പൂര്‍ണാര്‍ഥത്തിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ കുറച്ചുകൂടി സമയമെടുത്തേക്കും.

അതിനിടെ ഖത്തര്‍ സൗദി ബോര്‍ഡറില്‍ ഗതാഗതം പുനരാരംഭിക്കുന്നതിനുളള ഊര്‍ജിതമായ ശ്രമങ്ങള്‍ നടക്കുന്നതായി സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു.

റോഡുകള്‍ വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യുന്നു, ലൈറ്റുകള്‍ സ്ഥാപിക്കുകയും റൂട്ടിലെ ഷോപ്പുകള്‍ക്ക് കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് അല്‍ അയ്യം റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയിലെ സല്‍വ ബോര്‍ഡര്‍ സൗദിക്കും ഖത്തറിനും ഇടയിലുള്ള അതിര്‍ത്തിയാണ്, കിഴക്കന്‍ മേഖലയിലെ അല്‍ ഉദയ്ദ് ഗവര്‍ണറേറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അല്‍ അഹ്‌സ ഗവര്‍ണറേറ്റില്‍ നിന്ന് 150 കിലോമീറ്ററും ദോഹയില്‍ നിന്ന് 90 കിലോമീറ്ററുമാണ് ഇത്.

യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് നിയന്ത്രണം, കസ്റ്റംസ്, പോലീസ്, ഗതാഗത സഹായം, സിവില്‍ ഡിഫന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും ഏകോപിപ്പിക്കുന്നതായി പത്രം ചൂണ്ടിക്കാട്ടി.

Comments are closed.