Breaking News

ഫിഫ ലോകകപ്പ് ഖത്തറില്‍ ഫ്‌ളോട്ടിംഗ് ഹോട്ടലുകളാക്കുന്ന രണ്ട് ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ നവംബര്‍ 10, 14 തീയതികളില്‍ ദോഹ തുറമുഖത്ത് നങ്കൂരമിടും

അമാനുല്ല വടക്കാങ്ങര

ദോഹ.2022 ലെ ഫിഫ ലോകകപ്പ് ഖത്തറില്‍ ഫ്‌ളോട്ടിംഗ് ഹോട്ടലുകളായി പ്രവര്‍ത്തിക്കാന്‍ രണ്ട് ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ നവംബര്‍ 10, 14 തീയതികളില്‍ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ അല്‍ ജാബര്‍ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 9,000-ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കപ്പലുകള്‍ക്ക് ഉണ്ടായിരിക്കും.

ക്രൂയിസ് കപ്പലുകളിലൊന്ന് നിര്‍മ്മാണത്തിലാണെന്നും ഖത്തറിലേക്കായിരിക്കും ആദ്യ യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ ക്രൂയിസ് കപ്പലിന് പേരിടുന്നതിനുള്ള ചടങ്ങ് നവംബര്‍ 13 ന് നടക്കും. രണ്ടാമത്തെ ക്രൂയിസ് കപ്പല്‍ നവംബര്‍ 14 ന് നങ്കൂരമിടും, അല്‍ ജാബര്‍ പറഞ്ഞു.

ഖത്തര്‍ 2022 ലോകകപ്പ് വേള്‍ഡ് കപ്പ് സമയത്ത് ആരാധകരെ ഉള്‍ക്കൊള്ളുന്നതിനായി രണ്ട് ഭീമന്‍ ക്രൂയിസ് കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ എംഎസ്സി ക്രൂയിസുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നേരത്തെ തന്നെ കരാറുണ്ടാക്കിയിരുന്നു.

4,000 മുറികളുള്ള രണ്ട് ക്രൂയിസ് കപ്പലുകളിലും കൂടി മൊത്തം 9,400 പേര്‍ക്ക് താമസിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.