Archived Articles

സുപ്രീം കമ്മിറ്റിയുടെ ആരോഗ്യ സ്‌ക്രീനിംഗ് പ്രോഗ്രാം 42,600 ഫിഫ 2022 ലോകകപ്പ് ഖത്തര്‍ തൊഴിലാളികളെ പരിശോധിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി യുടെ അതുല്യവും സമഗ്രവുമായ ആരോഗ്യ സ്‌ക്രീനിംഗ് പ്രോഗ്രാം 2022 ആഗസ്റ്റ് വരെ 42,600 ഫിഫ 2022 ലോകകപ്പ് ഖത്തര്‍ തൊഴിലാളികളെ പരിശോധിച്ചു. തൊഴിലാളികളുടെ മെഡിക്കല്‍ ഹിസ്റ്ററിക്ക് കേന്ദ്രീകൃത ആക്സസ് നല്‍കുന്നതിനായി ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്സ് സോഫ്റ്റ്വെയര്‍ വഴിയും അവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മേഖലയിലെ പ്രധാന നിര്‍മാണ പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ ഹെല്‍ത്ത് കെയര്‍ ഡാറ്റ മാനേജ്‌മെന്റ് പ്രാപ്തമാക്കുകയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രഥമ ഹെല്‍ത്ത് കെയര്‍ സംരംഭമാണിതെന്ന് ‘വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം മെഡിക്കല്‍ ഫയലുകളിലേക്ക് (ഓണ്‍ലൈനിലും സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയും) ആക്സസ് ചെയ്യാനും അവര്‍ ജോലി ചെയ്യുന്നിടത്തെല്ലാം അത് അവരുടെ മെഡിക്കല്‍ പ്രാക്ടീഷണറുമായി പങ്കിടാനും അനുവദിക്കുന്നു.

2018-ല്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച്, മാനസികാരോഗ്യ വിലയിരുത്തല്‍ ഉള്‍പ്പെടെയുള്ള ഒരു സമഗ്ര മെഡിക്കല്‍ സ്‌ക്രീനിംഗ് (സിഎംഎസ്) പ്രോഗ്രാം തൊഴിലാളികള്‍ക്കായി സുപ്രീം കമ്മിറ്റി നടപ്പാക്കിയിരുന്നു.

ഫലപ്രദമായ വൈദ്യചികിത്സ നല്‍കുന്നതിനും തൊഴിലാളികളുടെ ആരോഗ്യം ഒഉറപ്പുവരുത്തുന്നതിനും പ്രാഥമിക ഘട്ടത്തില്‍ തന്നെ അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.

‘ഈ സ്‌ക്രീനിംഗുകള്‍, തൊഴിലാളികളെ സൈറ്റിലേക്ക് അയക്കുന്നതിന് മുമ്പ് ജോലി ചെയ്യാന്‍ യോഗ്യരാണെന്നും അവര്‍ അവരുടെ ജോലികള്‍ക്ക് അനുയോജ്യരാണെന്നും എന്തെങ്കിലും മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്ക് ഉചിതമായ പരിചരണ പദ്ധതികള്‍ ലഭിക്കുന്നുണ്ടെന്നും’ ഉറപ്പാക്കാന്‍ സഹായിച്ചു.

കോവിഡ് 19 പാന്‍ഡെമിക്കിലുടനീളം ഉയര്‍ന്ന അപകടസാധ്യതയുള്ള തൊഴിലാളികളെ തിരിച്ചറിയുന്നതില്‍ ഈ മെഡിക്കല്‍ സ്‌ക്രീനിംഗുകള്‍ നിര്‍ണായകമാണെന്ന് തെളിയിച്ചു. ഇത് അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍, മാനസികാരോഗ്യ പിന്തുണ നല്‍കാന്‍ സുപ്രീം കമ്മറ്റിയെ സഹായിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.