Local News

ദുരിത യാത്രകള്‍ക്ക് അറുതി വേണം : പ്രവാസി വെല്‍ഫെയര്‍


ദോഹ. ഗള്‍ഫ് നാടുകളിലെ അവധിക്കാലം ആരംഭിച്ച സമയത്ത് അനിയന്ത്രിതമായ ടിക്കറ്റ് നിരക്കിനു പുറമെ എയര്‍ ഇന്ത്യ വിമാന സര്‍വിസുകള്‍ തുടര്‍ച്ചയായി മുടങ്ങുന്നത് ഗുരുതരമായ പ്രശ്‌നങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുന്നത്. പ്രവാസികളുടെ യാത്രാ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. അവശ്യ സര്‍വീസ് മേഖലകള്‍ സ്വകാര്യ വത്കരിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. സ്വകാര്യവത്കരണത്തിന് കാണിക്കുന്ന ആവേശവും ധൃതിയും പ്രശ്‌ന പരിഹാരത്തിന് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ അനാസ്ഥ , ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന മൗനം തുടങ്ങി എല്ലാ പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട പ്രവാസികളാണ് . കനത്ത ടിക്കറ്റ് നിരക്ക് നല്‍കി ബുക്ക് ചെയ്തിട്ടും യാത്ര തടസ പെടുകയും ജോലി വരെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാകുന്നതും ഒരിക്കലും നീതീകരിക്കാന്‍ ആകില്ല . എന്നും അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിന്റെ ഈ പ്രശ്‌നത്തിലും അധികാരികള്‍ മൗനം അവലംബിക്കുന്നത് അനീതിയാണ് . കേരളത്തില്‍ നിന്നുള്ള ഫ്‌ലൈറ്റുകളാണ് കൂടുതലും മുടങ്ങുന്നത് . ഈ പ്രശ്‌നം ഉന്നയിച്ചു കേന്ദ്ര സര്‍ക്കാരില്‍സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാരും തയ്യാറാകണം . സര്‍വീസ് മുടങ്ങുന്നതിന് പിഴ ഉള്‍പ്പെടെയുള്ള കൃത്യമായ നടപടികള്‍ എടുത്ത് ഇത്തരം പ്രവണതകള്‍ തിരുത്തണം . പ്രവാസികളായ യാത്രക്കാര്‍ക്ക് യാത്ര സൗകര്യം ഉറപ്പാക്കണം . കൂടുതല്‍ വിമാന സര്‍വിസുകള്‍ അനുവദിക്കുകയും നിലവിലെ വിമാനക്കമ്പനികളുടെ സേവനം ഉറപ്പാക്കാന്‍ വേണ്ട നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്‌മാന്‍, റഷീദ് അലി, സാദിഖ് സി, മജീദ് അലി, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റഷീദ് കൊല്ലം, അബ്ദുല്‍ ഗഫൂര്‍, സജ്‌ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു.