Local News

ഖത്തര്‍ പ്രവാസിക്ക് സ്‌നേഹവീടൊരുക്കി തൃശൂര്‍ ജില്ലാ സൗഹൃദവേദി

ദോഹ. ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂര്‍ ജില്ലാ സൗഹൃദവേദി-ഖത്തര്‍ വിഭാവനം ചെയ്തിട്ടുള്ള ടിജെ എസ് വി ഭവന പദ്ധതിയിലെ നാലാമത്തെ വീട് കല്ലായില്‍ പ്രബിനു വേണ്ടി നിര്‍മ്മിച്ചതിന്റെ താക്കോല്‍ദാനകര്‍മ്മം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിന്‍സ് നിര്‍വ്വഹിച്ചു.

ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിര്‍ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങള്‍ക്കായുള്ള ഇത്തരം കൈത്താങ്ങുകള്‍ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ ഊന്നിയുള്ള മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കോഞ്ചേരി അമ്മാംകുഴി കൈതയില്‍ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ സി.കെ മേനോന്‍ അവര്‍കളുടെ സ്മരണാര്‍ത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്.
പുതിയതായി നിര്‍മിച്ച വീടിനു മുന്‍വശത്തായി നടന്ന പ്രസ്തുത ചടങ്ങില്‍ വേദി വൈസ് പ്രസിഡണ്ട് ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി അബ്ദുള്‍ റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി,വാര്‍ഡ് മെമ്പര്‍ മനോജ് കുഴിപ്പറമ്പില്‍, വേദി ട്രഷറര്‍ മുഹമ്മദ് റാഫി, വേദി മുന്‍ പ്രസിഡന്ണ്ടും NRI സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ സി.ടി.ലോഹിതാക്ഷന്‍, വേദി ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, ഭവനനിര്‍മ്മാണ കോര്‍ഡിനേറ്റര്‍ അക്ബര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു, വേദി ഭവന പദ്ധതി ചെയര്‍മാന്‍ നിഷാം ഇസ്മയില്‍ ചടങ്ങിന് നന്ദി പറഞ്ഞു.

ഭവന പദ്ധതി കണ്‍വീനര്‍ ബാലചന്ദ്രന്‍, സെക്രട്ടറി കുഞ്ഞിമൊയ്തു, ഹെല്‍പ് ഡസ്‌ക്ക് ചെയര്‍മാന്‍ അഷറഫ് വേദി, വേദി പ്രവാസിക്ഷേമം കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്, പ്രവാസിഫോറം വൈസ് ചെയര്‍മാന്‍ പി.പവിത്രന്‍, മറ്റു പ്രവാസി ഫോറം പ്രവര്‍ത്തകര്‍, വേദി മുന്‍ ഭാരവാഹികള്‍ കൂടാതെ നിരവധി വേദി പ്രവര്‍ത്തകരും നാട്ടുകാരും, വീട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ വച്ച് വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബീവാസ് ബില്‍ഡേഴ്‌സ് ഡയറക്ടര്‍ അബ്ദുള്‍ ജബ്ബാര്‍ അവര്‍കള്‍ക്കുള്ള സ്‌നേഹോപഹാരം വേദി വൈസ് പ്രസിഡണ്ട് കൈമാറി. വേദി മുന്‍ സെക്രട്ടറിയും പ്രവാസി ഫോറം ഭാരവാഹിയുമായ സജീഷ് പട്ടിലച്ചന്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.