IM Special

നവോദയ കലാസമിതിയുടെ പൊന്നോണാഘോഷം – ഓര്‍മ്മകളുടെ പൂക്കാലം

ഖാലിദ് കെ.വി, ദാന ഹൈപ്പര്‍മാര്‍ക്കറ്റ്

ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു പൂക്കാലം വിരിയും. പൂക്കളം പോലെ വര്‍ണ്ണാഭമായ, പഴയ ഓണപ്പാട്ട് പോലെ മധുരമുള്ള ഒരു പിടി ഓര്‍മ്മകള്‍.

പുലരിയില്‍ ഉണര്‍ന്ന്, കുളിച്ച്, പുതുവസ്ത്രമണിഞ്ഞ്, മഞ്ഞില്‍ കുതിര്‍ന്ന പാടവരമ്പിലൂടെ പൂ പറിക്കാന്‍ ഓടിയ കുട്ടികള്‍. തുമ്പയും മുക്കുറ്റിയും തേടിയുള്ള ആ യാത്ര, അത് ഞങ്ങളുടെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു.

ആ ഓര്‍മ്മകളുടെ തിരുമുറ്റത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു പേരുണ്ട് . പേരാമ്പ്ര എരവട്ടൂരിലെ നവോദയ കലാസമിതി.

നവോദയ ഒരു കലാസമിതി മാത്രമായിരുന്നില്ല, ഞങ്ങളുടെ ബാല്യത്തിന്റെ വെളിച്ചമായിരുന്നു. നാട്ടില്‍ കലയുടെ ഒരു വിളക്ക് പോലും തെളിയാതിരുന്ന കാലത്ത്, ആദ്യമായി കലയുടെ മഹാജ്വാല തെളിയിച്ചത് നവോദയയായിരുന്നു. നാടകത്തിന്റെ തിരശ്ശീലയും, കായികത്തിന്റെ ആവേശവും ഞങ്ങളുടെ പ്രദേശത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് നവോദയയായിരുന്നു.

സാഹിത്യത്തിന്റെ വഴിയിലെ എന്റെ ആദ്യ വെളിച്ചത്തെക്കുറിച്ച് പറയാതെ വയ്യ.

പ്രശസ്ത നാടക നടനായ മുഹമ്മദ് എരവട്ടൂരിന്റെ ഒരു നാടകം, ജീവിതത്തില്‍ ആദ്യമായി നേരില്‍ കാണാനും, ആ മികച്ച അഭിനയം നേരില്‍ ആസ്വദിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചത് നവോദയയുടെ വേദിയിലൂടെയായിരുന്നു. ആ അനുഭവം എന്റെ കുട്ടിമനസ്സില്‍ തീര്‍ത്ത വിസ്മയം ഇന്നും ഒരു കെടാവിളക്കായി നില്‍ക്കുന്നു.

കാലം കാറ്റുപോലെ മാറി. ഇന്ന് നമ്മുടെ കുട്ടികള്‍ മുറ്റത്ത് പൂക്കളം തീര്‍ക്കുന്നതിന് പകരം, മൊബൈല്‍ സ്‌ക്രീനില്‍ വിരലോടിക്കുന്ന കാലം. ഈ കാലത്തും, ഒരു തണല്‍മരം പോലെ, ഒരു വഴികാട്ടിയായി, നവോദയ നമ്മോടൊപ്പമുണ്ട് എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ.

എന്റെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള ഒരു ഏട് കൂടി ഞാന്‍ പങ്കുവെക്കാം.

തയ്യില്‍താഴ വയലിലെ പച്ചപ്പരപ്പില്‍, ഞങ്ങള്‍ കുറച്ച് ബാല്യങ്ങള്‍ റബ്ബര്‍ പന്തിന്റെ പിന്നാലെ ഓടിയിരുന്ന കാലം. ഗിരീഷ്, പ്രകാശന്‍, റഷീദ്, ബഷീര്‍, മുനീര്‍, പ്രമോദ്… ആ പേരുകള്‍ ഇന്നും എന്റെ നാവില്‍ മധുരമാണ്. ആ ചെറിയ കളിക്കൂട്ടത്തെ വലിയ മൈതാനങ്ങളിലേക്ക് കൈപിടിച്ചു നടത്തിയത് നവോദയയാണ്.

അന്ന് ഞങ്ങള്‍ക്ക് തോളില്‍ കൈവെച്ച് ധൈര്യം തന്നവര്‍ , ചന്ദ്രന്‍ കുണ്ടുകര, കെ.വി. ബാലന്‍, കെ.എം. കുമാരന്‍, വലിയപറമ്പില്‍ ജനാര്‍ദ്ദനന്‍ നായര്‍… ആ വലിയ മനുഷ്യരുടെ അനുഗ്രഹം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. അവരുടെ കൈകളില്‍ നിന്ന് ഞങ്ങള്‍ ഏറ്റുവാങ്ങിയ കപ്പുകള്‍, അത് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു.

എന്നാല്‍ ഇന്ന് ഒരു നൊമ്പരം പറയാതെ വയ്യ. നമ്മുടെ കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഒരു മൈതാനമില്ല. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന്, നവോദയയുടെ അമ്പെയ്ത്ത് മത്സരവേദിയില്‍ വെച്ച് ഞാന്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു – ‘നമ്മുടെ ഭാവി തലമുറയ്ക്ക് കളിക്കാനും വളരാനും ഒരു ഇടം വേണം.’

നവോദയ ഒരു കലാസമിതി മാത്രമല്ല, നമ്മുടെ നാടിന്റെ ഹൃദയസ്പന്ദനമാണ്.

കാലം എത്ര മാറിയാലും, ഈ നന്മയുടെ കൂട്ടായ്മ ഇനിയും ഒരായിരം ഓണക്കാലം നമ്മുടെ നാടിനെ നയിക്കട്ടെ.

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍!