IM Special

നാല്‍പത് വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി ജലീല്‍ കുറ്റ്യാടിയും ഷാഹിദയും നാട്ടിലേക്ക് മടങ്ങുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സാമൂഹ്യ സാംസ്്കാരിക സേവന രംഗങ്ങളിലെ സജീവ ദമ്പതികളായിരുന്ന ജലീല്‍ കുറ്റ്യാടിയും ഷാഹിദയും നാല്‍പത് വര്‍ഷത്തെ ഖത്തര്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ഖത്തറെന്ന അനുഗ്രഹീത ഭൂമികയില്‍ മനുഷ്യ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും മായാത്ത മുദ്രകളും കയ്യൊപ്പും ചാര്‍ത്തിയാണ് ഈ കുടുംബം ദോഹ വിടാനൊരുങ്ങുന്നത്.

അറിയപ്പെടുന്ന പൊന്നാണി മഖ്ദൂം കുടുംബത്തിലെ ആറാം തലമുരക്കാരനും കുറ്റ്യാടിയുടെ പരിഷ്‌ക്കര്‍ത്താവും പണ്ഡിതനും സ്വാതന്ത്ര്യസമര പോരാളിയുമായ മര്‍ഹൂം അബ്ദുള്ളക്കുട്ടി മൌലവിയുടെ പതിനൊന്നാമത്തെ മകനായാ ജലീല്‍ കുറ്റ്യാടി നാല് പതിറ്റാണ്ട് കാലത്തെ ഖത്തര്‍ വാസത്തിനിടയില്‍ ഖത്തറിന്റെ വിസ്മയകരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. ദിശാബോധമുള്ള മൂന്നു ഭരണാധികാരികളുടെ തണലില്‍ ഖത്തര്‍ കൈവരിച്ച അഭിമാനകരമായ വളര്‍ച്ച കണ്‍നിറയെ കണ്ടാണ് നാടണയാനൊരുങ്ങുന്നത്.

1981 ല്‍ ദോഹയില്‍ എത്തിയ ജലീല്‍ കുറ്റ്യാടി പതിനാലു വര്‍ഷം ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിലും, ആറു വര്‍ഷം ഖത്തര്‍ ആഭ്യന്തര വകുപ്പിലും, പത്ത് വര്‍ഷം ഖത്തര്‍ എയര്‍വെയ്‌സിലും, എട്ടു വര്‍ഷം ദോഹ മെട്രോയിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനിടയില്‍ കുറച്ചു നാള്‍ ഹമദ് ഹോസ്പിറ്റലിലും സേവനം ചെയ്യാനവസരം ലഭിച്ചു. ജോലിക്ക് പുറമേ ദോഹയില്‍ പന്ത്രണ്ടു വര്‍ഷത്തോളം ബിസിനസ്സ് മേഖലയിലും അദ്ദേഹം ഭാഗ്യം പരീക്ഷിച്ചു.

ജീവിതത്തില്‍ പ്രത്യേകമായ ചില ചിട്ടവട്ടങ്ങളും ശീലങ്ങളും പാലിക്കുന്ന അദ്ദേഹത്തിന് ഇരുപത്തി അഞ്ചു വര്‍ഷം യാതൊരുതരത്തിലുള്ള റോഡ് ഗതാഗത നിയമലംഘനങ്ങള്‍ നടത്തുകയോ അപകടമുണ്ടാക്കുകയോ ചെയ്യാത്തതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചുവെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ് .

ചെറുപ്പം മുതലേ കലാ സാഹിത്യ രംഗങ്ങളില്‍ സജീവമായി വളര്‍ന്ന അദ്ദേഹം ഖത്തറിലെ വിവിധ വേദികളിലെ നിത്യവസന്തമായിരുന്നു. ആനുകാലികങ്ങളില്‍ കവിതയും കഥയും എഴുതുകയും, അഞ്ചു ഷോര്‍ട്ട് ഫിലീമുകള്‍ നിര്‍മ്മിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം സലാം കൊടിയത്തൂരിന്റെ രണ്ടു ടെലി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

സഹധര്‍മ്മിണി ഷാഹിദ ജലീലും കലാസാഹിത്യ രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. പതിനെട്ട് വര്‍ഷത്തോളം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സെക്രട്ടറിയായി സേവനം ചെയ്ത അവര്‍ ഗാര്‍ഹിക കൃഷിയിലും മികവ് തെളിയിച്ചിട്ടുണ്ട്. ദോഹയിലെ തങ്ങളുടെ താമസ സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍ നട്ടു വളര്‍ത്തി അഞ്ചു തവണ ദോഹയിലെയും നാട്ടിലെയും കലാ സാഹിത്യ രാഷ്ടീയ സാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ചു നല്ല രീതിയില്‍ വിളവെടുപ്പ് ഉത്സവം നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കൂടാതെ ഷാഹിദയും ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതാറുണ്ട്.

ദോഹയിലെ ഒട്ടനവധി കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ കൂട്ടായ്മകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ മാതൃകാ ദമ്പതികള്‍.

സി. ഐ. സി. തനിമ, ഐ. സി. ആര്‍. സി. ആര്‍ട്ട് വിംഗ്, മാധ്യമം ക്ലബ്ബ്, ക്യൂമലയാളം, എഫ്. സി. സി. കെ.പി.എ.ക്യു. സ്‌നേഹതീരം, ഈണം ദോഹ, മാസ്സ് ഖത്തര്‍, ക്യൂസിഎംസി, ഫൈസ്ഖത്തര്‍, ഖത്തര്‍ മലയാളം ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബ് എന്നീ കൂട്ടായ്മയില്‍ രണ്ടു പേരും സജീവ പങ്കാളികളായിരുന്നു.

ഖത്തറിലെ രാഷ്ട്രീയ സാംസ്‌കാരിക കൂട്ടായ്മകളായ കെ. എം. സി. സി. സംസ്‌കൃതി, ഇന്‍കാസ്, കള്‍ച്ചറല്‍ ഫോറം, തൃശൂര്‍ സൗഹൃദവേദി, ഫോക് ഖത്തര്‍, മീഡിയപ്ലസ് തുടങ്ങിയുമായി നല്ല സഹകരണ സൗഹൃദ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ജലീല്‍ കുറ്റ്യാടി പറഞ്ഞു.

ഷാഹിദ ജലീല്‍ ഖത്തര്‍ കള്‍ച്ചറല്‍ ഫോറം തുടക്കം മുതല്‍ രണ്ടു വര്‍ഷം സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി സ്ഥാനവും, പിന്നീട് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനവും കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മയായ നടുമുറ്റം ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഏരിയ കോര്‍ഡിനെറ്ററായും പ്രവര്‍ത്തിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം പ്രഥമ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിട്ടുണ്ട്.

മൂന്നു മക്കളില്‍ മകളും മകനും കുടുംബത്തോടൊപ്പം ഖത്തറിലാണ് . ഇളയ മകനും മരുമകളും ബാഗ്ലൂരില്‍ ജോലി ചെയ്യുകയാണ്.

മൂത്ത മകന്‍ ഷമീല്‍ ഏജെ. സംഗീത, നാടക, സിനിമാ കലാ രംഗത്ത് അമ്പതോളം ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പിന്നില്‍ കാമറ, എഡിറ്റ്, സംവിധാനം മുതലായ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റേഡിയോ സുനോ നടത്തിയ റേഡിയോ നാടക മത്സരത്തില്‍ ഏറ്റവും നല്ല സംവിധായകനുള്ള അവര്‍ഡും ഷമീലിനായിരുന്നു.

ശിഷ്ട കാലം നാട്ടില്‍ കൃഷിയും, ജീവകാരുണ്യ പ്രവര്‍ത്തനവും തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹവും സൗഹൃദവുമുദ്‌ഘോഷിച്ച ഈ ദമ്പതികളുടെ ആതിഥ്യവും സല്‍ക്കാരവും ഏറെ പ്രശസ്തമാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്കവരും ഇവരുടെ ആതിഥ്യവും കൈപുണ്യവും അനുഭവിച്ചാസ്വദിച്ചവരാകും.

മീഡിയ പ്‌ളസിന്റെ ഗുണകാംക്ഷികളായ ഈ ദമ്പതികള്‍ക്ക് ഇന്റര്‍നാഷണല്‍ മലയാളിയുടെ ഊഷ്മളമായ സ്‌നേഹാശംസകള്‍

Comments are closed.