Breaking News

ഖത്തറില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും , മുന്‍കരുതല്‍ നടപടികള്‍ അനിവാര്യം

അമാനുല്ല വടക്കാങ്ങര

ദോഹ: കമ്മ്യൂണിറ്റിയിലും യാത്രക്കാര്‍ക്കിടയിലും ഖത്തറില്‍ പ്രതിദിന ശരാശരി കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, വരും ആഴ്ചകളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചേക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ മുന അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു.അല്‍ റയ്യാന്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാവരും പ്രതിരോധ നടപടികള്‍ പാലിച്ചാല്‍ മാത്രമേ കോവിഡിനെ പിടിച്ചുകെട്ടാനാവുകയുള്ളൂ .

പെരുന്നാളവധിയും വേനലവധിയും ഒരുമിച്ച് വരുന്ന സമയത്ത് ജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ശാരീരിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.

ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ 662 ആയി ഉയര്‍ന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ടാണ് ഇത് സ്ഥിരീകരിക്കുന്നത്. കമ്മ്യൂണി കേസുകളിലും യാത്രക്കാരുടെയിടയിലെ കേസുകളിലും വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യന്തം ഗുരുതരമായ സാഹചര്യമാണിത്. ഓരോരുത്തരും അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറില്‍ നിലവില്‍ 5045 കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 662 പേര്‍ പോസിറ്റീവ് സ്ഥിരീകരിക്കുന്നു .ഇതില്‍ 599 പേര്‍ രാജ്യത്തിനകത്തു നിന്നുള്ളവരും 63 പേര്‍ മടങ്ങിവരുന്ന യാത്രക്കാരുമാണ്. രാജ്യത്തെ പ്രതിദിന ശരാശരി രോഗമുക്തി 637 ആണ് .

ഖത്തറില്‍ ഇതുവരെ 385163 പേര്‍ക്കാണ് രോഗം ബാധിച്ചത്. 379439 പേര്‍ രോഗമുക്തി നേടി. 679 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്് മരിച്ചത്.