Breaking News

ഗള്‍ഫ് സഹകരണത്തിന്റെ പുതിയ അധ്യായം അടയാളപ്പെടുത്തിജി.സി. സി ഉച്ചകോടി സമാപിച്ചു

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ. ലോകം കാത്തിരുന്ന ഗള്‍ഫ് ഐക്യം പുനസ്ഥാപിക്കുന്നു. ഗള്‍ഫ് സഹകരണത്തിന്റെ പുതിയ അധ്യായം അടയാളപ്പെടുത്തി ജി.സി. സി ഉച്ചകോടി സമാപിച്ചു. നാലു ഉപരോധ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നു
സൗദി തലസ്ഥാനമായ റിയാദില്‍ ഇന്ന് നടന്ന 41-ാമത് ജി.സി.സി ഉച്ചകോടി ജി.സി.സിയുടെ ഒരു പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നയീഫ് ഫലാഹ് അല്‍ ഹജ്‌റഫ് പറഞ്ഞു

ജി.സി. സി. അതിന്റെ ഒരമിച്തുള്ള മുന്നേറ്റത്തിന്റെ അഞ്ചാം ദശകത്തില്‍ കൂടുതല്‍ പങ്കാളിത്തത്തിന്റെയും കരുത്തിന്റെയും ഐക്യത്തിന്റെയും ഒരു യൂണിയനെയാണ് പ്രതിനിധീകരിക്കുന്നത്. എല്ലാ മേഖലകളിലും ഏകോപനവും സമന്വയവും തുടരാനുള്ള കൗണ്‍സിലിന്റെ ഉറച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അംഗരാജ്യങ്ങളുടെ പ്രതിബദ്ധത ഈ ചരിത്ര ഉച്ചകോടി ആവര്‍ത്തിക്കുന്നു. ഈ പുതിയ യുഗത്തിലെ ജിസിസിയുടെ ഭാവി, വികസനം പ്രോത്സാഹിപ്പിക്കുകയും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുകയും അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രതീക്ഷയും അവസരവും നല്‍കുകയും ചെയ്യുന്നതാണ്.

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്ന സൗദി , യു. എ. ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ നാലു ഉപരോധ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുവാന്‍ തീരുമാനിച്ചതായി ഉച്ചകോടിക്ക് ശേഷം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നയീഫ് ഫലാഹ് അല്‍ ഹജ്‌റഫും സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഖത്തറുമായുള്ള തര്‍ക്കം പൂര്‍ണമായും അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധത്തിലേക്കുള്ള പൂര്‍ണ തിരിച്ചുവരവുമാാണ് ഉച്ചകോടിയില്‍ ഇന്ന് സംഭവിച്ചത്. കരാര്‍ ഖത്തറും നാല് രാജ്യങ്ങളും തമ്മിലുള്ള പൂര്‍ണ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നു. ബാക്കിയുള്ള എല്ലാ പ്രശ്നങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്നതില്‍ അതിയായ സന്തോഷമുണ്ട്, ”സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിമാനം പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്രവും മറ്റ് ബന്ധങ്ങളും പുനസ്ഥാപിക്കുന്നതിനുള്ള കരാര്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും നല്ല വിശ്വാസവുമുണ്ടെന്ന് ഈജിപ്ത് അടക്കം പങ്കെടുത്ത ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സമ്മേളനത്തിനുശേഷം ഫര്‍ഹാന്‍ അല്‍ സഊദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗള്‍ഫ് ഉച്ചകോടിയുടെ സമാപന പ്രസ്താവനയില്‍ നിന്നുള്ള പ്രധാന കാര്യങ്ങള്‍

രാഷ്ട്രീയ നിലപാടുകള്‍ ഏകീകരിക്കുന്നതിലൂടെയും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിലൂടെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതായി ഗള്‍ഫ് ഉച്ചകോടി സ്ഥിരീകരിച്ചു.
ഒരു രാജ്യത്തിന്റെയും പരമാധികാരം ലംഘിക്കപ്പെടുകയോ സുരക്ഷ ലക്ഷ്യമിടുകയോ ചെയ്യുന്നില്ലെന്ന് എല്ലാവരും അംഗീകരിച്ചു.

ഗള്‍ഫ് സഹകരണവും സഹോദരബന്ധവും പുനസ്ഥാപിക്കണമെന്ന് അല്‍ ഉല കരാര്‍ ആവശ്യപ്പെടുന്നു.
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് കരാര്‍ ആവശ്യപ്പെടുന്നു.
ഗള്‍ഫ് സുരക്ഷയ്ക്ക് നേരിടുന്ന ഭീഷണികളെ സംയുക്തമായി നേരിടാന്‍ കരാര്‍ ആവശ്യപ്പെടുന്നു.

ഗള്‍ഫ് ഉച്ചകോടി ഗള്‍ഫ് സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമായി പുതിയ അധ്യായം തുടങ്ങുകയാണ്.
വെല്ലുവിളികളെ നേരിടാന്‍ ജിസിസി സംസ്ഥാനങ്ങള്‍ക്കിടയില്‍ സൈനിക ഏകീകരണം വര്‍ദ്ധിപ്പിക്കുക