Uncategorized

ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കു പി.സി.ആര്‍ ടെസ്റ്റ് ഇളവുകള്‍ പുനസ്ഥാപിക്കണം ; ഗപാഖ്

ദോഹ : ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കു പി.സി. ആര്‍ ടെസ്റ്റ് ഇളവുകള്‍ പുനസ്ഥാപിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 25 മുതല്‍ നടപ്പിലായ പുതിയ ആരോഗ്യ ഗൈഡ് ലെന്‍ പ്രകാരം എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കുറിനകം പി.സി.ആര്‍ ടെസ്റ്റ് ചെയ്യണമെന്നാണ്. 2021 ഫെബ്രുവരിയിലെ സര്‍ക്കുലര്‍ പ്രകാരം അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകേണ്ടി വരുന്നവര്‍ക്ക് ഈ നിയമത്തില്‍ ഇളവ് ലഭിച്ചിരുന്നു. പുതിയ ഗൈഡ്‌ലൈന്‍ വന്നതോടെ ഈ ഇളവ് ലഭിക്കില്ല. ഈ നിയമം കാരണം പ്രവാസികള്‍ക്ക് ഉറ്റവരുടെ മൃതദേഹം കാണാനുള്ള ആഗ്രഹം സാധ്യമാകാത്ത അവസ്ഥയാണുള്ളത്. പ്രവാസികളില്‍ ഏതെണ്ടെല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും പലരും ബൂസ്റ്റര്‍ ഡോസും എടുത്തവരാണ്. അതുപോലെ, കെ കുഞ്ഞുങ്ങള്‍ അടക്കമുള്ളവരും പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നാണ് എയര്‍ലൈനുകള്‍ അടക്കം നിഷ്‌കര്‍ഷിക്കുന്നത്. ഇതെല്ലാം പ്രവാസികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

പി.സി.ആര്‍ ടെസ്റ്റിന്റെ കാര്യത്തില്‍ നേരെത്തെയുള്ള ഇളവുകള്‍ നിലനിര്‍ത്താന്‍കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ച്കേരളാ മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള പ്രതിപക്ഷ നേതാവ്, കേരളത്തിലെ പാര്‍ലെമെന്റ് അംഗങ്ങള്‍ എന്നിവര്‍ക്ക് ഗപാഖ് നിവേദനം നല്‍കി.

പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, മുസ്തഫ എലത്തൂര്‍, അമീന്‍ കൊടിയത്തൂര്‍, സുബൈര്‍ ചെറുമോത്ത്, മശ്ഹൂദ് തിരുത്തിയാട്, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍ സാദത്ത്, അന്‍വര്‍ ബാബു വടകര, എ.ആര്‍ ഗഫൂര്‍, കരീം ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഓള്‍ഗസൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!