Breaking News

ആവേശത്തിരകള്‍ ആകാശത്തോളം, ഫിഫ അറബ് കപ്പ് ട്രോഫി ദോഹയിലെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കാല്‍പന്തുകളിയാരവങ്ങളുടെ അലയടികളും ആവേശത്തിരകളും ആകാശത്തോളമുയര്‍ത്തി ഫിഫ അറബ് കപ്പ് ട്രോഫി ദോഹയിലെത്തി . നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ 2022 ഫിഫ ലോകക പ്പിനായി സജ്ജീകരിച്ച സ്റ്റേഡിയങ്ങളിലാണ് ഫിഫ അറബ് നടക്കുന്നത്. ഫിഫ ലോക കപ്പിനുള്ള ഒരു വര്‍ഷത്തെ കൗണ്‍ഡ്ഡൗണ്‍ ക്‌ളോക്ക് അനാച്ഛാദനം ചെയ്തതിന് പിന്നാലെ അറബ് കപ്പ് ദോഹയിലെത്തിയത് കായികലോകത്തെ കോള്‍മയിര്‍ കൊള്ളിക്കുകയാണ് .

അറബിക് കാലിഗ്രാഫിയും അറബ് ലോകത്തിന്റെ ഭൂപടവും ഉള്‍ക്കൊള്ളുന്ന, സ്വര്‍ണ്ണ അടിത്തറയുള്ള ട്രോഫി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ അനാച്ഛാദനം ചെയ്തു.
ആസ്പയര്‍ പാര്‍ക്ക്, സൂഖ് വാഖിഫ്, കത്താറ, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, മ്‌ഷൈറബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി ടൂറിസം കേന്ദ്രങ്ങളിലും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളിലും ട്രോഫി പ്രദര്‍ശിക്കും.

അറബ് ലോകത്തെമ്പാടുമുള്ള 16 ദേശീയ ടീമുകളാണ് ഫിഫ അറബ് കപ്പില്‍ പങ്കെടുക്കുക. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളൊക്കെ ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും വരുന്ന വഴികളിലൊക്കെ നാട്ടിയതോടെ ആവേശംം അലയടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2022 ഫിഫ ലോകകപ്പ് ഖത്തര്‍ നടക്കാനിരിക്കുന്ന ആറ് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. അടുത്ത വര്‍ഷം നവംബര്‍ 21 ന് ആരംഭിക്കുന്ന ഖത്തര്‍ 2022-നുള്ള തയ്യാറെടുപ്പുകള്‍ മികച്ചതാക്കാനുള്ള സുവര്‍ണാവസരമായാണ് ഖത്തര്‍ ടൂര്‍ണമെന്റിനെ കാണുന്നത്.

അറബ് കപ്പ് സമയത്ത് കോര്‍ണിഷ് സ്ട്രീറ്റിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് ഏഴ് കാല്‍നട ക്രോസിംഗുകള്‍ ലഭ്യമാക്കുമെന്ന് .അല്‍ റയാന്‍ ടിവിയോട് സംസാരിച്ച കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റിയുടെ ടെക്നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല പറഞ്ഞു, എല്ലാ കാല്‍നട ക്രോസിംഗുകളും തുറന്നിരിക്കുമെന്നും, ഇവന്റുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് താല്‍ക്കാലികമായി കോര്‍ണിഷ് സ്ട്രീറ്റ് അടച്ചിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സൂഖ് വാഖിഫില്‍ നിന്ന് ഓരോ 15 മിനിറ്റിലും ഷെറാട്ടണിലേക്കും പിന്നീട് സൂഖ് വാഖിഫിലേക്കും പുറപ്പെടുന്ന കോര്‍ണിഷ് ബസ് സര്‍വീസും ഏര്‍പ്പെടുത്തും. ബസിന് ആകെ 11 പിക്കപ്പ്, ഡ്രോപ്പ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും, പൊതുജനങ്ങള്‍ക്ക് കോര്‍ണിഷിലെ ക്രോസിംഗുകള്‍ക്ക് സമീപമുള്ള ഏഴ് സ്റ്റേഷനുകള്‍ വേദികളിലേക്കും തിരിച്ചും പോകാന്‍ ഉപയോഗിക്കാം.എല്ലാ വാഹനങ്ങള്‍ക്കും, കോര്‍ണിഷിനു ചുറ്റുമുള്ള പ്രദേശത്തേക്ക് പ്രവേശിക്കാന്‍ ഇതര പ്രവേശന കവാടങ്ങളും പുറത്തുകടക്കലും ക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി