Breaking News

ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ 6,000 മുറികള്‍ക്ക് ഹോളിഡേ ഹോംസ് ലൈസന്‍സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ടൂറിസം 2022 ഫിഫ ലോകകപ്പ് ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം സംരംഭം ആരംഭിച്ചതിന് ശേഷം 6,000-ലധികം മുറികള്‍ക്കായി 2,500-ലധികം ഹോളിഡേ ഹോം ലൈസന്‍സുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാല പ്രോപ്പര്‍ട്ടി റെന്റലുകള്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് ഹോളിഡേ ഹോംസ് ലൈസന്‍സ് ഉറപ്പാക്കുന്നു. ഹ്രസ്വകാല വാടകയ്ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് ഖത്തര്‍ ടൂറിസം ഗുണമേന്മ മാനദണ്ഡങ്ങള്‍, സൗകര്യങ്ങള്‍, ആരോഗ്യം, സുരക്ഷ, പ്രവേശനക്ഷമത മാനദണ്ഡങ്ങള്‍, പെരുമാറ്റച്ചട്ടം, പാരിസ്ഥിതിക സുസ്ഥിരത എന്നിവ അവലോകനം ചെയ്യുന്നു. സാധുവായ ലൈസന്‍സില്ലാതെ അവധിക്കാലക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ഉടമകള്‍ക്ക് 200,000 റിയാല്‍ പിഴ ചുമത്തും.

”ഹോളിഡേ ഹോംസ് സംരംഭത്തിലൂടെ, രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വികസനത്തിന് സംഭാവന നല്‍കാനും എല്ലാ സന്ദര്‍ശകരുടെയും ആവശ്യങ്ങളും ബജറ്റുകളും പരിഗണിച്ചുകൊണ്ടുളള വ്യത്യസ്തമായ ഓഫറുകള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാനുമാണ് ഖത്തര്‍ ടൂറിസം ശ്രമിക്കുന്നതെന്ന് ഈ നേട്ടത്തെക്കുറിച്ച് ഖത്തര്‍ ടൂറിസത്തിന്റെ ടൂറിസ്റ്റ് ലൈസന്‍സിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രതികരിച്ചു.
പ്രധാനമായും ദി പേള്‍-ഖത്തര്‍, ലുസൈല്‍ സിറ്റി എന്നിവിടങ്ങളിലായി മൊത്തം 1,800 അപ്പാര്‍ട്ടുമെന്റുകളും 700 വില്ലകളുമാണ് ഹോളിഡേ ഹോം ലൈസന്‍സ് സ്വന്തമാക്കിയത്. ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ 100-ലധികം റെസിഡന്‍ഷ്യല്‍ യൂണിറ്റുകകളും 4-ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് പറ്റിയ 600-ലധികം റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ലഭ്യമാണ്.

ഹോളിഡേ ഹോംസ് ഉടമകള്‍ ആധികാരികമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 130-ലധികം ആഗോള അതിഥി അവലോകന പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ അതിഥി അനുഭവ സൂചിക (ഗസ്റ്റ് എക്‌സ്പീരിയന്‍സ് ഇന്‍ഡക്‌സ് )
ഖത്തര്‍ ടൂറിസം നിരീക്ഷിക്കുന്നത് തുടരുമെന്നും അല്‍ അന്‍സാരി പറഞ്ഞു.