Breaking News

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കണ്ട് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തരി പൗരന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിലെ 64 മത്സരങ്ങളില്‍ 44 എണ്ണവും കണ്ട് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തരി പൗരന്‍ . ഖത്തരി ഫുട്‌ബോള്‍ ആരാധകനായ ഹമദ് അബ്ദുല്‍ അസീസ് ആണ് ലോക റെക്കോര്‍ഡ് ഉടമയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.

ഒരു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ മറ്റാരേക്കാളും കൂടുതല്‍ മത്സരങ്ങള്‍ കാണാന്‍ 39-കാരനായ അദ്ദേഹത്തെ വിശദമായ ആസൂത്രണവും ഖത്തറിലെ സ്റ്റേഡിയങ്ങളുടെ സ്ഥാനവും സഹായിച്ചു – ഇത് ഭാവിയില്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു റെക്കോര്‍ഡാണ്.

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കോംപാക്റ്റ് എഡിഷനാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്, എട്ട് സ്റ്റേഡിയങ്ങളും സെന്‍ട്രല്‍ ദോഹയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാ സമയം മാത്രം. ടൂര്‍ണമെന്റിന്റെ പ്രാരംഭ ഘട്ടത്തില്‍ ഖത്തര്‍ ഒരു ദിവസം നാല് മത്സരങ്ങള്‍ നടത്തി, ഓരോ കിക്ക് ഓഫിനും ഇടയില്‍ മൂന്ന് മണിക്കൂര്‍ വീതം സമയം അനുവദിച്ചു. സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ ദൂരം 75 കിലോമീറ്ററാണ് – അല്‍ ഖോറിലെ അല്‍ ബൈത്തില്‍ നിന്ന് അല്‍ വക്രയിലെ അല്‍ ജനൂബ് വരെ. എല്ലാ സ്റ്റേഡിയങ്ങളും സാധാരണ മെട്രോ, ബസ് സര്‍വീസുകള്‍ വഴി ബന്ധിപ്പിച്ചിരുന്നു. ഈ സൗകര്യമാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഏറെ സഹായകമനായത്.