Local News

ഒട്ടേറെ പുതുമകളുമായി ഐന്‍ ഖാലിദിലെ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ: ഐന്‍ ഖാലിദിലെ ഷോപ്പിങ് അനുഭവത്തിന് പുതുഭാവം നല്‍കിക്കൊണ്ട് സമ്പൂര്‍ണ നവീകരണത്തിന് ശേഷം മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഔദ്യോഗികമായി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖരും ക്ഷണിതാക്കളും പങ്കെടുത്തു.

മര്‍സ ഗ്രൂപ്പ് സ്‌പോണ്‍സര്‍ അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് ഹസവി, മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് കാദര്‍, മര്‍സ ഗ്രൂപ്പിലെ മറ്റ് മുതിര്‍ന്ന മാനേജര്‍മാര്‍, കെ ബി എഫ് (ഗആഎ) പ്രതിനിധികള്‍, മറ്റ് വിശിഷ്ടാതിഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് കേക്ക് മുറിച്ച്, നവീകരിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുനര്‍തുടക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മര്‍സയുടെ വളര്‍ച്ചയ്ക്ക് അടിത്തറയായ ഈ ആദ്യ ഔട്ട്ലെറ്റ്, വിപണിയിലെ മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം മുന്നേറാന്‍ പൂര്‍ണമായും സജ്ജമായ രൂപത്തിലാണ് നവീകരിച്ചിരിക്കുന്നത്. ആധുനിക ഇന്റീരിയര്‍ ഡിസൈന്‍, സ്മാര്‍ട്ട് ലേ ഔട്ടുകള്‍, വിശാലമായ ഇടങ്ങള്‍, സുഗമമായ ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയാണ് പുതുതായി തുറന്ന സ്റ്റോറിന്റെ പ്രധാന സവിശേഷതകള്‍. ഉപഭോക്താക്കളുടെ സമയം ലാഭിക്കുകയും ഷോപ്പിങ് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്ന രീതിയിലാണ് ഓരോ വിഭാഗവും ക്രമീകരിച്ചിരിക്കുന്നത്.

‘സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം, അത്യാധുനികമായ ഷോപ്പിംഗ് അനുഭവവും മികച്ച സൗകര്യങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റോര്‍ നവീകരിച്ചിരിക്കുന്നത്.’.

പുനരാരംഭം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഉദ്ഘാടന ഓഫറുകളും പ്രത്യേക പ്രമോഷനുകളും മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് വരെ ഉള്‍പ്പെടുന്ന വിപുലമായ ഉല്‍പ്പന്ന നിരയ്ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളാണ് ഒരുക്കിയിരിക്കുന്നത്.

ഐന്‍ ഖാലിദിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് ഏറ്റവും വിശ്വസനീയവും സൗകര്യപ്രദവുമായ ഷോപ്പിങ് കേന്ദ്രമായി മര്‍സയെ വീണ്ടും ശക്തമായി സ്ഥാനമുറപ്പിക്കുകയാണ് ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.