IM Special

മരുഭൂമിയെ കൃഷിയിടമാക്കി ഏജി ലീവ്‌സ്

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ.ഖത്തര്‍ മരുഭൂമിയില്‍ കൃഷിയിറക്കി മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള ഏജി ലീവ്സ് എന്ന കാര്‍ഷിക ഫാം ശ്രദ്ധേയമാകുന്നു. ആധുനിക സൗകര്യങ്ങളോടെ വിവിധ പച്ചക്കറികളും ഇലകളും കൃഷി ചെയ്താണ് ഏജിലീവ്‌സ് സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധയാകര്‍ശിക്കുന്നത്. ഖത്തറില്‍ ധാരാളം ഫാമുകളുണ്ടെങ്കിലും മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള വിശാലമായ കൃഷിയിടം എന്നതാകും ഏജി ലീവ്‌സിന്റെ ഏറ്റവും വലിയ സവിശേഷത.

ഏജി ലീവ്‌സിന്റെ പദ്ധതി വിജയിക്കുകയാണെങ്കില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് അധികം താമസിയാതെ ഖത്തറില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയുടെ നാട്ടുപച്ചക്കറികള്‍ സുലഭമായി ലഭിയ്ക്കും. അല്‍ഖോറില്‍ 178 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന തോട്ടത്തില്‍ ഖത്തറിന്റെ പച്ചക്കറികള്‍ക്കൊപ്പം ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ നാട്ടുപച്ചക്കറികള്‍ കൂടി വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. തരിശുഭൂമി കൃഷിയോഗ്യമാക്കിയ ശേഷമാണ് കൃഷി തുടങ്ങിയത്. 24 ഓളം ഗ്രീന്‍, പോളിഹൗസുകളില്‍ വളരുന്ന പല വിളവുകളും വാണിജ്യാടിസ്ഥാനത്തില്‍ വിതരണമാരംഭിച്ചു കഴിഞ്ഞു.

നിലവില്‍ തക്കാളി, വഴുതനങ്ങ, കുക്കുംബര്‍, വെണ്ടയ്ക്ക, പച്ചമുളക്, കൂസ, കാപ്സിക്കം തുടങ്ങി 23 ഇനങ്ങളിലുള്ള പച്ചക്കറികളില്‍ 14 എണ്ണത്തിന്റെ വിളവെടുപ്പും തുടങ്ങി. ഇലവര്‍ഗങ്ങളില്‍ ജര്‍ജീര്‍, മല്ലി, പുതിന, കൊഴുപ്പചീര, പാലക് ചീര, ലെറ്റൂസ്, ചുവപ്പന്‍ ചീര തുടങ്ങിയവയെല്ലാമുണ്ട്. കൂടാതെ നാലായിരത്തോളം ഈന്തപ്പനകളും ഈ ഫാമിന്റെ ഭാഗമായുണണ്ട്.

ചാണകം, ആട്ടിന്‍ കാഷ്ടം എന്നിവയെല്ലാമാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. എല്ലാം ആധുനിക രീതിയിലുള്ള സംവിധാനങ്ങളിലൂടെയാണ് പ്രയോഗിക്കുന്നത്. ജലസേചനത്തിനായും പ്രത്യേകം ഓട്ടോമാറ്റിക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും കീടനാശിനികളും ഓര്‍ഗാനിക്കാണ് .

ഫാമിന്റെ ഒരു വശത്ത് പ്രവാസികള്‍ക്കായി നാട്ടുപച്ചക്കറി കൃഷിക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഫാം മാനേജര്‍ ഷംഷീര്‍ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. വാണിജ്യമന്ത്രാലയത്തിന്റെ വിലവിവരപട്ടിക പ്രകാരമുള്ള നിരക്കില്‍ തന്നെ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവാസികള്‍ക്ക് ഖത്തറിന്റെ പച്ചക്കറികള്‍ക്കൊപ്പം നാട്ടുപച്ചക്കറികളും മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. നിലവില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന നാട്ടുപച്ചക്കറികളാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.

പ്രാദേശിക പച്ചക്കറികളുടെ വിപണന മേളയിലും സജീവ സാന്നിധ്യം അടയാളപ്പെടുത്താനും ഏജി ലീവ്സിന്റെ പ്രീമിയം പച്ചക്കറികള്‍ പരിചയപ്പെടുത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. വാരാന്ത്യങ്ങളില്‍ ദോഹയില്‍ തന്നെ പച്ചക്കറി വില്‍പനക്കുള്ള നടപടികളാണ് ആലോചിക്കുന്നത്.

നിലവില്‍ www.indochynestore.com വഴി ഓണ്‍ലൈനായി പ്രവാസികള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ വാങ്ങാം. ഹോം ഡെലിവറി സേവനത്തിലൂടെ നല്ല ഫാം ഫ്രഷ് പച്ചക്കറികള്‍ തന്നെ വീട്ടിലെത്തും. പച്ചക്കറികള്‍ മാത്രമല്ല പ്രവാസികളുടെ അടുക്കളത്തോട്ടങ്ങളിലേക്കാവശ്യമായ മണ്ണ് മുതല്‍ വളങ്ങളും ഗ്രോബാഗും വാങ്ങാനും സൗകര്യമുണ്ട്. കൂടാതെ കൃഷി സംബന്ധമായ എന്ത് സംശയനിവാരണവും നടത്താമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക് 74461960 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ ആധുനിക കൃഷിരീതികളാണ് ഏജിലീവ്‌സ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ക്കൊപ്പം മീന്‍ വളര്‍ത്തലും സാധ്യമാക്കുന്ന കൃഷി രീതിയാണ് അക്വാപോണിക്സ്. കിഴങ്ങു വര്‍ഗങ്ങളില്‍പ്പെട്ട പച്ചക്കറികള്‍ക്ക് അക്വാപൊണിക്സ് അനുയോജ്യമല്ല. ഫിഷ് ടാങ്കിലെ മലിനജലത്തിലൂടെ ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷക സമ്പന്നമായ വെള്ളം ഉറപ്പാക്കാം. പച്ചക്കറികള്‍ക്കൊപ്പം മീന്‍ വളര്‍ത്തലില്‍ നിന്നുള്ള വരുമാനവും ലഭിക്കുന്നതിനാല്‍ കൃഷിയില്‍ മതിയായ ലാഭവും നേടാം. വര്‍ഷത്തിലുടനീളം കൃഷിയും ചെയ്യാം. കീടനാശിനിയോ രാസവളങ്ങളോ ഇല്ലാതെ തികച്ചും ജൈവകൃഷി തന്നെ. തിലാപ്പിയ മീന്‍ ആണ് അക്വാപോണിക്സിലുള്ളത്. തക്കാളി, ലെറ്റൂസ്, സ്ട്രോബറി എന്നിവയെല്ലാമാണ് കൃഷി ചെയ്യുന്നത്.

ബക്കറ്റില്‍ ചെടി നട്ട് ഫിഷ് ടാങ്കുമായി ബന്ധിപ്പിച്ചുള്ള ഡച്ച് ബക്കറ്റ് സംവിധാനവും പിവിസി പൈപ്പുകള്‍ ഉപയോഗിച്ചുള്ള ന്യൂട്രിയന്റ് ഫിലിം ടെക്നിക് (എന്‍എഫ്ടി), ഗ്രോ ബെഡ് തുടങ്ങിയവയെല്ലൊം അക്വാപോണിക്സില്‍ ഉപയോഗിക്കുന്നുണ്ടെന്ന് മാനേജര്‍ ഷംഷീര്‍ വ്യക്തമാക്കി. മണ്ണില്ലാതെ വെള്ളത്തില്‍ പോഷകധാതുക്കളുടെ സഹായത്തോടെയുള്ള ആധുനിക കൃഷിരീതിയായ ഹൈഡ്രോപോണിക്സും ഉപയോഗിക്കുന്നുണ്ട്. കുറച്ചു സ്ഥലത്ത് കൂടുതല്‍ ഇനം പച്ചക്കറികള്‍ കൃഷി ചെയ്യാം, അധ്വാനവും കുറവ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി ഖത്തറിലെ വിവിധ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷംഷീര്‍ തന്റെ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് പുതിയ കൃഷി രീതി വിപുലമായ രീതിയില്‍ ഫാമില്‍ പരീക്ഷിക്കുന്നത്.

ഏജി ലീവ്‌സിന്റെ വിശാലമായ ഫാം നടന്നുകാണണമെങ്കില്‍ ഒരു ദിവസം മതിയാവില്ല

Comments are closed.