Breaking News

2021 ഫിഫ അറബ് കപ്പിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി, നറുക്കെടുപ്പ് കതാറ ഓപ്പണ്‍ ഹൗസില്‍ വെച്ച് നടന്നു

റഷാദ് മുബാറക് അമാനുല്ല

ദോഹ : ഏഷ്യന്‍ കാല്‍പന്തുകളിയുടെ ഈറ്റില്ലമായ ദോഹയില്‍ 2021 അറബ് കപ്പിനുള്ള നറുക്കെടുപ്പ് ഇന്നലെ രാത്രി നടന്നതോടെ മേഖലയിലൈ കായിക പ്രേമികളുടെ ആവേശമുയര്‍ന്നു. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന 2022 ഫിഫ ലോക കപ്പിന്റെ അത്യാധുനികമായ സ്റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന 2021 ഫിഫ അറബ് കപ്പിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത് ഫുട്ബോള്‍ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് .

കാല്‍പന്തുകളിലിയൂടെ അറബ് ലോകത്തെ ഐക്യപ്പെടുത്തുവാന്‍ സഹായിക്കുന്ന ഫിഫ അറബ് കപ്പ് 2022 ല്‍ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന്റെ തയ്യാറെടുപ്പുകളും സൗകര്യങ്ങളും വിലയിരകുത്താനും സഹായകമാകുമെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. ഫിഫ അറബ് കപ്പ് അതിശയകരമായ ഒരു സംഭവമായിരിക്കും. ഒരു പക്ഷേ വരാനിരിക്കുന്ന നിരവധി അതിശയ സംഭവങ്ങളില്‍ ആദ്യത്തേത്. ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് നറുക്കെടുപ്പ് ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ഥാനി , അറബ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സൗദി കായിക മന്ത്രിയുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍, ഫിഫ മല്‍സരങ്ങളുടെ ഡയറക്ടര്‍ മനോല സുബിറ എന്നിവരോടൊപ്പം ഫിഫ ഇതിഹാസങ്ങളായ വാഇല്‍ ജുമുഅ ( ഈജിപ്ത്), നവാഫ് അല്‍ തംയാത് ( സൗദി അറേബ്യ), ഹൈതം മുസ്തഫ ( സുഡാന്‍) യൂനുസ് മഹ് മൂദ് ( ഇറാഖ് ) എന്നിവരുടെ സാന്നിധ്യം നറുക്കെടുപ്പിന് മറ്റു കൂട്ടി.

2021 ഫിഫ അറബ് കപ്പിനുള്ള നറുക്കെടുപ്പ് കതാറ ഓപ്പണ്‍ ഹൗസില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് നടന്നത്. ഉയര്‍ന്ന റാങ്കുള്ള ഒമ്പതുടീമുകളോടൊപ്പം ആതിഥേയരായ ഖത്തറും ക്വാളിപയിംഗ് മല്‍സരങ്ങളിലെ വിജയിക്കുന്ന 7 ടീമുകളോടൊപ്പം ചേരും.
16 ടീമുകലൈ 4 ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിലെ ജേതാക്കളും റണ്ണേഴ്‌സ് അപ്പും നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കുകയും തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍, സൈമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കുകയും ചെയ്യും.

മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമായി നടക്കാന്‍ പോകുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന് സമാനമായ രൂപത്തിലാണ് മത്സരങ്ങള്‍ നടക്കുക. 2022 വേള്‍ഡ് കപ്പിനായി സജ്ജീകരിച്ച ആറ് സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക. മാത്രമല്ല 2022ലെ വേള്‍ഡ് കപ്പിന് സമാനമായ സമയത്ത് നടക്കുന്ന ഈ ടൂര്‍ണമെന്റ് വേള്‍ഡ് കപ്പിലേക്കുള്ള തയ്യാറെടുപ്പിനെ ഉറപ്പ് വരുത്താനുള്ള അവസരവുമാണ്.

20199 ലും 2021 ഫിഫ ക്‌ളബ്് കപ്പ് വിജയകരമായി നടത്താനായത് ഖത്തറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും കായിക ലോകം ഉറ്റുനോക്കുന്ന 2022 ഫിഫ ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്ന മല്‍സരമാകും ഫിഫ അറബ് കപ്പെന്നും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സി. ഇ. ഒ. നാസര്‍ അല്‍ ഖാഥര്‍ പറഞ്ഞു.

ഖത്തര്‍ (ആതിഥേയ രാഷ്ട്രം), അള്‍ജീരിയ, ബഹ്‌റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനാന്‍, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാന്‍, പലസ്തീന്‍, സൗദി അറേബ്യ, സൊമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമന്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക.