Breaking News

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരം; എല്ലാവരും വാക്‌സിനെടുക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥരുടെ ആഹ്വാനം

ദോഹ : കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരവും പകരുന്നതുമാണെന്നും അതിനാല്‍ വാക്‌സിനെടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുത്ത്
വൈറസില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തു.

വൈറസ് കഴിഞ്ഞ ഒന്നര വര്‍ഷമായി നമ്മുടെ ജീവിത താളം തന്നെ മാറ്റിയിരിക്കുകയാണെന്നും ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരും വാക്‌സിനെടുക്കണമെന്നും നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഹെഡുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രോഗ്രാമിനോടുള്ള പൊതുജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തനാണെന്നും 12 വയസ്സിന് മുകളില്‍ പ്രായമുള്ള അര്‍ഹരായവരില്‍ 10 ല്‍ എഴ് പേരും മുഴുവന്‍ ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും, 10 ല്‍ 8 പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. എങ്കിലും അര്‍ഹതയുള്ള ചിലരെങ്കിലും വ്യത്യസ്ങ്ങളായ കാരണങ്ങളാല്‍ വാക്‌സിനെടുത്തില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗ്യതയുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ഇതിനോടകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതലാളുകള്‍ പ്രതിരോധ കുത്തിവെപ്പെടുത്ത് കോവിഡ് 19 വൈറസിനെതിരെയുള്ള ദീര്‍ഘകാല പോരാട്ടത്തില്‍ വിജയിക്കാനുള്ള ശ്രമത്തിന് കരുത്ത് പകരണമെന്ന് ദേശീയ പാന്‍ഡെമിക് പ്രിപയെര്‍ഡ്‌നസ് കമ്മിറ്റി കോ ചെയര്‍പേഴ്‌സണും, മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ & കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടറുമായ ഡോ. ഹമദ് അല്‍ റുമെഹി പറഞ്ഞു

ഖത്തര്‍ വാക്‌സിനേഷന് പ്രോഗ്രാമിന് കീഴില്‍ 12 വയസ്സിന് മുകളിലുള്ളവര്‍ 84 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

വാക്‌സിന്‍ തുടങ്ങി ഇത് വരെയായി 3,780,468 ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.