Local News

ഹൈദര്‍ ഹാജിയുടെ വേര്‍പാട് പ്രവാസി ലോകത്തിന് തീരാനഷ്ടം: സൈനുല്‍ ആബിദീന്‍

ദോഹ. ഖത്തറിലെ ആദ്യകല പ്രവാസിയും വ്യാപാര വിദ്യാഭ്യാസ ജനസേവന മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഹൈദര്‍ ഹാജിയുടെ വേര്‍പാട് ഖത്തറിലെ പ്രവാസി ലോകത്തിന് തീരാനഷ്ടമാണെന്ന് മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജേഷ്ഠസഹോദരനപ്പോലെ ഇടക്കിടെ ബന്ധപ്പെട്ടിരുന്ന അദ്ദേഹം
ക്ഷേമന്വേഷണങ്ങള്‍ നടത്തുകയും ബിസിനസ് കാര്യങ്ങളും കുടുംബ കാര്യങ്ങളും വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
ഖത്തറിലെയും നാട്ടിലെയും വിവിധ സംരംഭങ്ങള്‍ അദ്ദേഹം മുന്‍കൈയെടുത്ത് തുടങ്ങി. ഫാമിലി ഫുഡ് സെന്റര്‍ ഇന്ന് വലിയ സംരഭമായി ഖത്തറിന്റെ മണ്ണില്‍ തലയെടുപ്പോടെ നിലകൊള്ളുന്നു. ഇന്ത്യന്‍ സിലബസില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1974ല്‍ ഖത്തറില്‍ എം.ഇ.എസ് സ്‌കൂള്‍ ആരംഭിക്കുന്നതിനും നേതൃത്വം നല്‍കി. ഇന്ന് രണ്ട് സ്‌കൂളികളിലായി 10000ത്തില്‍ പരം കുട്ടികള്‍ പഠിക്കുന്ന വലിയ സ്ഥാപനമായി അത് വളര്‍ന്നു. സത്യസന്ധതയും വിനയവും ദൃഢനിശ്ചയവും കരുത്താക്കി പ്രവര്‍ത്തിച്ച അദ്ദേഹം ഖത്തറിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നിലും നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.