IM Special

ഏപ്രില്‍ 17, ലോകസാഹിത്യത്തെ തന്റെ ”മാജിക്കല്‍ റിയലിസം” കൊണ്ട് മാറ്റിമറിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന മാന്ത്രികനായ എഴുത്തുകാരന്റെ ഓര്‍മദിനം

ഏപ്രില്‍ 17, ലോകസാഹിത്യത്തെ തന്റെ ”മാജിക്കല്‍ റിയലിസം” കൊണ്ട് മാറ്റിമറിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന മാന്ത്രികനായ എഴുത്തുകാരന്റെ ഓര്‍മദിനം
1982 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ അദ്ദേഹത്തിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ഏറ്റവും പ്രശസ്തവും ലോകസാഹിത്യത്തിലെ അതുല്യവുമായ കൃതിയാണ്.
ഈ നോവല്‍ ബുവെന്‍ഡിയ കുടുംബത്തിന്റെ നിരവധി തലമുറകളുടെ കഥയാണ്. അവര്‍ താമസിക്കുന്ന സാങ്കല്‍പ്പിക ഗ്രാമമായ മകൊണ്ടോയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതയും ഏകാന്തതയും ആഴത്തില്‍ അവതരിപ്പിക്കുന്നു.ഒരു ഗ്രാമത്തിന്റെ ഉദയവും വീഴ്ചയും, മനുഷ്യബന്ധങ്ങളുടെ തകര്‍ച്ചയും, ഓര്‍മ്മകളും മറവിയും എല്ലാം ചേര്‍ന്ന ഒരു ”ജീവിക്കുന്ന ചരിത്രം” പോലെയാണ് ഈ കൃതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ലാറ്റിന്‍ അമേരിക്കയുടെ സാമൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യങ്ങളെ, കാവ്യാത്മകമായ ഭാഷയിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ചു.

ഈ മഹാനായ എഴുത്തുകാരന്‍ 87-ാം വയസ്സില്‍ 2014 ആണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ കൃതികളും ചിന്തകളും ഇന്നും വായനക്കാരുടെ ഹൃദയങ്ങളില്‍ ജീവനോടെ തുടരുന്നു. സാഹിത്യ ലോകത്തെ മാന്ത്രികന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ എഴുത്ത് സാധാരണ കഥകളല്ല; അത് യാഥാര്‍ത്ഥ്യവും കല്പനയും തമ്മിലുള്ള അതിര്‍ത്തികളെ മായ്ച്ച്, വായനക്കാരനെ ഒരു അത്ഭുതലോകത്തിലേക്ക് കൊണ്ടുപോകുന്ന അനുഭവമാണ്.

കൊളംബിയയില്‍ ജനിച്ച മാര്‍ക്കേസ്, മാജിക്കല്‍ റിയലിസം എന്ന ശൈലിയെ ലോകസാഹിത്യത്തില്‍ അമരപ്പെടുത്തിയത് കൊണ്ടാണ് പ്രശസ്തനായത്. അദ്ദേഹത്തിന്റെ കഥകളില്‍, അസാധാരണ സംഭവങ്ങള്‍ പോലും വളരെ സ്വാഭാവികമായി അവതരിപ്പിക്കപ്പെടുന്നു മഴ പെയ്യുന്നത് പോലെ അത്ഭുതങ്ങളും സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്നു.