Breaking News

നീണ്ടുനില്‍ക്കുന്ന കോവിഡ് സംബന്ധിച്ച വിശദാംശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കടുത്ത ക്ഷീണം, ശ്വാസതടസ്സം, ഉറക്കമില്ലായ്മ, നെഞ്ചുവേദന എന്നിവയാണ് ലോംഗ് കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ എന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് ലോംഗ്-കോവിഡ് എന്താണെന്നും അതിന്റെ സാധാരണ ലക്ഷണങ്ങളെന്തൊക്കെയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

‘ലോംഗ്-കോവിഡ്, പോസ്റ്റ്-കോവിഡ് -19 സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു, ഇത് വൈറസ് ബാധിച്ച ശേഷം ആഴ്്ചകളോ മാസങ്ങളോ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ്.

ലോംഗ്-കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ കടുത്ത ക്ഷീണം, ശ്വാസം മുട്ടല്‍, സന്ധി വേദന, വിഷാദവും ഉത്കണ്ഠയും, നെഞ്ചുവേദന അല്ലെങ്കില്‍ ഞെരുക്കം , ഉറക്കമില്ലായ്മ മുതലായവയാണ്.

ആര്‍ക്കാണ് അപകടസാധ്യത?

മിക്ക ആളുകളും കോവിഡ് 19 ല്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ലോംഗ്-കോവിഡിന്റെ ലക്ഷണങ്ങള്‍ ആര്‍ക്കും അനുഭവിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വര്‍ദ്ധിച്ച അപകടസാധ്യതയും പലപ്പോഴും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും കാരണം, പ്രായമായവര്‍ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലോംഗ്-കോവിഡ് തടയാന്‍ എന്തുചെയ്യാനാകും?

കോവിഡ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് എല്ലാ നടപടികളും പിന്തുടരുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധ രീതി: മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക, പതിവായി കൈ കഴുകുക.

കോവിഡ് ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ സഹായം തേടാന്‍ വൈകരുത്. എത്രയും വേഗം മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിലൂടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.