Breaking News

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കുകയും 80 ശതമാനത്തിലധികം പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കേന്ദ്ര ഗവണ്‍മെന്റ് ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് പി.സി.ആര്‍. പരിശോധന വേണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് ലഭിക്കുക എളുപ്പമാണ്. കാരണം ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. രാജ്യത്തെ മഹാഭൂരിഭാഗവും വാക്സിനേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നിത്യവും നൂറ് കണക്കിനാളുകളാണ് ഖത്തറില്‍ നിന്നും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സ്പെഷ്യല്‍ റിസ്‌ക് രാജ്യമായി കണക്കാക്കപ്പെടുന്നതിനാല്‍ തിരിച്ചുവരുമ്പോള്‍ വാക്സിനെടുത്തവരും ഭീമമായ തുക നല്‍കി രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനെടുക്കണം.

നാട്ടിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തുന്ന നടപടിയാണ്. ഇത് പിന്‍വലിക്കുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തുടങ്ങിയ അപെക്സ് ബോഡികള്‍ എംബസിയില്‍ സമ്മര്‍ദ്ദം ചെലുത്തണം. ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഖത്തറില്‍ നിന്നും വാക്സിനെടുത്തവര്‍ക്ക് നാട്ടിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍. പരിശോധനക്ക് ഇളവ് ലഭിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.