Breaking News

കോവിഡ് വാക്‌സിന്‍ പ്രതിരോധ ശേഷി 12 മാസം വരെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നിലവിലെ പഠനങ്ങളനുസരിച്ച് കോവിഡ് വാക്‌സിന്‍ പ്രതിരോധ ശേഷി 12 മാസം വരെയാണെന്നും അത് കഴിഞ്ഞാല്‍ ബൂസ്റ്റര്‍ ഡോസ് വേണ്ടി വന്നേക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ് ല മാനി. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വാക്‌സിന്‍ ഗുരുതരമായ പാര്‍ഷ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമാണ് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 ബില്യണോളമാളുകള്‍ വിവിധ കോവിഡ് വാക്‌സിനുകള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം പിന്നിടുന്നതോടെ പ്രതിരോധ ശേഷിയില്‍ കുറവ് വന്നേക്കും. ഈ സമയത്ത് കോവിഡ്് അണുബാധയുണ്ടായാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ 8 മാസം കഴിഞ്ഞ ശേഷമാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അണു ബാധയുണ്ടാകുന്നതെങ്കില്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടേക്കും.

രണ്ട് ഡോസ് വാക്‌സിനെടുത്തവരെയാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരായി കണക്കാക്കുന്നതെന്നും ബൂസ്റ്റര്‍ ഡോസ് പ്രത്യേകമായി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സ്വീകരിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നുവെന്നും ഇതേ നില തുടര്‍ന്നാല്‍ താമസിയാതെ രാജ്യം സാധാരണ നിലയിലേക്ക് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.