Breaking News

എയര്‍ ബബ്ള്‍ അവസാനിപ്പിച്ച് സാധാരണ നിലയിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കണം. ഗപാഖ്

അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്ന് ലോകം മോചനം നേടി തുടങ്ങിയ സാഹചര്യത്തില്‍, ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്ന എയര്‍ ബബ്ള്‍ കരാര്‍ ഇനിയും നീട്ടികൊണ്ട് പോവരുതെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് ) കേന്ദ്ര വ്യോമയാന വകുപ്പിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കിയതും ഒരാഴ്ചത്തൈ നിര്‍ബന്ധിത ഹോം ക്വാറന്റയിന്‍ വ്യവസ്ഥ നീക്കം ചെയ്തതും എയര്‍ ബബ്ള്‍ കരാര്‍ അവസാനിപ്പിച്ച് സാധാരണ നിലയിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് അനുകൂല നിലപാടിലേക്ക് നയിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തുന്നു.

നിയന്ത്രണങ്ങള്‍ ഒഴിവാക്കി സാധാരണ രീതിയിലുള്ള യാത്ര സാധ്യമാക്കണമെന്ന അയാട്ട അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ ആഹ്വാനം പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.

ഗള്‍ഫ് നാടുകളില്‍ ബഹുഭൂരിഭാഗം പേരും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരായതിനാല്‍ യാത്രക്ക് മുമ്പുളള പി.സി.ആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാറുകളോട് നേരത്തെ മുതല്‍ ഗപാഖ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്. നിലവില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. ഇതില്‍ യു.എ.ഇ.യെ യും കുവൈറ്റിനെയും കൂടി ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാകും.

ക്വാറന്റയില്‍ വ്യവസ്ഥ നേരത്തെ തന്നെ ഒഴിവാക്കിയ കേരള സര്‍ക്കാറിന്റെ നടപടികളെയും പി.സി. ആര്‍ ടെസ്റ്റും ക്വാറന്റയിന്‍ വ്യവസ്ഥ രാജ്യമൊട്ടാകെ ഇപ്പോള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും ഗപാക് സ്വാഗതം ചെയ്തു.

യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന: സെകട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ സാദത്ത് ടി.എം.സി, കരീം ഹാജി മേമുണ്ട, അമീന്‍ കൊടിയത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, സുബൈര്‍ ചെറുമോത്ത്, എ.ആര്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.