Breaking News

ഖത്തറില്‍ പഴയ നോട്ടുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിയെടുക്കാം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഡിസംബര്‍ 31 ഓടെ അസാധുവാക്കിയ നാലാം സീരീസിലുള്ള പഴയ ബാങ്ക് നോട്ടുകള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിയെടുക്കാമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എന്നാല്‍ 50,000 റിയാലില്‍ കൂടുതലുള്ള തുകയുടെ ഉറവിടം കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ, തീവ്രവാദ ധനസഹായ സമിതിയുടെ ആവശ്യകത അനുസരിച്ച് വെളിപ്പെടുത്തണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കായി പണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും ഉറവിടം വ്യക്തമാക്കണം.ബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ ബാങ്കുകളുമായുള്ള എക്സ്ചേഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ ക്യുസിബിയിലേക്ക് പോകണമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് ബാങ്കുകള്‍ വഴിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വഴിയും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. രണ്ട് സാഹചര്യങ്ങളിലും പോര്‍ട്ട് ഓഫ് എന്‍ട്രി നല്‍കിയ ഖത്തറിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ രേഖ അറ്റാച്ചുചെയ്യേണ്ടിവരും.

2020 ഡിസംബര്‍ മാസത്തിലാണ് ഗള്‍ഫിന്റേയും അറബ് മേഖലയുടേയും സാംസ്‌കാരിക പാരമ്പര്യങ്ങളുടെ ഡിസൈനുകളോടെ അഞ്ചാം സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ ഖത്തര്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ 2021 ജൂലൈ ഒന്ന് വരെ മാത്രമേ സ്വീകരിക്കൂവെന്നാണ് അന്ന് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രായോഗികമായ കാരണങ്ങളാല്‍ നാലാം സീരീസിലുള്ള നോട്ടുകള്‍ സ്വീകരിക്കുന്നത് 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഇനിയും നാലാം സീരീസിലുള്ള നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് അവ മാറ്റിയെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണിത്.