IM SpecialUncategorized

അനിത ജോര്‍ജിന്റെ സര്‍ഗപ്രപഞ്ചം

ഡോ. അമാനുല്ല വടക്കാങ്ങര

ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച് സ്‌നഹവും സന്തോഷവും എങ്ങനെ ആസ്വദിക്കാമെന്ന് തെളിയിക്കുന്ന ഒരു കോട്ടയത്തുകാരിയാണ് ഖത്തറിലെ ഒരു സ്വകാര്യ കൊട്ടാരത്തില്‍ ഹോം നഴ്‌സായി ജോലി ചെയ്യുന്ന അനിത ജോര്‍ജ് പുത്തന്‍പറമ്പില്‍. എഴുത്തും വായനയും ചിത്രം വരയും ശില്‍പങ്ങളുണ്ടാക്കലുമൊക്കെ ഹോബിയാക്കിയ അനിത പാട്ടുകളെഴുതിയും അവ പാടിയാസ്വദിച്ചുമൊക്കെ ഒഴിവ് സമയങ്ങളെ ധന്യമാക്കുന്നു.

മനുഷ്യ സ്‌നേഹവും സാഹോദര്യവും ദയാ വായ്പുമെന്ന പോലെ ദൈവ കീര്‍ത്തനങ്ങളും കരുണാകടാക്ഷങ്ങളുമൊക്കെ അനിതയുടെ പാട്ടുകളില്‍ സജീവമായി നിലനില്‍ക്കുന്നത് ജീവിതാനുഭവങ്ങള്‍ നല്‍കിയ കടുത്ത പാഠങ്ങളുടെ പ്രതിധ്വനികളാകാം. ഒരു മനുഷ്യായുസ്സില്‍ സഹിക്കാവുന്നതിന്റെ പരമാവധി വേദനകളും പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നപ്പോള്‍ ചില ദുര്‍ബല നിമിഷങ്ങളില്‍ ജീവിതം അവസാനിപ്പിച്ചെങ്കിലോ എന്ന് വരെ ചിന്തിച്ചതാണ്. എന്നാല്‍ ഏത് പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കണമെന്നും എല്ലാവെല്ലുവിളികളേയും ചെറുത്ത് തോല്‍പ്പിക്കണമെന്നുമുള്ള ഒരുള്‍വിളി അനിതയെ ക്രിയാത്മകവും രചനാത്മകവുമായ മേഖലകളിലേക്ക് നയിച്ചു. സര്‍ഗസഞ്ചാരത്തിന്റെ നിര്‍മലമായ പാതയിലൂടെയുള്ള സഞ്ചാരം മനസിന് കരുത്തും ശക്തിയും നല്‍കിയപ്പോള്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുകയായിരുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനിക്കാനും സന്തോഷിക്കുവാനുമുള്ള നിരവധി മുഹൂര്‍ത്തങ്ങളാണ് ഈ കോട്ടയത്തുകാരിയുടെ ജീവിതം അടയാളപ്പെടുത്തുന്നത്.

കോട്ടയത്തെ ജോര്‍ജ് സി ജി -തങ്കമ്മ സാമുവേല്‍ ദമ്പതികളുടെ മകളായി കോട്ടയം ജില്ലയിലെ ചേലകൊമ്പ് എന്ന പ്രദേശത്തായിരുന്നു അനിതയുടെ ജനനം. പിതാവ് മൃദംഗവിദ്വാന്‍ ആയിരുന്നു. കലാപരമായ മികവും സാമ്പത്തിക ഭദ്രദയുമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയതോടെ പ്രയാസങ്ങളുടെ നീണ്ട പരമ്പരകളായിരുന്നു. മാതാവ് വീട്ടുജോലി ചെയ്താണ് തന്റെ മകളെ വളര്‍ത്തിയത്.വിദ്യാസമ്പന്നയായിരുന്ന മാതാവ് തന്റെ മകളുടെ വിദ്യാഭ്യാസത്തില്‍ വളരെ അധികം ശ്രദ്ധ ചെലുത്തിയിരുന്നു.മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ളാസും പുത്തന്‍ ചന്ത സെന്റ്് ജോണ്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസ്സായി . മുണ്ടക്കയത്തെ എലൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സില്‍ നിന്ന് ടൈപ്‌റൈറ്റിംഗ് ലോവര്‍ പാസ്സായി.എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഹയര്‍ പരീക്ഷക്കെഴുതാന്‍ കഴിഞ്ഞില്ല.ഹിന്ദി വിദ്ധ്വാന്‍ കോഴ്‌സ് പഠിച്ചെങ്കിലും അവിടെയും സാമ്പത്തികം വില്ലനായി .എന്നാല്‍ മുണ്ടക്കയത്തെ ഒരു പ്രൈവറ്റ് പാരാമെഡിക്കല്‍ സ്ഥാപനത്തില്‍ നിന്ന് നഴ്‌സിംഗ് ഡിപ്ലോമ പാസ്സായതു ജീവിതത്തിലെ വഴിത്തിരിവായി.

ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ സിംഗിള്‍ പാരന്റ് ആയ മാതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന അനിത പത്താം വയസുമുതല്‍ മറ്റുവീടുകളില്‍ പത്ര വിതരണം നടത്തിയും കുട്ടികള്‍ക്കു ട്യൂഷന്‍ എടുത്തും ചെറിയജോലികള്‍ ചെയ്തുമാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.ഇത്തരത്തില്‍ കുട്ടിക്കാലത്തു തന്നെ നേടിയെടുത്ത സ്വയം പര്യാപ്തതയും മാതാവിന്റെ നിശ്ചയദാഢ്യവുമാണ് തന്റെ മുമ്പോട്ടുള്ള ജീവിതത്തിന് ഏറെ സഹായകമായതെന്ന് അനിത ഓര്‍ത്തെടുക്കുന്നു.

പാഠ്യ പാഠ്യേതര രമഗങ്ങളില്‍ മിടുക്കിയായിരുന്ന അനിത ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും അക്ഷരലോകത്ത് വിരാചിക്കാന്‍ സമയം കണ്ടെത്തി. സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ച പല അധ്യാപികമാരും അനിതയുടെ ജീവിതത്തിലും വഴിവിളക്കുകളായി.

ആദ്യാക്ഷരം പറഞ്ഞുതന്ന മുണ്ടക്കയം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലേ അധ്യാപകരായിരുന്ന എം.യു ഏലിക്കുട്ടി ടീച്ചര്‍ (ഭൗതികശാസ്ത്രം ), ഗ്രേസി ടീച്ചര്‍ അടുപ്പുകല്ലില്‍ (കണക്ക്) ,നിര്‍മല ടീച്ചര്‍(സംഗീതം) സിസ്റ്റര്‍ ലിയോക്രീറ്റ ,സിസ്റ്റര്‍ ഗ്ലാഡിസ് തുടങ്ങിയവര്‍ ജീവിതത്തിന്റെ പല ദുര്‍ഘട സന്ദര്‍ഭങ്ങളിലും ദീപസ്തംഭങ്ങളായി മാറിയത് സൗഭാഗ്യമായി.

പത്താം ക്ളാസിനു ശേഷം ഡോ.ഗീത അനിയന്റെ ക്ലിനിക്കില്‍ ജോലിചെയ്തു.ഡോക്ടറുടെ നിരന്തരമായ പ്രേരണയാണ് തുടര്‍പഠനം എന്ന സ്വപ്നത്തിനു ജീവന്‍ നല്‍കിയത്. അങ്ങനെയാണ് നഴ്‌സിംഗില്‍ ഡ്പ്‌ളോമയെടുത്ത് കരിയര്‍ രൂപപ്പെടുത്താനായത്.

സമയം കിട്ടുമ്പോഴൊക്കെ വായിക്കുവാനും എഴുതുവാനും താല്‍പര്യപ്പെട്ട അനിതയുടെ സര്‍ഗസഞ്ചാരത്തിന് എഴുത്തുകാരനും,മാധ്യമ പ്രവര്‍ത്തകനുമായ എ.കെ.സി. മടിക്കൈ, തൃശൂര്‍ സ്വദേശിയായ എഴുതുകാരന്‍ സുരേഷ് നായര്‍ എന്നിവരുടെ രചനകള്‍ കരുത്തേകി. ഇ്ത്യയുടെ എക്കാലത്തേയും മികച്ച രാഷ്ട്രപതിമാരില്‍ മുമ്പനായ ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ രചനകളും ചിന്തകളും അനിതെയ തെല്ലൊന്നുമല്ല പ്രചോദിപ്പിച്ചത്.

2009 ഫെബ്രുവരി 23 നാണ് ഖത്തറിലെ ഒരു സ്വകാര്യ പാലസില്‍ കെയര്‍ഗിവര്‍ ആയി അനിത ദോഹയിലെത്തിയത്. അല്ലലുകളും അലട്ടുമില്ലാതെ സമാധാനപരമായ ജീവിത സാഹചര്യവുമായി ഇണങ്ങി മുന്നോട്ടുപോകവേ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തുന്ന തികച്ചും സോദ്ദേശ്യപരമാണ് . ജനനം മുതല്‍ താന്‍ അനുഭവിച്ച പ്രസാസപര്‍വങ്ങളും വേദന നിറഞ്ഞ ജീവിതാനുഭവങ്ങളും അവിടെ നിന്ന് ദൈവം തന്ന പ്രത്യാശയോടെ മറികടന്നതുമൊക്കെ മനസിനെ ഇളക്കിമറിക്കുമ്പോള്‍ ജോലിയുടെ ഇടവേളകളില്‍ കുത്തിക്കുറിക്കുകയും ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അനിത കുത്തിക്കുറിച്ച കവിതകളും പാട്ടുകളും ഗീതങ്ങളുമൊക്കെ വിഷയവൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ഏറെ സവിശേഷമാണ്.

കീര്‍ത്തനങ്ങള്‍ ,ആരാധനാ ഗീതങ്ങള്‍,പ്രത്യാശഗീതങ്ങള്‍,മെലഡി കള്‍ തുടങ്ങി വിവിധ തരത്തിലുള്ള 12,534 പാട്ടുകള്‍ അനിതയുടെ തൂലികയില്‍ നിന്ന് പിറവിയെടുത്തിയിട്ടുണ്ടെങ്കിലും അനിതയെക്കുറിച്ചോ അവരുടെ രചനകളോക്കുറിച്ച് ഇന്നുവരേയും പുറം ലോകമറിഞ്ഞിട്ടില്ല. കൊട്ടാരത്തില്‍ നിന്നുളള പൂര്‍ണപിന്തുണയും സഹകരണവുമാണ് ഈ രചനകളുടെ മുഖ്യ പ്രചോദനം. മരുഭൂമിയിലെ മരുപ്പച്ച ‘ എന്ന് നാമകരണം ചെയ്ത് നിരവധി പുസ്തകങ്ങളിലാക്കി തന്റെ ജീവിതം പകര്‍ത്തി സൂക്ഷിച്ചിരിക്കുകയാണ് അനിത. സമൂഹത്തിന് വിവിധ തലങ്ങളില്‍ വെളിച്ചം പകരുന്ന തന്റെ രചനകള്‍ പ്രസിദ്ധീകരിക്കണമെന്നാണ് അനിതയുടെ ആഗ്രഹം.

കെട്ടിടം പണിക്കാരനായ പാസ്റ്റര്‍ എം വി സാമുവേല്‍ ആണ് അനിതയുടെ ഭര്‍ത്താവ്.വിദ്യാര്‍ത്ഥികളായ ജോണ്‍ സാമുവേല്‍ ,കെസിയ സാമുവേല്‍ ,ജോയല്‍ സാമുവേല്‍ എന്നിവരാണ് മക്കള്‍.തന്റെ ഈ ഉദ്യമത്തില്‍ കുടുംബത്തില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത് എന്ന് അനിത പറഞ്ഞു.

പാഴ് വസ്തുക്കളില്‍ നിന്നും അനിത ഉണ്ടാക്കിയ പൂക്കള്‍

എഴുത്തിനോടൊപ്പം ചെറുപ്പം മുതലേ തന്റെ ഹോബിയായ ചിത്രം വര ,കളിമണ്ണ് ,പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ള ശില്പ നിര്‍മാണം തുടങ്ങിയവയും അനിത ഇപ്പോഴും തുടരുന്നു. പാഴ് വസ്തുക്കളില്‍ നിന്നും മനോഹരങ്ങളായ പൂക്കളും ശില്‍പങ്ങളും തീര്‍ത്ത് കൊട്ടാരത്തിലെ മുഴുവന്‍ പേരുടേയും മനം കവര്‍ന്ന അനിത ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കുമൊക്കെ സമ്മാനമായും തന്റെ കലാസൃഷ്ടികള്‍ സമ്മാനിക്കാറുണ്ട്. കൊട്ടാരത്തില്‍ സമൃദ്ധയായി ലഭിക്കുന്ന ചോക്‌ളേറ്റ് പേപ്പറുകളും വെള്ളത്തിന്റെ ബോട്ടിലുകളെന്നുവേണ്ട റിബണുകളും മറ്റു ഉപയോഗമില്ലാത്ത വസ്തുക്കളും വരെ അനിതയുടെ മാന്ത്രിക സ്പര്‍ശത്തില്‍ മനോഹരമായ പൂക്കളും ശില്‍പങ്ങളുമൊക്കെയായി മാറുന്നു.

ജീവിതത്തില്‍ പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശങ്ങളുയര്‍ത്തിപ്പിടിച്ച് ദൈവം തന്നിലേല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റുക ,അര്‍ഹരായവര്‍ക് നന്മ ചെയ്തികൊണ്ട് നല്ല വ്യക്തിത്വം കാത്ത് സൂക്ഷിക്കുക,മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നിവയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് അനിത പറയുമ്പോള്‍ കലയുടെ സാമൂഹിക ധര്‍മം കൂടിയാണ് അവര്‍ അടിവരയിടുന്നത്.


Related Articles

Back to top button
error: Content is protected !!