Breaking News

ഖത്തറില്‍ കോവിഡ് നില തൃപ്തികരം, വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് നില തൃപ്തികരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം വിലയിരുത്തി. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുവാന്‍ തീരുമാനമായി.
12 വയസിന് താഴെയുള്ള കുട്ടികളെ ഷോപ്പിംഗ് മോളുകളിലും സൂഖുകളിലും പ്രവേശിപ്പിക്കുമെന്നതാണ് സുപ്രധാനമായ ഒരു തീരുമാനം.

സ്വകാര്യ മേഖലയിലും ഗവണ്‍മെന്റ് സര്‍വീസിലുമമുള്ള വാക്സിനെടുക്കാത്തവര്‍ ആഴ്ച തോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്നതും വിവാഹങ്ങള്‍ക്ക് നിബന്ധനകളോടെ അനുമതിയെന്നതും ഇന്നത്തെ മന്ത്രി സഭ തീരുമാനങ്ങളില്‍ പ്രധാനമാണ്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബ്നു ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗമാണ് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ ഹെല്‍ത് സ്്ട്രാറ്റജിക് കമ്മറ്റിയുടെ ശുപാര്‍കള്‍ അംഗീകരിച്ച് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം ജൂണ്‍ 18 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്.

രണ്ടാം ഘട്ടത്തിലെ പ്രധാന ഇളവുകള്‍

1. ജോലിയുടെ ആവശ്യമനുസരിച്ച് ഓാഫിസുകളില്‍ 80 ശതമാനം വരെ ജീവനക്കാര്‍ക്ക് ഹാജരാവാം. ബാക്കിയുള്ളവര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണം. മിലിട്ടറി, സെക്യൂരിറ്റി, ആരോഗ്യ മേഖലകളിലുള്ളവര്‍ക്ക് 100 ശതമനം ഹാജര്‍ അനുവദിക്കും.

2. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ വാക്‌സിനെടുക്കാത്ത എല്ലാ ജീവനക്കാരും ആഴ്ച്ച തോറും കോവിഡ് റാപിഡ് ടെസ്റ്റിന ്(ആന്റിജന്‍ ടെസ്റ്റ്) വിധേയരാവണം. കോവിഡ് വന്ന് ഭേദയമാവര്‍ക്കും ആരോഗ്യ സ്ഥിതി അനുവദിക്കാത്തവര്‍ക്കും ഇളവുണ്ട്.

3. മാസ്‌ക്, ഇഹ്തിറാസ് എന്നിവ തുടരും.

4. ഓഫീസ് മീറ്റിംഗുകളില്‍ പരമാവധി 15 പേര്‍ക്ക് പങ്കെടുക്കാം. അതില്‍ വാക്സിനെടുക്കാത്തവര്‍ 5 ല്‍ കൂടരുത്.

5. 7 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് പള്ളിയില്‍ പോകാം.

6. ഇന്‍ഡോറില്‍ വാക്സിനെടുത്ത 10 പേര്‍ക്കോ, വാക്സിനെടുക്കാത്ത 5 പേര്‍ക്കോ ഒരുമിച്ചുകൂടാം. ഔട്ട് ഡോറിലാണെങ്കില്‍ വാക്സിനെടുത്ത 20 പേര്‍ക്കോ, വാക്സിനെടുക്കാത്ത 10 പേര്‍ക്കോ ഒരുമിച്ചുകൂടാം.

7. വിവാഹങ്ങള്‍ ഹോട്ടലിലോ വിവാഹത്തിനായുള്ള പ്രത്യേക വേദികളിലോ പരമാവധി 40 ശതമാനം ശേഷിയില്‍ നടത്താം. അതിഥികളില്‍ 75 ശതമാനം പേരെങ്കിലും വാക്‌സിനെടുത്തവരായിരിക്കണം.

8. ഒരേ വീട്ടില്‍ താമസിക്കുന്ന പത്ത്് പേര്‍ക്ക് വരെ പാര്‍ക്കിലും കോര്‍ണിഷിലും ബീച്ചിലും ഒത്തുചേരാം.
.
9. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക്. ചുരുങ്ങിയത് 75 ശതമാനം പേരെങ്കിലും വാക്‌സിനെടുത്തവരായിരിക്കണം.

10. മ്യൂസിയം, ലൈബ്രറികള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

11. തെരഞ്ഞെടുത്ത എക്സിബിഷനുകളും ഫെയറുകളും 30 ശതമാനം ശേഷിയില്‍ നടത്താം.

12. ഷോപ്പിംഗ് സെന്ററുകള്‍ 50 ശതമാനം ശേഷിയിലും ഫുഡ് കോര്‍ട്ടുകള്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.

13. മെഡിക്കല്‍ സേവനങ്ങളും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

14 വാഹനത്തില്‍ ഡ്രൈവറടക്കം പരമാവധി 4 പേര്‍ മാത്രം. ബസുകളില്‍ 50 ശതമാനം യാത്രക്കാര്‍. മെട്രോ 3, പൊതുഗതാഗതം എന്നിവയില്‍ 30 ശതമാനം മാത്രം

15. ഡ്രൈവിംഗ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം.

16. ബ്യൂട്ടി സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും 30 ശതമാനം ശേഷിയില്‍ തുടരും. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തിരിക്കണം.

17. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. പരിശീലകര്‍ വാക്സിനെടുത്തിരിക്കണം.

18. ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറില്‍ 50 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇരുന്ന് ഭക്ഷണം കഴിക്കാം. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് റസ്റ്റൊറന്റുകളിലും കഫേകളിലും ഔട്ട്‌ഡോറില്‍ 30 ശതമാനം പേര്‍ക്കും ഇന്‍ഡോറില്‍ 15 ശതമാനം പേര്‍ക്കുമാണ് അനുമതി.

19. ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 40 ശതമാനം ശേഷിയിലും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 20 ശതമാനം ശേഷിയിലും വാക്സിനെടുത്തവര്‍ക്ക് മാത്രം.

20. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍ 30 ശതമാനം കാണികളുമായി അനുമതി. കാണികളില്‍ 75 ശതമാനം പേര്‍ വാക്‌സിനെടുത്തിരിക്കണം.