Uncategorized

ഖത്തര്‍ 2022 ലോകകപ്പ് സുസ്ഥിര വികസനത്തിന്റെ നൂതന മാതൃക സമ്മാനിക്കും ,ജോണ്‍ കെറി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് മേഖലയില്‍ ആദ്യമായി നടക്കാനിരിക്കുന്ന ഖത്തര്‍ 2022 ഫിഫ ലോകകപ്പ് സുസ്ഥിര വികസനത്തിന്റെ നൂതന മാതൃക സമ്മാനിക്കുമെന്ന് പരിസ്ഥിതി കാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രത്യേക പ്രതിനിധി ജോണ്‍ കെറി അഭിപ്രായപ്പെട്ടു. ടെലിഫോണിക് പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ വികിരണം കുറക്കുന്നതുമായ ലോക കപ്പാണ് ഖത്തറില്‍ നടക്കാനിരിക്കുന്നത്.

പ്രധാനമായും എണ്ണയെയും ഗ്യാസിനെയും ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകളെ വൈവിധ്യവത്കരിക്കുന്നതിനുള്ള പരിവര്‍ത്തന പ്രക്രിയയില്‍ സഹായിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. സാമ്പത്തിക രംഗത്തെ വൈവിധ്യവല്‍ക്കരണത്തിലൂടെ ഖത്തര്‍ ലോകത്തിന് മാതൃക കാണിക്കുകയാണ് .

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ച് കൂട്ടായ ശ്രമങ്ങളിലൂടെ പാരിസ്ഥിതിക സന്തുലിതത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്് സംബന്ധമായ മേഖലാടിസ്ഥാനത്തിലുള്ള സംവാദങ്ങളില്‍ ഖത്തര്‍ പങ്കെടുത്തിട്ടുണ്ട്. ഖത്തറിന്റെ പ്രായോഗികമായ മാതൃക സാമ്പത്തിക വൈവിധ്യവല്‍ക്കരണ രംഗത്ത് ഏറെ പ്രയോജനം ചെയ്യുമെന്ന് കെറി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള പരിവര്‍ത്തന പ്രക്രിയയില്‍ ഖത്തറിന്റെ നേതൃത്വം മാതൃകയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഹരിത സംരംഭങ്ങളെ സുസ്ഥിരമായി എങ്ങനെ നടപ്പാക്കാം എന്നത് പ്രായോഗികമായി ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് ഖത്തറിന് ലഭിച്ച അവസരമാണ് 2022 ഫിഫ ലോക കപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിലെ മറ്റ് രാജ്യങ്ങളെപ്പോലെ ഖത്തറും വിവിധ തരത്തിലുള്ള സാമ്പത്തിക ഉത്തേജനങ്ങള്‍ കൊണ്ടുവന്ന് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുകയാണ് . വിദ്യാഭ്യാസം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി , ടൂറിസം മേഖലകളിലിലൊക്കെ ഇത്തരത്തിലുള്ള മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് കെറി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!