IM SpecialUncategorized

പൊങ്കാല ചേച്ചി ഹാപ്പിയാണ്


അമാനുല്ല വടക്കാങ്ങര

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേര്‍സുള്ള ഏയ്ഞ്ചല്‍ റോഷന്‍ ആരാധകരുടെയിടയില്‍ കൂടുതലായും അറിയപ്പെടുന്നത് പൊങ്കാല ചേച്ചി എന്ന പേരിലാണ്. ഒരിക്കല്‍ ഒരു വീഡിയോയില്‍ തമാശക്ക് പൊങ്കാല ഇടാന്‍ വരല്ലേ എന്ന് പറഞ്ഞതാണ്. പിന്നീടത് ശീലമായി. പിന്നെ പിന്നെ വീഡിയോ അവസാനിക്കുമ്പോള്‍ ബല്ലാത്ത ജാതി, പൊങ്കാലയിടാന്‍ വരല്ലേ എന്നൊന്നും പറഞ്ഞില്ലെങ്കില്‍ ധാരാളമാളുകള്‍ ചോദിച്ചു തുടങ്ങി. അങ്ങനെ ക്രമേണ ഇതൊരു കാപ്ഷനായും ഐഡന്റിറ്റിയായും മാറുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും റബ്ബര്‍ കൃഷിക്കും വ്യാപാരത്തിനുമായി കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് കൂരാച്ചുണ്ടില്‍ താമസമാക്കിയ സ്റ്റീഫന്‍- എലിസബത്ത് ദമ്പതികളുടെ സീമന്ത പുത്രിയായ ഏയ്ഞ്ചല്‍ കോഴിക്കോട് ജെ.ഡിറ്റിയിലാണ് പന്ത്രണ്ടാം ക്‌ളാസ് വരെ പഠിച്ചത്. സ്‌കൂള്‍ പഠനകാലത്ത് കഥകളും കവിതകളുമൊക്കെ നന്നായി വായിക്കുമായിരുന്നു. പരന്ന വായനയും ജീവിതാനുഭവങ്ങളും കഥകളായും കവിതകളായും ഏയ്ഞ്ചലിന്റെ അനുഗ്രഹീത തൂലികയിലൂടെ പിറന്നപ്പോള്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോട് പ്രത്യേക താല്‍പര്യമായിരുന്നു. കവിതകളെഴുതി കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹം നേടാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നത്. അപ്പച്ചനെ ക്കുറിച്ചെഴുതിയ കഥക്ക് ഒന്നാം സമ്മാനം ലഭിച്ചതും സര്‍ഗജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മകളാണ്. ഏയ്ഞ്ചലിന്റെ പല സൃഷ്ടികളും സ്‌കൂള്‍ മാഗസിനുകളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കോപറേറ്റീവ് ഹോസ്പിറ്റലില്‍ നിന്നും നഴ്‌സിംഗ് പൂര്‍ത്തിയാക്കി കുറച്ച് കാലം അവിടെ ജോലി ചെയ്തു.

പൊതുവെ ശാന്തയും നാണം കുണുങ്ങിയുമായിരുന്ന ഏയ്ഞ്ചല്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കണ്ടന്റ് ക്രിയേറ്റേറുമായത് ഒരു പക്ഷേ ഭര്‍ത്താവ് റോഷന്റെ പൂര്‍ണ പിന്തുണയും പ്രോല്‍സാഹനവും കൊണ്ടാകാം. കൂട്ടുകാരി ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ശ്രുതി രാജേഷും ഭര്‍ത്താവിന്റെ സഹോദരന്റെ കുട്ടികളുമാണ് ഏയ്ഞ്ചല്‍ വീഡിയോ ചെയ്യാന്‍
കാരണക്കാരായത്.

കോവിഡ് കാലത്ത് വീട്ടില്‍ അടഞ്ഞിരുന്ന സമയം. പുറത്തിറങ്ങാന്‍ പോലുമാവാതെ പ്രയാസപ്പെടുന്ന ആ സമയത്താണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്. വീഡിയോകള്‍ ഏറെ ഇഷ്ടപ്പെട്ട ഭര്‍ത്താവ് നല്‍കിയ പിന്തുണയില്‍ കൂടുതല്‍ ചെയ്യാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് വീഡിയോകളുടെ പെരുമഴയായിരുന്നു. നിത്യവും രണ്ടും മൂന്നും വീഡിയോകള്‍. ലോകത്തിന്റെ പല ഭാഗത്തുനിന്നും വരുന്ന നല്ല കമന്റുകള്‍, തന്റെ വീഡിയോകള്‍ കണ്ട് ആളുകള്‍ ചിരിക്കുകയും കമന്റ് ചെയ്യുകയും തുടര്‍ന്നത് തന്നെയാണ് ഏയ്ഞ്ചലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്.

ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളെ ചിരിയിലൂടെ അവതരിപ്പിച്ചും സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളെ സരസമായി വിശകലനം ചെയ്തുമൊക്കെ ഏയ്ഞ്ചല്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ ആയിരങ്ങളില്‍ നിന്ന് പതിനായിരങ്ങളിലേക്കും പതിനായിരങ്ങളില്‍ നിന്നും ലക്ഷങ്ങളിലേക്കുമെത്തിയത് വളരെ വേഗത്തിലായിരുന്നു. ഇന്ന് കുടുംബങ്ങള്‍ ഒന്നടങ്കം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന വളരെ ജനകീയയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഏ്‌യ്ഞ്ചല്‍ റോഷന്‍ .

എന്റെ തമാശകള്‍ ഒരാളെയെങ്കിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്താല്‍ ഞാന്‍ കൃതാര്‍ഥയായി. ആരെയും വ്യക്തിപരമായി വേദനിപ്പിച്ചു കൊണ്ടോ, ഒരാളെ മാത്രം നെഗറ്റീവ് ആയി ഫോക്കസ് ചെയ്തു വേദനിപ്പിച്ചു കൊണ്ടോ ഒരിക്കലും വീഡിയോ ചെയ്യാറില്ല. അതുപോലെ തന്നെ കുടുംബ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാന്‍ പറ്റാത്ത വീഡിയോകളും ചെയ്യില്ല, ഏയ്ഞ്ചല്‍ നയം വ്യക്തമാക്കി .

കുടുംബ ജീവിതത്തിലെ ഒട്ടേറെ സരസ മുഹൂര്‍ത്തങ്ങളെ മനോഹരമായി അവതരിപ്പിക്കാറുള്ള ഏയ്ഞ്ചല്‍ പലപ്പോഴും സ്ത്രീകളെയാണ് കൂടുതലായും ഫോക്കസ് ചെയ്യാറുള്ളത്. പുരുഷന്മാരെ കൂടുതലസായി കുറ്റപ്പെടുത്താതെ ആത്മവിമര്‍ശനത്തിന്റെ മാര്‍ഗമെന്നതും ഏയ്ഞ്ചലിന്റെ വീഡിയോകളെ കൂടുതല്‍ ജനകീയമാക്കുന്നു.
വീഡിയോകള്‍ ലക്ഷങ്ങളിലേക്കെത്താന്‍ തുടങ്ങിയതോടെ പല പൊതു പരിപാടികളിലും ഗസ്റ്റായി ക്ഷണം ലഭിച്ചു തുടങ്ങി. ആദ്യമൊക്കെ പല അവസരങ്ങളും വേണ്ടെന്ന് വെച്ചെങ്കിലും ഇപ്പോള്‍ സെലക്ടീവായി പരിപാടികള്‍ പങ്കെടുക്കാറുണ്ട്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ഒരിക്കലും റസ്‌റ്റോറന്റുകളുടെ പ്രമോഷന് ഏയ്ഞ്ചലിന് താല്‍പര്യമില്ല. രുചി വൈവിധ്യങ്ങളും പലരും പല രൂപത്തിലാണ് സ്വീകരിക്കുക. നമുക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണ വിഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അതിനാല്‍ ഫുഡ് പ്രമോഷന്‍ നടത്തി ജനങ്ങളുടെ അനിഷ്ടം സമ്പാദിക്കാനില്ലെന്നതാണ് ഏയ്ഞ്ചലിന്റെ നിലപാട്. എന്നാല്‍ ഡ്രസ്സ് ബൊട്ടീക്കുകള്‍, ബ്യൂട്ടി സംബന്ധമായ പ്രമോഷനുകള്‍ എന്നിവ ഏയ്ഞ്ചലിന് താല്‍പര്യമുള്ള മേഖലകളാണ്. ഈയിടെ ഒരു ബ്യൂട്ടി സെന്റര്‍ (ലച്ചൂസ് ബ്യൂട്ടി സലൂണ്‍) ഉദ്ഘാടനം ചെയ്ത കാര്യം അവര്‍ അനുസ്മരിച്ചു.

2013 ല്‍ ഖത്തറിലെത്തിയത് മുതല്‍ ഖത്തര്‍ മലയാളി മംസ് (QMM) എന്ന കൂട്ടായ്മയില്‍ അംഗമായ ഏയ്ഞ്ചല്‍ മറ്റു സംഘടനകളിലൊന്നും അംഗമല്ല.

എവിടെ ചെന്നാലും മലയാളികള്‍ തന്നെ തിരിച്ചറിയുന്നുവെന്നത് വല്ലാത്ത സന്തോഷമാണ് . പൊങ്കാല ചേച്ചിയെന്നും സോഷ്യല്‍ മീഡിയ സ്റ്റാറെന്നുമൊക്കെ ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ഗള്‍ഫിലും നാട്ടിലും ഈയര്‍ഥത്തില്‍ വളരെ അംഗീകാരമുള്ള കണ്ടന്റ് ക്രിയേറ്ററാണ് ഏയ്ഞ്ചല്‍.

ദോഹ യൂണിവേര്‍സിറ്റി ഉദ്യോഗസ്ഥനായ തിരുവല്ല ചാത്തങ്കേരി സ്വദേശി വാഴയില്‍ റോഷന്‍ ജേര്‍ജാണ് ഭര്‍ത്താവ്. അങ്കിത് റോഷന്‍, അനിക റോഷന്‍ എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!