Breaking News

കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്ത് മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനം

ഡോ. അമാനുല്ല വടക്കാങ്ങര :

മാരക ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദങ്ങള്‍ ഖത്തറിലും എത്തിയിരിക്കാം
പ്രശ്‌നം നേരിടുവാന്‍ 4 തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് ദുരന്തനിവാരണ സമിതി
പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നിരീക്ഷണം കണിശമാക്കി ആഭ്യന്തര മന്ത്രാലയം
ഓണ്‍ ലൈന്‍, ഇ കൊമേര്‍സ് പ്‌ളാറ്റ് ഫോമുകളും പ്രയോജനപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് വാണിജ്യ മന്ത്രാലയം

ദോഹ: രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നത് ഗുരുതരമാണെന്നും ജാഗ്രതയോടെ പ്രതിരോധിക്കുവാന്‍ സമൂഹം തയ്യാറാവണമെന്നും ഖത്തറിലെ മൂന്ന് മന്ത്രാലയ പ്രതിനിധികള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളാണ് ഖത്തര്‍ ടെലിവിഷന്റെ സാമൂഹിക അകലം പരിപാടിയുടെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്തിയത്.

കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് മന്ത്രിസഭ പ്രഖ്യാപിച്ച 32 ഇന നിര്‍ദേശങ്ങള്‍ കണിശമായും പാലിച്ചാണ് കോവിഡിനെ പ്രതിരോധിക്കേണ്ടത്.

വൈറസ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുമ്പോള്‍ ജനിതക വ്യതിയാനം സംഭവിക്കുന്നതായി യു.കെ.യിലും സൗത്ത് ആഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാരക ശേഷിയുള്ള ഈ ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വകഭേദങ്ങള്‍ ഖത്തറിലും എത്തിയിരിക്കാം. അതിനാല്‍ രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ ആരോഗ്യ സ്ട്രാറ്റജിക് വിഭാഗം അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ മന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. വൈറസ് പടരുന്നതിന്റെ വ്യാപ്തി അളക്കുന്നതിനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും മന്ത്രാലയം ആറ് സൂചകങ്ങളാണ് സ്വീകരിക്കുന്നത്.

്‌ദൈനംദിന പരിശോധനകളിലെ പോസിറ്റീവ് കേസുകളുടെ തോത്, ക്രമരഹിതമായ സ്‌ക്രീനിംഗില്‍ പോസിറ്റീവ് കേസുകളുടെ തോത്, പ്രതിദിനം ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയെണ്ണം, തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രതിദിന ഗുരുതരമായ കേസുകളുടെ എണ്ണം, ലക്ഷത്തിന് 14 ദിവസത്തെ വ്യാപന നിരക്ക് എന്നിവയടിസ്ഥാനമാക്കിയാണ് മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ഓരോ മൂന്നാഴ്ചയിലും ഇത് പുനപരിശോധിക്കും. കാര്യങ്ങള്‍ കൂടുതല്‍ വഷളാവാന്‍ കാത്തിരിക്കാതെ നിയന്ത്രണവിധേയമാക്കുക എന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നം നേരിടുവാന്‍ 4 തലങ്ങളിലുള്ള നിയന്ത്രണങ്ങളാണ് ദുരന്തനിവാരണ സമിതി നിര്‍ദേശിക്കുന്നത്.

റിസ്‌ക്ക് കൂടിയ മേഖലകള്‍ക്കുള്ള നിയന്ത്രണമാണ് ആദ്യഘട്ടം. ഇത് കൊണ്ട് ഫലമുണ്ടാകുന്നില്ലെങ്കില്‍ ഇടത്തരം റിസ്‌ക്കുള്ള മേഖലകളും നിയന്ത്രിക്കും. ഇപ്പോള്‍ ഈ രണ്ടാം ഘട്ടത്തിലുള്ള നിയന്ത്രണങ്ങളാണ് രാജ്യം നടപ്പാക്കുന്നത്. എന്നാല്‍ ഇതുകൊണ്ടും നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ മൂന്നാം ഘട്ടത്തില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. നാലാംഘട്ടത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുക. പല ഗള്‍ഫ് രാജ്യങ്ങളും കോവിഡ് ഗുരുതരമായപ്പോള്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കിലും ഖത്തര്‍ ഒരു ഘട്ടത്തിലും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് നീങ്ങിയിരുന്നില്ല.

സാമൂഹിക ഒത്തുചേരലുകള്‍ കാരണം കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡിന്റെ ആറ് സൂചകങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളിലെ അണുബാധ നിരക്ക് ഇപ്പോഴും പരിമിതമാണ്.

ആശുപത്രിയില്‍ പ്രവേശനം ആവശ്യമുള്ള ഗുരുതരമായ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്, ഇത് രാജ്യത്തെ ആരോഗ്യ സൗകര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു

രണ്ടാമത്തെ തരംഗത്തിന്റെ വലുപ്പവും അളവും ഇതുവരെ വ്യക്തമല്ല. ആറായിരത്തോളം സജീവമായ കേസുകളാണ് ഇപ്പോഴുള്ളത്.
അതിനാല്‍ മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ നിരീക്ഷിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണ്

ഖത്തറില്‍ പരിശോധനയുടെ ദൈനംദിന നിരക്ക് 4.3% വര്‍ദ്ധിച്ചു, ഇത് രണ്ടാഴ്ച മുമ്പുള്ളതിന്റെ ഇരട്ടിയാണ്, അല്‍ ഖാല്‍ വിശദീകരിച്ചു.

കോവിഡ് -19 വാക്‌സിന്‍ ഫലപ്രദമാണെങ്കിലും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്.

കോവിഡ് -19 കേസുകള്‍ പരിമിതമായ എണ്ണം സ്‌കൂളുകളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും സ്‌കൂളുകള്‍ക്ക് പുറത്തുനിന്നുള്ളവയാണ്. അതിനാല്‍ സ്‌കൂള്‍ ഹാജര്‍നിലയില്‍ നിലവിലെ സംവിധാനം നിലനിര്‍ത്താനാണ് തീരുമാനം.

വരും ആഴ്ചകളില്‍ അണുബാധയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതിനാല്‍ സമൂഹം കൂടുതല്‍ ശ്രദ്ധിക്കണം.

വീടിന് പുറത്തിറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും ഫേസ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടംകൂടുന്നത് ഒഴിവാക്കുക
പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പരമാവധി പുറത്തിറങ്ങാതിരിക്കുക എന്നിവയാണ് കാര്യമായും ശ്രദ്ധിക്കേണ്ടത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രാലയം ജാഗരൂകമാണെന്ന് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ മുഫ്ത പറഞ്ഞു.
കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം 14,513 പ്രോട്ടോക്കോള്‍ നിയമലംഘകരെ കണ്ടെത്തി. കഴിഞ്ഞ 3 മാസങ്ങളില്‍ പതിനായിരത്തോളം പേരാണ് നിയമം ലംഘിച്ചത്. ജനുവരിയില്‍ മാത്രം 4000 ല്‍ അധികം ആളുകളെ നിയമലംഘനത്തിന് പിടികൂടി. കോവിഡ് സുരക്ഷാ മുന്‍ കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിലും അലംഭാവം ഗുരുതരമായ പ്രത്്യാഘാതങ്ങളുണ്ടാക്കും. സമൂഹം ജാഗ്രത കൈകൊള്ളണം .

വിവാഹ പാര്‍ട്ടികളുടെ നിയന്ത്രണങ്ങള്‍ കണിശമായി നടപ്പാക്കും. പ്രത്യേക അനുമതിയോടെ പരിമതമായ ആളുകളെവെച്ചാണ് അനുമതി. അതിനായി ഞായറാഴ്ച മുതല്‍ മെട്രാഷ് 2 ല്‍ സൗകര്യമൊരുക്കും

വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഓണ്‍ ലൈന്‍ സംവിധാനങ്ങളും ഇ കൊമേര്‍സ് പ്‌ളാറ്റ് ഫോമുകളും പ്രയോജനപ്പെടുത്തണമെന്ന് വാണിജ്യ മന്ത്രാലയത്തിലെ ആക്ടിംഗ്് അണ്ടര്‍സെക്രട്ടറി സാലിഹ് അല്‍ ഖുലൈഫി പറഞ്ഞു.

Comments are closed.