IM Special

പ്രണയം പൂക്കുന്ന അന്തിമാനത്തമ്പിളി

ഡോ. അമാനുല്ല വടക്കാങ്ങര

ഉപഭോഗ സംസ്‌കാരം മാനവ ജീവിതം പൂര്‍ണമായും നിയന്ത്രിക്കുന്ന അത്യന്തം ഗുരുതരമായ സൗമൂഹ്യ പരിസരത്താണ് നാം ജീവിക്കുന്നത്. അമ്മക്കും അച്ഛനും ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പ്രണയികള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്നുവേണ്ട ജീവിതത്തിലെ ഓരോരുത്തര്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള വെവ്വേറെ ദിനങ്ങള്‍ നിശ്ചയിച്ച യാന്ത്രിക ലോകത്താണോ നാം ജീവിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫെബ്രുവരി മാസം പ്രണയമാസമായാണ് പരിചയപ്പെടുത്താറുള്ളത്.

രണ്ടു ഹൃദയങ്ങളില്‍ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹവര്‍ഷമാണ് പ്രണയമെന്ന വികാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി അധികമാരുമുണ്ടായെന്നുവരില്ല. അനുരാഗത്തിന്റ വെളിച്ചം സ്പര്‍ശിക്കാതെ കടന്നുപോയ കൗമാരങ്ങള്‍ ക്യാമ്പസ് തട്ടകങ്ങളില്‍ നന്നെ കുറവായിരിക്കാം.

ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിതം സമൂഹമാധ്യമങ്ങളിലേക്കു ചുരുങ്ങുബോള്‍ അവിടെയും ഈയാംപാറ്റകളെപ്പോലെ അനുരാഗം പൂവിടരുകയും, ധാരാളം കൊഴിഞ്ഞു വീഴുകയും ചെയ്യുന്നത് നാം കാണാറുണ്ട്. ശരീരബന്ധിതമായി രതിയെ മാത്രം കേന്ദ്രീകരിച്ചു ബന്ധങ്ങള്‍ തഴച്ചു വളരുന്നതുകൊണ്ടാകാം പ്രണയം പല ബന്ധങ്ങളിലും നിലനില്‍ക്കാത്തത്. അനുരാഗത്തെ സ്‌നേഹപൂരിതമായി ആത്മാര്‍ത്ഥതയോടെ ഹൃദയത്തില്‍ താലോലിക്കുന്ന നല്ല മനസ്സുകളും ഈ സ്വര്‍ഗഭൂമിയിലുണ്ട്. വിവാഹാനന്തരമുള്ള ഈ പ്രണയത്തിന്റെ പരിമളമാണ് ജീവിതത്തെ ശരിക്കും സ്വര്‍ഗമാക്കുക. പ്രണയവും അനുഗാഗവും കരുതലും കാവലുമാകുന്ന ആത്മാര്‍ഥ സൗഹൃദമായി ജീവിതം മാറുമ്പോള്‍ തകര്‍ക്കാനാവാത്ത കോട്ടയായി കുടുംബങ്ങള്‍ മാറുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും ആര്‍ദ്രതയും തീവ്രതയുമൊക്കെ ചോര്‍ന്നുപോവുകയും ചെയ്യുന്നണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.

ഒരു ശിലയുടെ ഉള്ളിലെ സൗന്ദര്യം നാം ആസ്വദിക്കുക അത് ശില്‍പ്പമായി പുറത്തു വരുമ്പോഴാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്. ശരിക്കും പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം . ആ വസന്തകാലം നിലനിര്‍ത്തുകയാണ് ജീവിത വിജയം.

പ്രണയം കാല്‍പനികതയുടെ സുന്ദരഭൂമി കൂടിയാണ്. എത്ര വെയിലിനെയും അവിടെ സൂര്യന്റെ തൂവലുകള്‍ എന്നേ പ്രണയികള്‍ അനുഭവിക്കൂ. പ്രണയകാലം അതിന്റെ മാന്ത്രികത കൊണ്ട് പലരെയും അവരറിയാതെ തന്നെ തനിക്കു പോകാവുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യും. ജീവിതത്തില്‍ ഈ വികാരവും ചിന്തയുമുണ്ടാകുമ്പോള്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കുവാനും വിജയത്തിലെത്താനും കഴിയും.

ഫെബ്രുവരി മാസം പ്രണയാര്‍ദ്രമായ ഓര്‍മകളും ചിന്തകളും പൊടി തട്ടിയെടുക്കാന്‍ ചിലരെങ്കിലും നീക്കിവെക്കാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചുരുങ്ങിയ സമയം കൊണ്ട് നമ്മുടെ ചിന്തയെ പിടിച്ചിരുത്തുന്ന അന്തിമാനത്തമ്പിളി എന്ന മനോഹരമായ സംഗീത ആല്‍ബം നമ്മുടെ ആലോചനയിലേക്ക് കടന്നുവരുന്നത്.

ആരജീത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രജീത്ത് രാമകൃഷണന്‍ അണിയിച്ചൊരുക്കിയ അന്തിമാനത്തമ്പിളി എന്ന സംഗീത ആല്‍ബം മികച്ച കലാനിര്‍വഹണത്തിലും ശ്രദ്ധേയമായ സന്ദേശത്താലും സഹൃദയലോകത്തിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. ഫെബ്രുവരി 6, ശനിയാഴ്ച ഉച്ചക്ക് ഔദ്യോഗികമായി റിലീസ് ചെയ്ത ആല്‍ബം ഒരു ദിവസത്തിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തിലധികം ആളുകള്‍ കാണുകയും നൂറ് കണക്കിനാളുകള്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്താണ് കുടുംബങ്ങളില്‍ തരംഗമായി മാറുന്നത്. വിനോദ് കുമാറിന്റെ മനോഹരമായ അന്തിമാനത്തമ്പിളിപോലെ ചെന്തമേഴും പെണ്ണേ എന്നുതുടങ്ങുന്ന ഗാനം വരികളുടെ മാസ്മരികതക്കപ്പുറം ആലാപനത്തിലും സംഗീതനിര്‍വഹണത്തിന്റെ മികവിലും സഹൃദയമനം കവരുമ്പോള്‍ പ്രജീത്തും ആരതിയും അതിമനോഹരമായി അഭിനയിച്ചാണ് ജനഹൃദയങ്ങള്‍ കീഴടക്കുന്നത്.

ജീവിതം വളരെ ചെറുതാണെന്നും വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന പ്രണയദിനത്തിനായി കാത്തുനില്‍ക്കാതെ ജീവിതത്തിലെ ഓരോ അനര്‍ഘനിമിഷങ്ങളും പ്രണയാര്‍ദ്രമാക്കി ജീവിതം ആസ്വാദ്യകരമാക്കണമെന്ന സുപ്രധാനമായ ആശയമാണ് ഈ ആല്‍ബം അടയാളപ്പെടുത്തുന്നത്. അനുനിമിഷവും പ്രണയിക്കുകയും പ്രണയിക്കുന്ന ഓരോ നിമിഷങ്ങളേയും മധുരിക്കുന്ന ഓര്‍മകളാക്കി മാറ്റുകയും വേണമെന്നും ആല്‍ബം ഓര്‍മിപ്പിക്കുന്നു

കുടുംബത്തിലെ അനുരാഗത്തിന്റെ ദിനങ്ങളും സ്‌നോഹോഷ്മളമായ ജീവിത സന്ദര്‍ഭങ്ങളും ഹൃദ്യമായി ചിത്രീകരിച്ച ആല്‍ബത്തില്‍ ദമ്പതികളായ പ്രജീത്തും ആരതിയും നിറഞ്ഞാടുന്നത് പ്രൊഫഷണല്‍ സിനിമയുടെ നിലവാരത്തിലാണ്. ദോഹയിലും നാട്ടിലും ചിത്രീകരിച്ച ആല്‍ബം എല്ലാ സാങ്കേതിക തികവുമുള്ള ഒരു സിനിമ സ്‌കോപ്പ് സൃഷ്ടിയാണ്.

സൗഹൃദവും പ്രണയവും അലങ്കരിക്കുന്ന ജീവിതം മനോഹരമാകുമെന്നതില്‍ സംശയമില്ല. ഒരാള്‍ മറ്റൊരാളുടെ ഹൃദയത്തില്‍ ജീവിക്കുന്നതാണു സൗഹൃദം. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ ഹൃദയമായ് ജീവിക്കുന്നതാണ് പ്രണയം. ഒരേ മനസ്സും രണ്ട് ശരീരവുമായി കഴിയുമ്പോള്‍ ജീവിതം ഏറെ കൗതുകകരവും പുതുമയുള്ളതുമാകും. വിവാഹ പൂര്‍വ പ്രണയങ്ങളോ വിവാഹേതര ബന്ധങ്ങളോ അല്ല കുടുംബത്തിലെ പ്രണയമാണ് ജീവിതം സുന്ദരമാക്കുകയന്നെ സുപ്രധാനമായ സന്ദേശവും ഈ ആല്‍ബം പകര്‍ന്നുനല്‍കുന്നുണ്ട്.

നിര്‍മാണം, സംവിധാനം, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് എന്നിവ പ്രജീത്ത് രാമകൃഷ്ണന്‍ തന്നെയാണ്. ആരതിയുടെ പൂര്‍ണസഹായസഹകരണങ്ങള്‍ ആദ്യന്തമുണ്ട്. പ്രജിത്തിനും ആരതിക്കും പുറമേ മക്കളായ ആദ്യ, അക്ഷിത എന്നിവരും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. മിഷാല്‍, നന്ദന രാജേഷ്, ശ്രീ ഗൗരി അനൂപ് മേനോന്‍, പ്രസാദ്, സലാം കെ.സി, ഇശാന്‍. കെ.സി, റഫ ഫവാസ്, ഹിബ ശംന, കൃഷ്ണനുണ്ണി, നിരജ്ഞന രാജേഷ്, മാധവ് വിനോദ് കുമാര്‍, അരുണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ആല്‍ബത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ കൃഷ്ണനുണ്ണി ഖത്തറിലെ അറിയപ്പെടുന്ന കഥകളി ആര്‍ട്ടിസ്റ്റും നാടക നടനുമാണ്. സംഗീതം നിഖില്‍ ജിമ്മി, ക്യാമറ വൈശാഖ്, കലാ സംവിധാനം മുത്തു ഐ.സി.ആര്‍.സി, രചന വിനോദ് കുമാര്‍ കെ, സ്റ്റില്‍സ് രതീഷ് ഫ്രെയിം ഹണ്ടര്‍, ആലാപനം സലീം പാവറട്ടി & ശിവപ്രിയ സുരേഷ്, മേക്കപ്പ് ദിനേഷ് മണലൂര്‍, കോസ്റ്റിയൂം ഡിസൈനര്‍ തനൂജ ഹസീബ് എന്നിവരാണ് ആല്‍ബവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളായ പ്രജിത്തും ആരതിയും വൈവിധ്യമാര്‍ന്ന കലാപ്രവര്‍ത്തനങ്ങളിലൂടെയാണ് മലയാളികളുടെ ശ്രദ്ധനേടിയത്. സംഗീതവും അഭിനയവും പ്രജിത്തിന് എന്നും ഹരമായിരുന്നു. ഫോട്ടോഗ്രാഫറിയിലും വീഡിയോഗ്രാഫിയിലും ക്രമേണ കമ്പം വളര്‍ന്ന പ്രജീത്ത് വീട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തമായി അരോര സ്റ്റുഡിയോ സജ്ജീകരിക്കുകയും തീവ്രമായ പരിശ്രമങ്ങളിലൂടെ സാങ്കേതിക പരിജ്ഞാനം നേടുകയും ചെയ്താണ് പ്രൊഫഷണല്‍ മികവോടെ ഷോര്‍ട്ട് ഫിലിമുകളും വെബ് സീരീസുകളും ചെയ്തത്.
ആരജിത്ത് ക്രിയേഷന്‍സ് അവതരിപ്പിച്ച കായിഷ്ഠ കൂയിഷ്ഠ എന്ന വെബ് സീരീസും ചോറ്റു പാത്രം, പണ്ടാറക്കാലന്‍ എന്നീ ഷോര്‍ട്ട് ഫിലിമുകളും സഹൃദയ ലോകം ഏറ്റെടുത്തത്. റേഡിയോ നാടകമല്‍സരങ്ങളിലും ഏറെ സജീവമായി പ്രജീത്തും കുടുംബവും കലയുടെ സാമൂഹ്യധര്‍മവും സന്ദേശവും അടിവരയിട്ടാണ് കലാരംഗത്തെ ജൈത്രയാത്ര തുടരുന്നത്.

ഭരതനാട്യത്തില്‍ മാസ്റ്റേര്‍സ് ബിരുദം നേടിയ ആരതി ഖത്തറിലെ വിവിധ വേദികളില്‍ നൃത്തവും മോണോ ആക്ടും മറ്റു കലാ പ്രകടനങ്ങളുമായി സജീവമാണ്. ഓണ്‍ ലൈനായി ഭരതനാട്യത്തില്‍ ക്‌ളാസുകള്‍ കൊടുക്കുന്ന അവര്‍ ഒരു മികച്ച ആള്‍ റൗണ്ടറാണ്.

സാങ്കേതിക മികവിലും നിര്‍വഹണത്തിലും ഏറെ ശ്രദ്ധിച്ച പ്രജിത്തിന്റെ സൃഷ്ടികളൊക്കെ ലോകോത്തരങ്ങളായ നിരവധി അംഗീകാരങ്ങള്‍ നേടിയത് സ്വാഭാവികം മാത്രം. അഭിനയ രംഗത്ത് തല്‍പരായ സുഹൃത്തുക്കളെ ചേര്‍ത്ത് നാട്ടില്‍ സജീവമായി നടക്കുന്ന റിമമ്പ്രന്‍സ് തിയേറ്റര്‍ ഗ്രൂപ്പിന്റെ ശാഖക്ക് തുടക്കം കുറിച്ച് വളരെ സജീവമായ കലാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കോവിഡ് കാലത്ത് 106 കുട്ടികളെ പങ്കെടുപ്പിച്ച് 162 ഓഡിയോ ട്രാക്കുകളും 118 വീഡിയോ ട്രാക്കും സംയോജിപ്പിച്ച ബോലോ ഭാരത് മാതാ കീ എന്ന സംഗീത ശില്‍പത്തിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഷോര്‍ട്ടസ്റ്റ് വീഡിയോ വിത്ത് മോസ്റ്റ് നമ്പര്‍ ഓഫ് ഓഡിയോ ആന്‍ഡ് വീഡിയോ ട്രാക്ക്സ് ഇന്‍ക്ലൂഡഡ് ഇന്‍ എ സിംഗിള്‍ ലൈന്‍ എന്ന വിഭാഗത്തില്‍ ലോക റിക്കോര്‍ഡും പ്രജീത്തും കുടുംബവും സ്വന്തമാക്കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ മാളയില്‍ പാലപ്പറമ്പില്‍ രാമകൃഷ്ണന്റേയും പുഷ്പവതിയുടെയും സീമന്ത പുത്രനായ പ്രജീത്ത് മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത് എട്ട് വര്‍ഷത്തെ ഗള്‍ഫ് എക്‌സ്പീരിയന്‍സുമായി 2012 ലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ലാബ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജറായി ജോലി ചെയ്യുന്ന അദ്ദേഹം ഒഴിവ് സമയം കലാപരമായ പഠങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രയോജനപ്പെടുത്തുന്നത്.

പ്രൊഫഷണല്‍രംഗത്തും കുടുംബജീവിതത്തിലുമെന്നപോലെ കലാപരമായ പ്രവര്‍ത്തനങ്ങളിലും സഹധര്‍മിണിയുടെ സമ്പൂര്‍ണ പിന്തുണയും പങ്കാളിത്തവുമുണ്ട് എന്നത് ഈ കുടുംബത്തിന്റെ സര്‍ഗസഞ്ചാരങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മൂത്ത മകള്‍ ആദ്യക്ക് ഡാന്‍സിലും അഭിനയത്തിലുമാണ് താല്‍പര്യം. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന ഒരു ഡോക്്ടറാവുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് ഈ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനി പറയുമ്പോള്‍ ആ കുട്ടിയുടെ ജീവിത വീക്ഷണവും കാഴ്ചപ്പാടും നമ്മെ വിസ്മയിപ്പിക്കും. ഇളയ മകള്‍ അക്ഷിത പെയിന്റിംഗ്,അഭിനയം, നൃത്തം എന്നിവയില്‍ തല്‍പരയാണ്. ഒരു നടിയാവുകയെന്നതാണ് ഈ കൊച്ചുമിടുക്കിയുടെ സ്വപ്നം.