Breaking News

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ അവസാനത്തില്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ 26,425 വിമാന ഗതാഗതം നടന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ അവസാനത്തില്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ 26,425 വിമാന ഗതാഗതം നടന്നതായി ഖത്തര്‍ സവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു.
സാധാരണ ഗതിയിലുള്ള വിമാന സര്‍വീസുകള്‍ക്ക് പുറമേ നിരവധി വിമാനങ്ങള്‍ അഡീഷണല്‍ സര്‍വീസുകള്‍ നടത്തിയതും ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളുടെ ഷട്ടില്‍ സര്‍വീസുകളുമടക്കമാണിത്.

2022 മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച തീരുമാനം നടപ്പിലാക്കുന്നതിനായി ഖത്തറിനായി വികസിപ്പിച്ച പുതിയ വ്യോമാതിര്‍ത്തി സജീവമാക്കുകയും ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയന്റെ (ദോഹ എഫ്ഐആര്‍) ആദ്യ ഘട്ടം ആരംഭിക്കുകയും ചെയ്തത് ഏറെ സഹായകമായി.
ദോഹയില്‍ ഒരു ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണും (എഫ്‌ഐആര്‍) ഒരു സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ റീജിയണും (എസ്എസ്ആര്‍) സ്ഥാപിക്കാനായതോടെ കപ്പാസിറ്റി മണിക്കൂറില്‍ 100 ഫ്‌ളൈറ്റുകളായി വര്‍ദ്ധിപ്പിച്ചു, സുഗമമായ ഒഴുക്കും കൂടുതല്‍ സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തറിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ വിമാന റൂട്ടുകളുടെ എണ്ണം (17) പ്രത്യേക റൂട്ടുകളായി വര്‍ദ്ധിപ്പിക്കാനും മികച്ച രീതിയില്‍ സേവനം നല്‍കാനും സാധിച്ചതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു.