Breaking News

ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ, വ്യോമഗതാഗതം വഴിതിരിച്ചുവിടുകയോ ചെയ്തതായി റിപ്പോര്‍ട്ട്.

സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട് വിവിധ എയര്‍ലൈനുകള്‍ സ്വീകരിച്ച നടപടികളുടെ ഒരു അവലോകനം ഇതാ:

ടെല്‍ അവീവ്, എര്‍ബില്‍, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് നിര്‍ത്തിവച്ചതായും മിഡില്‍ ഈസ്റ്റിലൂടെയുള്ള ദീര്‍ഘദൂര റൂട്ടുകള്‍ തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു.

എത്തിഹാദ് എയര്‍വേസ് ജോര്‍ദാനിലേക്കും ഇസ്രായേലിലേക്കും ഇന്നത്തെ വിമാനങ്ങള്‍ റദ്ദാക്കി.

സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചു.

എയറോഫ്‌ലോട്ട് (റഷ്യ) മോസ്‌കോയില്‍ നിന്ന് ടെഹ്റാനിലേക്കുള്ള വിമാനം റഷ്യയിലെ ഡാഗെസ്താന്‍ മേഖലയിലെ മഖച്കലയിലേക്ക് തിരിച്ചുവിടുകയും ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മാറ്റിവെക്കുകയും ചെയ്തു.