IM Special

സൂക്ഷിച്ചോളൂ, തേച്ചുമിനുക്കിയില്ലെങ്കില്‍ രക്ഷയില്ല, തിരസ്‌കരിക്കപ്പെടും

ഡോ. അമാനുല്ല വടക്കാങ്ങര

കടുത്ത കിടമല്‍സരത്തിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. ഏറ്റവും അനുയോജ്യമായവ നിലനില്‍ക്കുകയും അല്ലാത്തവ തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. കഴിവ് വികസിപ്പിച്ചും മികവ് നിലനിര്‍ത്തിയും ജീവിതപാതയില്‍ അടിയുറച്ച് നില്‍ക്കുന്നവരാണ് വിജയിക്കുക.

മികച്ച പ്രകടനവും കുറ്റമറ്റ നിര്‍വഹണവുമാണ് സാഹചര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയിക്കണമെങ്കിലും പിടിച്ചുനില്‍ക്കണമെങ്കിലും നാം നമ്മുടെ ശേഷിയും സംവിധാനവും ഏറ്റവും മികച്ച രീതിയില്‍ തന്നെ പരിചരിക്കേണ്ടതുണ്ട്. ഈയര്‍ഥത്തിലാണ് ഉപകരണങ്ങള്‍ മൂര്‍ച്ച കൂട്ടിയാണ് വിജയത്തിലേക്ക് കുതിക്കേണ്ടത് എന്ന് പറയുന്നത്.

a badworkman always blames his tools , മോശപ്പെട്ട തൊഴിലാളി എപ്പോഴും ഉപകരണങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നാണ് ഇംഗ്‌ളീഷുകാര്‍ പറയാറുള്ളത്. ഒഴിവുകഴിവുകള്‍ കണ്ടെത്തുകയോ മറ്റാ
രെയെങ്കിലും കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിന് പകരം കര്‍മ രംഗത്ത് നിര്‍വഹണം മെച്ചപ്പെടുത്തുന്നതിനാവശ്യമായ മികവും ശേഷികളും നേടിയെടുത്താണ് വിജയത്തിലേക്ക് മുന്നേറേണ്ടത്.

if i had 6 hours to chop down a tree i would spend the firt 4 hours sharpening the axe , ഒരു മരം മുറിക്കാന്‍ എനിക്ക് 6 മണിക്കൂര്‍ സമയം തന്നാല്‍ ആദ്യ നാലു മണിക്കൂറും മഴു മൂര്‍ച്ചകൂട്ടാനാണ് ഞാന്‍ പരിശ്രമിക്കുകയെന്ന അബ്രഹാം ലിങ്കന്റെ ശ്രദ്ധേയമായ വാക്കുകള്‍ വിജയിക്കണമെങ്കില്‍ ഉപകരണങ്ങള്‍ മൂര്‍ച്ച കൂട്ടേണ്ടതിന്റെ പ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്. വിവേകികള്‍ ജീവിത പരാജയത്തിന് കാരണങ്ങളെ പഴിക്കാതെ സ്വന്തം ശേഷിയും മിടുക്കും വര്‍ദ്ധിപ്പിക്കാനാണ് പരിശ്രമിക്കുക. കഴിവുകളും വിഭവങ്ങളും സാങ്കേതിക വിദ്യയും കുറ്റമറ്റതും കാര്യക്ഷമവുമായ രീതിയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഉല്‍പാദനക്ഷമത കൈവരിക്കാനാകുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.

ഏത് ജോലിയിലും പ്രസക്തമായ ഒരാശയമാണിത്. നിരന്തരമായ പരിശീലന പരിപാടികളും ബോധവല്‍ക്കരണ സംരംഭങ്ങളുമൊക്കെ സാര്‍വത്രികമായത് ഈ രീതിയിലുള്ള വൈദഗ്ധ്യവും നിര്‍വഹണ മികവും സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് .

ഒരു ഗ്രാമത്തിലെ വിറക് വ്യാപാരിയുടെ കീഴില്‍ കഠിനാധ്വാനിയായ ഒരു മരം വെട്ടുകാരനുണ്ടായിരുന്നു. അദ്ദേഹം എല്ലാ ദിവസവും കുറെയേറെ മരം വെട്ടുമായിരുന്നു. എന്നാല്‍ ഓരോ ദിവസവും ചെല്ലുതോറും അദ്ദേഹം വെട്ടുന്ന മരത്തിന്റെ അളവ് കുറഞ്ഞുവരാന്‍ തുടങ്ങി സ്വഭാവികമായും മരം വെട്ടുകാരന്റെ കൂലിയിലും കുറവ് സംഭവിച്ചു. മരം വെട്ടുകാരന്‍ വ്യാപാരിയോട് ചോദിച്ചു ഞാന്‍ എല്ലാ ദിവസത്തെപോലെയും ഇന്നും വിശ്രമമില്ലാതെയാണ് മരം വെട്ടിക്കൊണ്ടിരുന്നത് എന്നിട്ടെന്താണ് കൂലി കുറയ്ക്കുന്നത്.

നീ കഠിനാധ്വാനം ചെയ്യുന്നുണ്ടാവാം . എന്നാല്‍ നീ വെട്ടുന്ന മരത്തിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട്, നീ കൂടുതല്‍ മരം വെട്ടിയാല്‍ കൂടുതല്‍ കൂലി കിട്ടും എന്ന് മരം വെട്ടുകാരനോട് പറഞ്ഞു.

അടുത്ത ദിവസം പുതിയ ഒരു മരം വെട്ടുകാരനും കൂടെ ഉണ്ടായിരുന്നു മരം വെട്ടാന്‍. അന്നത്തെ ദിവസം ജോലി കഴിഞ്ഞു കൂലി മേടിക്കുമ്പോള്‍ പഴയ മരം വെട്ടുകാരന് അന്നും കൂലി കുറവായിരുന്നു.
ഇന്ന് വന്ന അവന് എന്നേക്കാള്‍ കൂലി കൊടുക്കാന്‍ എന്താണ് കാരണമെന്ന് അയാള്‍ വ്യാപാരിയോട് തിരക്കി. നീ അവന്‍ വെട്ടിയ മരം ഒന്ന് നോക്കൂ നീ വെട്ടിയതിനേക്കാള്‍ കൂടുതല്‍ മരം അവന്‍ വെട്ടിയിട്ടുണ്ട് അതുകൊണ്ടാണ് അവന് കൂടുതല്‍ കാശ് കൊടുത്തത് . നീ കൂടുതലായി വെട്ടിയാല്‍ നിനക്കും കൂടുതല്‍ കാശ് കിട്ടും.

അടുത്ത ദിവസവും ഇതുതന്നെ സംഭവിച്ചു. വീണ്ടും അയാള്‍ വ്യാപാരിയുടെ അടുത്തേക്ക് പരാതിയുമായി ചെന്നു. വ്യാപാരി അദ്ദേഹത്തോട് പറഞ്ഞു നീ അവനോടു തന്നെ ചോദിക്ക് എന്തുകൊണ്ടാണ് ഇത്രയും മരം വെട്ടാന്‍ കഴിയുന്നതെന്ന്.

അങ്ങനെ പുതിയ മരംവെട്ടുകാരനോട് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ നിന്നെപ്പോലെ വെറുത ഇരിക്കുന്നില്ല. വിശ്രമമില്ലാതെ തുടര്‍ച്ചയായി ഞാന്‍ മരം വെട്ടുന്നു. എന്നിട്ടും എന്താണ് എനിക്ക് നിന്നെപ്പോലെ മരം വെട്ടാന്‍ കഴിയാത്തത്.

പുതിയ മരം വെട്ടുകാരന്‍ പറഞ്ഞു .നിങ്ങള്‍ നോക്കുമ്പോള്‍ ഞാന്‍ വെറുതെ ഇരിക്കുന്നതായിരിക്കും കാണുന്നത് . എന്നാല്‍ ഞാനെന്റെ വിശ്രമവേളയില്‍ എന്റെ മഴു മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു . അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ മരം വെട്ടാന്‍ സാധിക്കുന്നത്. നീ നിന്റെ മഴു അവസാനമായി മൂര്‍ച്ചക്കൂട്ടിയത് എന്നാണെന്ന് ചോദിച്ചപ്പോള്‍ പഴയ മരം വെട്ടുകാരന്‍ പറഞ്ഞു. ഞാന്‍ മഴു വാങ്ങിയിട്ട് പിന്നെ ഇതുവരെ മൂര്‍ച്ച കൂട്ടിയില്ല.

ഈ മരം വെട്ടുകാരനെ പോലെയെണ് പലരുടെയും ജീവിതം. നിരന്തരം കഠിനധ്വാനം ചെയ്യുന്നുണ്ട് പക്ഷെ ഫലമൊന്നും അതില്‍നിന്ന് നേടിയെടുക്കാന്‍ പലര്‍ക്കും സാധിക്കാത്തത് ലക്ഷ്യബോധവും ശ്രദ്ധയും ഇല്ലാത്തത് കൊണ്ടാണ്, ഉയര്‍ച്ചക്കു വേണ്ടി പഠിക്കാനും വളരാനും തയ്യാറല്ലാത്തത് കൊണ്ടാണ്.

വ്യക്തമായ ലക്ഷ്യമില്ലാതെ ഇതു പോലെയുള്ള ഒരവസ്ഥയിലൂടെ നിങ്ങളും കടന്ന് പോയികൊണ്ടിരിക്കുകയാണെങ്കില്‍ ഇനിയും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മേഖലയില്‍ കഴിവ് തെളിയിക്കണമെങ്കില്‍ നിങ്ങളുടെ മഴു മൂര്‍ച്ചക്കൂട്ടിയേ തീരൂ.

വിജ്ഞാനത്തിന്റെ ലോകം അതിവേഗം വളര്‍ന്നു വികസിക്കുകയാണ്. സാങ്കേതിക രംഗമാവട്ടെ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്കാണ് വിധേയമാകുന്നതും. ഫലമോ പുതിയ അപ്‌ഡേറ്റുകളും സംവിധാനങ്ങളുമില്ലാത്തവര്‍ പുറം തള്ളപ്പെടുകയും നൂതനമായ ആശയങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ളവര്‍ വിജയപാതയില്‍ മുന്നേറുകയും ചെയ്യും.

രണ്ട് വര്‍ഷം മുമ്പ് ഖത്തറില്‍ നടന്ന വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എഡ്യൂക്കേഷന്റെ പ്രമേയം തന്നെ unlearn, re learn എന്നതായിരുന്നുവെന്ന ആനുശങ്കികമായി ഓര്‍ക്കുന്നു. ജീവിതത്തിന്റ ഏത് മേഖലയിലുമുള്ളവര്‍, വിശിഷ്യാ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ നേരത്തെ പഠിച്ച കാര്യങ്ങളും സാങ്കേതിക വിദ്യകളും ജീവിക്കുന്ന കാലത്തിന് അനുഗുണമല്ലെങ്കില്‍ അവ മറന്ന് പുതുതായി പഠിച്ചെടുക്കണമെന്ന മഹത്തായ പ്രമേയമാണ് ലോക വിദ്യാഭ്യാസ ഉച്ചകോടി ചര്‍ച്ച ചെയ്തത്. മൂര്‍ച്ചയില്ലാത്ത മഴുവുമായി മരം വെട്ടി പരാജിതരാവാതെ എല്ലാ സംവിധാനങ്ങളോടെയും സൗകര്യങ്ങളോടെയും നമ്മുടെ ശേഷികളെ മൂര്‍ച്ചകൂട്ടി മികച്ച പ്രകടനത്തിന് സജ്ജമാക്കുന്നതിലൂടെ മാത്രമേ വിജയക്കൊടി പാറിക്കാനാകൂ.

നാം ഏത് മേഖലയിലാണെങ്കിലും ആ രംഗത്തെ നൂതന സാങ്കേതിക വിദ്യയും സംവിധാനങ്ങളും സ്വായത്തമാക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യണമെന്ന വിജയമന്ത്രം നാം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്തതാണ്.

Comments are closed.