IM Special

മീന്‍ പിടിക്കലും കടല്‍ സവാരിയും ഹോബിയാക്കിയ മലയാളി സംഘം

ഡോ. അമാനുല്ല വടക്കാങ്ങര

മീന്‍ പിടിക്കലും കടല്‍ സവാരിയും ഹോബിയാക്കിയ ഖത്തറിലെ മലയാളി സംഘം പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ എങ്ങനെ ആകര്‍ഷകമാക്കാമെന്നതിന്റെ പുതിയ മാതൃകകളാണ് പരീക്ഷിക്കുന്നത്.

ഒഴിവ് സമയം ഷോപ്പിംഗ് മാളുകളില്‍ കറങ്ങിയും കംപ്യൂട്ടര്‍, മൊബൈല്‍ ഗെയിമുകളില്‍ മുഴുകിയും കഴിക്കുന്ന സാധാരണ പ്രവാസികളില്‍ നിന്നും മാറി മരുഭൂമിയും കടലുമടങ്ങുന്ന വിസ്മയലോകത്ത് പുതുമകള്‍ കണ്ടെത്തി ജീവിതം മനോഹരമാക്കിയാണ് ഒരു സംഘം മലയാളികള്‍ ശ്രദ്ധേയരാകുന്നത്.

ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐ.ടി. ജീവനക്കാരനായ ചെങ്ങന്നൂര്‍ സ്വദേശി സിജോ, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ നഴ്സായി ജോലി ചെയ്യുന്ന ടൈറ്റസ് ജോണ്‍, ഒറിക്സ് ജി.ടി.എല്ലില്‍ നിന്നും വിരമിച്ച് ഓയില്‍ ഫീല്‍ഡ് സപ്ളൈസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേഫ് ഗാര്‍ഡ് ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് എന്ന സ്ഥാപനം നടത്തുന്ന വി.ജെ.ആന്റണി, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആംബുലന്‍സ് സൂപ്പര്‍വൈസര്‍ മലപ്പുറത്തുകാരനായ സാബിത് പാമ്പാടി എന്നിവരാണ് മരുഭൂമിയിലൂടെയുള്ള യാത്രയോടൊപ്പം മീന്‍ പിടിക്കലിന്റെയും കടല്‍ യാത്രയുടേയും പുതുമകള്‍ പരീക്ഷിക്കുന്നത്.

ഫേസ് ബുക്ക് വാട്ട്സ് കൂട്ടായ്മകളിലൂടെ രൂപപ്പെട്ട സൗഹൃദം മീന്‍ പിടിക്കുന്നതിലും കടല്‍ യാത്രകളിലും മാത്രമല്ല മനുഷ്യ സ്നേഹത്തിന്റേയും സേവന പ്രവര്‍ത്തനങ്ങളുടെ രംഗത്തും ഉയര്‍ത്തിപ്പിടിച്ചാണ് ഈ കൂട്ടായ്മ മുന്നോട്ടുപോകുന്നത്.

ഈയിടെ വകറ കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തി ഈ കൂട്ടായ്മ ഏറെ ജനശ്രദ്ധ നേടിയിരുന്നു. മരുഭൂമിയിലെ രക്ഷകന്‍ എന്ന പേരിലാണ് സിജോ കൂട്ടുകാര്‍ക്കിടയില്‍ അറിയപ്പെടാറുള്ളത്. പല പ്രാവശ്യം ഡെസേര്‍ട്ട് സഫാരിക്കിടെ വണ്ടി കുടുങ്ങിയപ്പോള്‍ രക്ഷകനായെത്തിയത് മാത്രമല്ല ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളിലും രക്ഷകന്റെ റോളാണ് സിജോ ഭംഗിയായി കൈകാര്യം ചെയ്യാറുള്ളത്.

ഒരിക്കല്‍ കടലില്‍ മല്‍സ്യം പിടിക്കുന്നതിനിടെ ഏട്ടയുടെ കുത്ത് കൊണ്ട് ഒരു കൂട്ടകാരന്‍ പുളഞ്ഞപ്പോഴും മനസാന്നിധ്യത്തോടെ ബോട്ട് നിയന്ത്രിച്ച് ആ കൂട്ടുകാരനെ വകറ ആശുപത്രിയിലെത്തിച്ച് പരിചരിച്ചതിനെക്കുറിച്ച് ആ കൂട്ടുകാരന്‍ ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ ഹൃദയത്തില്‍ തട്ടുന്നതാണ്. വണ്ടി ഭ്രാന്തന്മാര്‍ എന്ന കൂട്ടായ്മയുടെ അംഗമാണ് സിജോ. ലുസൈലില്‍ ബൈക്ക് റൈഡിംഗില്‍ നിന്നുമാരംഭിച്ച സിജോയുടെ വണ്ടി ഭ്രാന്ത് ഇപ്പോഴും തുടരുകയാണ്.

ഈ സംഘത്തിലെ ഓരോരുത്തരും സേവന രംഗത്ത് മാതൃകയാണ്. കോവിഡ് ചികില്‍സ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചാണ് ടൈറ്റസ് ജോണ്‍ ഭൂമിയിലെ വിളക്കേന്തിയ മാലാഖയുടെ നിയോഗം നിറവേറ്റുന്നത്.

എറണാകുളത്തുകാരനായ വി.ജെ.ആന്റണി 1987 മുതല്‍ ഖത്തര്‍ പ്രവാസിയാണ്. സിനിമ നടനും സംവിധായകനുമായ ലാലിന്റെ സഹപാഠിയാണ് ആന്റണി. നാട്ടില്‍ നിന്നുതന്നെ ചൂണ്ടയിടല്‍ ഹോബിയുണ്ട്.
ഖത്തറിലെത്തിയ ശേഷം എങ്ങനെ ഈ ഹോബി തുടരും എന്നന്വേഷിച്ചെങ്കിലും കുറേ കാലം ഒരു വിവരവും കിട്ടിയില്ല. 1997 ല്‍ സ്വന്തമായി ചൂണ്ട വാങ്ങിച്ച് മിസഈദില്‍ പോയി പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ആയിടക്കാണ് റാസ്‌ലഫാന്‍ പ്രൊജക്ടില്‍ ചേര്‍ന്നത്. ഒരു ദിവസം പുനക്കാരനായ ഹാരിസ് ഭായ് ഫ്ളാറ്റില്‍ വന്ന സമയത്ത് ചൂണ്ടയും മറ്റു സാമഗ്രികളും കണ്ടതാണ് വഴിത്തിരിവായത്. ചൂണ്ടയിടാന്‍ താല്‍പര്യമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ നല്ല താല്‍പര്യമുണ്ട് പക്ഷേ ചൂണ്ടയിടാനറില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കൂടെ കുട്ടി. ആ അര്‍ഥത്തില്‍ ഖത്തറില്‍ ചൂണ്ടയിടുന്നതിലെ ആദ്യ ഗുരു ഹാരിസ് ഭായ് ആണ്. ചെമ്മീന്‍, കൂന്തള്‍ എന്നിവ ഇരകോര്‍ത്ത് അദ്ദേഹത്തോടൊപ്പം ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മീന്‍ പിടിച്ചിട്ടുണ്ട്.

ഒരിക്കല്‍ കോര്‍ണിഷില്‍ മ്യൂസിയത്തിന്റെ എതിര്‍വശത്ത് ചൂണ്ടയിട്ടുകൊണ്ടിരിക്കെ തൃശൂര്‍കാരനായ അബ്ദുറഹിമാന്‍ എന്ന ഒരു ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. മീന്‍ പിടിക്കലിന്റെ പുതിയ ടെക്നിക്കുകളും ടെക്നോളജിയുമൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്. വലിയ മല്‍സ്യം കിട്ടണമെങ്കില്‍ ടെക്നോളജി മാറ്റണമെന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പമാണ് ആദ്യമായി മിസഈദനപ്പുറമുള്ള ഇന്‍ലാന്റ് സീയില്‍ പോയതും ബറാകുട പോലുള്ള വലിയ മല്‍സ്യങ്ങള്‍ പിടിച്ചതും.

മീന്‍ പിടിക്കുന്നതിലെ അമിത താല്‍പര്യം കാരണം ജോലി മാറി മല്‍സ്യ ബന്ധന ബോട്ടിന്റെ ഡ്രൈവറായി അബ്ദുറഹിമാന്‍. അബ്ദുറഹിമാനോടൊപ്പം പല തവണ ഈ സംഘം മീന്‍ പിടിക്കാന്‍ പോയിട്ടുണ്ട്. വകറയില്‍ ഏതാനും കൂട്ടുകാര്‍ ചേര്‍ന്ന് ബോട്ട് വാങ്ങിയ വിവരം അബ്ദുറഹിമാന്‍ പറഞ്ഞതോടെ തങ്ങള്‍ക്കും ഒരു ബോട്ട് സ്വന്തമാക്കണമെന്ന ആഗ്രഹം കലശലായി. അങ്ങനെയാണ് ജാംഗോ സ്വന്തമാക്കിയത്. ഏറെ സന്തോഷത്തോടെ സൗഹൃദവും വിനോദവും ആഘോഷമാക്കിയാണ് ജീവിതം മനോഹരമാക്കുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആംബുലന്‍സ് സൂപ്പര്‍വൈസര്‍ മലപ്പുറത്തുകാരനായ സാബിത് പാമ്പാടി യാത്ര ലഹരിയായി കൊണ്ടുനടക്കുന്ന ചെറുപ്പക്കാരനാണ് . പുതുമയുള്ള യാത്രകളും അനുഭവങ്ങളും തേടിയാണ് ഈ ചെറുപ്പക്കാരന്‍ ജീവിതത്തിന് പുതിയ അര്‍ഥ തലങ്ങള്‍ കണ്ടെത്തുന്നത്. എക്സ്പാറ്റ് ഐ എന്ന യു ട്യൂബ് ചാനലിലൂടെ തന്റെ വിനോദയാത്രകള്‍ പൊതുജനങ്ങളുമായി പങ്കുവെച്ചും സാബിത് യാത്രകളെ അവിസ്മരണീയമാക്കാറുണ്ട്.

ആദ്യമൊക്കെ ബോട്ട് വാടകക്കെടുത്താണ് സംഘം മീന്‍ പിടിക്കുവാന്‍ പോയിരുന്നത്. കണ്ണൂര്‍ സ്വദേശി നിഷാദിന്റെ ബോട്ടായിരുന്നു മിക്കവാറും വാടകക്കെടുത്തിരുന്നത്. ഈ വര്‍ഷമാദ്യത്തിലാണ് നാലു പേരും ചേര്‍ന്നൊരു ബോട്ട് സ്വന്തമാക്കിയത്. ജാങ്കോ എന്നാണ് ബോട്ടിന് നാമകരണം ചെയ്തത്.

ജോലിയുടേയും ജീവിതത്തിന്റേയും സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ വിനോദമാണ് മീന്‍ പിടിക്കല്‍. മീനുകളുടെ ലോകം വിശാലമാണ്. ഓരോ സ്വഭാവവും രുചിയും വലിപ്പവുമുള്ള മീനുകള്‍ വ്യത്യസ്ത സ്ഥലങ്ങളിലാണുണ്ടാവുക.

മിക്കവാറും വാരാന്ത്യങ്ങളിലാണ് സംഘം മീന്‍ പിടിക്കുവാന്‍ പോകാറുള്ളത്. കിട്ടുന്ന മീനുകള്‍ കൂട്ടുകാര്‍ക്ക് നല്‍കുന്നതിലും സംഘം സന്തോഷം കണ്ടെത്തുന്നു. ചൂണ്ടല്‍ ഉപയോഗിച്ചാണ് സാധാരണ മീന്‍ പിടിക്കുക. പലപ്പോഴും ഭീമന്‍ മീനുകള്‍ ചൂണ്ടലില്‍ കുടുങ്ങിയ അനുഭവങ്ങളുണ്ട്. ക്വീന്‍ ഫിഷ്, കിംഗ് ഫിഷ്, ബറാക്കുഡ, ശേരി, ഹമൂര്‍ തുടങ്ങിയ മീനുകളാണ് അധികവും ലഭിക്കാറുള്ളത്.
ദോഹയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ സഞ്ചരിച്ച് മിസഈദിനപ്പുറമുള്ള ഇന്‍ലാന്‍ഡ് സീയിലാണ് മിക്കവാറും മീന്‍ പിടിക്കുവാന്‍ പോകാറുള്ളത്.

മീന്‍ പിടിക്കാനല്ലാതെയും സംഘം കടല്‍ യാത്ര നടത്താറുണ്ട്. അവാച്യമായ അനുഭൂതി പകരുന്ന കടല്‍ യാത്രകളില്‍ സ്വയം മറന്നു വ്യാപൃതരാകുമ്പോള്‍ വല്ലാത്തൊരു ഊര്‍ജമാണ് മനസിനും ശരീരത്തിനും ലഭിക്കുന്നത്.

ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുള്ള സഫ്‌ലിയ ദ്വീപിലേക്കുള്ള യാത്ര ഏറെ ഹൃദ്യമായിരുന്നുവെന്ന് സിജോ പറഞ്ഞു. ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവുള്ള ഈ ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം കുടിലുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വലിയ ആഴമില്ലാത്ത കടലായതിനാല്‍ കടലിറങ്ങാനും നീന്താനുമൊക്കെ അവസരമുണ്ടാകും. അതിരാവിലെയാണ് ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം.

കോര്‍ണിഷില്‍ നിന്നും സഫ്ലിയ ദ്വീപിലേക്ക് ബോട്ട് സര്‍വീസുണ്ട്. പല കമ്പനികളും സഫ്ലിയ ദ്വീപിലേക്ക് വിനോദ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. സ്വന്തമായി ബോട്ടുള്ളവര്‍ക്ക് അങ്ങനെയും എത്താം. ഏകദേശം 30 മിനിറ്റാണ് യാത്ര ദൈര്‍ഘ്യം.

കയാക്കിംഗാണ് സംഘത്തിന്റെ മറ്റൊരു ഹോബി. അല്‍ ഖോറിനടുത്ത് ദകീറയിലെ മാംഗ്രോവിന്റെ ഇടയിലൂടെയുള്ള കയാക്കിംഗ് ഏറെ സുന്ദരമാണ്. വൈകുന്നേരങ്ങളാണ് കയാകിന് നല്ലത്.

ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡെസേര്‍ട് റോസിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നറിഞ്ഞ അന്നുമുതല്‍ മനസിലുള്ള ആഗ്രഹമാണ് മരുഭൂമിയില്‍ നിന്നും ഈ അമൂല്യ നിധി കാണണമെന്നത്. അങ്ങനെയാണ് ദോഹയില്‍ നിന്നും 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ദുഖാനും പിന്നിട്ട മരുഭൂമിയില്‍ ഡെസേര്‍ട് റോസും തേടി സംഘമെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായേക്കാവുന്ന രൂപാന്തരം സംഭവിച്ച ഡെസേര്‍ട്ട് റോസ് കണ്ടെത്തിയാണ് സംഘം തിരിച്ചു പോന്നത്.

ഖത്തര്‍ സാള്‍ട്ടിഫിന്‍സ് എന്ന ഫേസ് ബുക്ക് പേജ് വഴിയും വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് സംഘം അവരുടെ മീന്‍ പിടിക്കല്‍ അനുഭവങ്ങള്‍ പങ്കുവെക്കാറുളള്ളത്.

Related Articles

Back to top button
error: Content is protected !!