Breaking News

ഖത്തറില്‍ ഇപ്പോള്‍ കറന്‍സി പെഗ് മാറ്റേണ്ട സാഹചര്യമില്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : പണപ്പെരുപ്പം ഉയരുമെന്ന ആശങ്കകള്‍ക്കിടയിലും ഖത്തറിന് കറന്‍സി പെഗ് മാറ്റേണ്ട ആവശ്യമില്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു.

ബ്ലൂംബെര്‍ഗുമായി സഹകരിച്ച് സംഘടിപ്പിച്ച സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറി റിയാല്‍ 2001 മുതല്‍ 3.64 ഡോളറായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിസന്ധിക്കുശേഷം സാമ്പത്തിക വീണ്ടെടുക്കല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എണ്ണ വില ബാരലിന് 75 ഡോളറിലധികം വരും എന്നത് ഖത്തര്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മുന്‍നിര നിര്‍മ്മാതാക്കളായ ഖത്തര്‍ ഈ വര്‍ഷം 34.6 ബില്യണ്‍ റിയാല്‍ (9.50 ബില്യണ്‍ ഡോളര്‍) കമ്മി പ്രതീക്ഷിച്ചിരുന്നുവെങ്കിലും 2021 ലെ ബജറ്റ് എണ്ണവില ബാരലിന് 40 ഡോളര്‍ എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നതിനാല്‍ വലിയ പ്രതിസന്ധിയുണ്ടാവില്ല.