Breaking News

ഖത്തറിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രകൃതിദത്ത ഗുഹ പൊതുജനങ്ങള്‍ക്കായി തുറന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രകൃതിദത്ത ഗുഹ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി ഉദ്ഘാടനം ചെയ്തതിന് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

ഖത്തര്‍ മ്യൂസിയം (ക്യുഎം), എക്സോണ്‍മൊബില്‍ റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആദ്യത്തെ ഭൂഗര്‍ഭ ഗവേഷണത്തെ തുടര്‍ന്നാണ് ഡാല്‍ അല്‍ മിസ്ഫിര്‍ ഗുഹാസ്ഥലം തുറന്നത്.

ഖത്തര്‍ ടൂറിസം പറയുന്നതനുസരിച്ച്, 40 മീറ്റര്‍ ആഴമുള്ള ഗുഹ 325,000 മുതല്‍ 500,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിന്റെ മധ്യത്തില്‍ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഉപദ്വീപിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന ജിപ്സം നിക്ഷേപത്തിന്റെ ഫലമാണ് ഈ ഫോസ്ഫോറെസെന്‍സ് ചന്ദ്രനെപ്പോലെയുള്ള തിളക്കം പുറപ്പെടുവിക്കുന്നു. ഇവ ‘മരുഭൂമിയിലെ റോസാപ്പൂക്കള്‍’ (ഏകദേശം റോസാപ്പൂവിന്റെ ആകൃതിയിലുള്ള ജിപ്‌സം പരലുകളുടെ കൂട്ടങ്ങള്‍) എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നു.

ഗുഹയില്‍ പ്രവേശിക്കാന്‍ ടിക്കറ്റ് ആവശ്യമില്ല. ചുറ്റുഭാഗവും വേലിയുണ്ട്. ഗുഹയുടെ താഴ്ഭാഗത്തേക്കു പോകുന്തോറും തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശകര്‍ അനുയോജ്യമായ വസ്ത്രം ധരിക്കണമെന്നും പാറകളുള്ളതിനാല്‍ മലകയറുമ്പോള്‍ ഉപയോഗിക്കുന്ന ഷൂകള്‍ ഉചിതമായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

പകല്‍ സമയം മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം.

റൗദ റാഷിദ് ഏരിയയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗുഹ ദോഹയില്‍ നിന്നും 40 കിലോമീറ്റര് ദൂരെയാണ്.
ദല്‍ അല്‍ മിസ്ഫിറിലേക്കുള്ള ഡ്രൈവില്‍ സല്‍വ റോഡില്‍ നിന്നും റൗദത്ത് റാഷിദ് റോഡില്‍ നിന്നും ഓഫ്-റോഡ് ഡ്രൈവിംഗ് ഉള്‍പ്പെടുന്നതിനാല്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളാകും നല്ലത്.