Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ജയില്‍ മോചിതരായ ഇന്ത്യന്‍ കുടുംബം നാട്ടിലെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലഹരി മരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ കുടുംബം നാട്ടിലെത്തി. മുംബൈ സ്വദേശികളായ ഒനിബയും ഷാരികും ഒരു വയസ് പ്രായമുള്ള അയാതുമാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്നലെ മുംബൈയിലേക്ക് തിരിച്ചത്‌

ഇന്ത്യന്‍ കുടുംബത്തിന്റെ നിരപരാധിത്വം അംഗീകരിച്ച് വെറുതെ വിട്ട ഖത്തരീ അധികൃതരെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പ്രശംസിച്ചു. സത്യമേവ ജയതേ എന്നാണ് എംബസി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യന്‍ അധികൃതരുടേയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടേയും ഇടപെടലുകളും സര്‍വീസും ഇന്ത്യന്‍ കുടുംബത്തിന്റെ മോചനത്തില്‍ നിര്‍ണായകമായി.

മാര്‍ച്ച് 29 തിങ്കളാഴ്ചയാണ് ചരിത്രപ്രധാനമായ വിധിയിലൂടെ ഖത്തര്‍ ജയിലിലുള്ള ഇന്ത്യന്‍ ദമ്പതികളെ വെറുതെ വിട്ട് ഖത്തര്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി വിധിപകര്‍പ്പും രേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്താത്തത് കാരണം മോചനം കാത്ത് ജയിലില്‍ തന്നെ കഴിയുകയായിരുന്ന അവര്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതരായത്.

ഖത്തറിലെ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടൈ സമയോചിതമായ ഇടപെടലുകളും മാര്‍ഗനിര്‍ദേശങ്ങളും കേസിലുടനീളം ഏറെ സഹായകമായതായും കുടുംബം ജയില്‍മോചിതനാകുമ്പോള്‍ കോച്ചേരിയോട് ഏറെ നന്ദിയുണ്ടെന്നും ഷാരിഖിന്റെ പിതാവ് മുഹമ്മദ് ഷരീഫ് ഖുറൈശി പറഞ്ഞു. ദൈവത്തിന് സ്തുതി. എന്റെ കുട്ടികള്‍ മോചിതരായി.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ കേസില്‍ അനുകൂലമായ വിധി സമ്പാദിക്കുന്നതില്‍ ഖത്തറിലെ പ്രമുഖ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ സമയോചിതമായ ഇടപെടലുകളായിരുന്നുവെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ വാര്‍ത്തയാണ്. കോച്ചേരി നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ വിഷയത്തില്‍ ഇടപെടുത്തിയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിക്കാനായതും.

ഖത്തറിലെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്ന ഈ വിധി നിരപരാധികളായ ദമ്പതികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രമല്ല മുഴുവന്‍ സമൂഹത്തിനും ആശ്വാസം നല്‍കുന്നതാണ്.

പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജറായത്.

കേസിന്റെ നാള്‍വഴികളിലൂടെ : –

2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷാരിഖിന്റെ അമ്മായി തബസ്സും റിയാസ് ഖുറൈശി സമ്മാനിച്ച ടൂര്‍ പാക്കേജില്‍ മുബൈയില്‍ നിന്നും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു.

യാത്ര പുറപ്പെടുമ്പോള്‍ തബസ്സും ഇവരുടെ കൈവശം ഒരു പാക്കറ്റ് ഏല്‍പ്പിക്കുകയായിരുന്നു. ഇത് ഖത്തറിലുള്ള ഒരു സുഹൃത്തിന് നല്‍കാനാണെന്നും ഇതില്‍ പുകയിലയാണെന്നുമാണ് തബസ്സും പറഞ്ഞു. അമ്മായിയെ അവിശ്വസിക്കുകയോ സംശയിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല .

ഗര്‍ഭിണിയായിരുന്ന ഒനീബയും ഷാരിഖും ഏറെ സന്തോഷത്തോടെയാണ് ദോഹയില്‍ വന്നിറങ്ങിയത്. എന്നാല്‍ അമ്മായി നല്‍കിയ ആ പാക്കറ്റിലുണ്ടായിരുന്ന മയക്കുമരുന്ന് നിരപരാധികളായ ഈ ദമ്പതികളുടെ ജീവിത സ്വപ്നങ്ങള്‍ക്കുമേല്‍ ഒരു ഇടത്തീയാവുകയായിരുന്നു. സ്വാഭാവികമായും കേസ് കോടതിയിലെത്തിയപ്പോള്‍ ഇവര്‍ക്കെതിരെ മയക്കുമരുന്ന് കടത്തിയ കുറ്റത്തിനുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.

ദമ്പതിമാര്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ശേഷം ഷാരിഖിന്റെ പിതാവ് ഷരീഫ് ഖുറേഷി ഖത്തറിലെത്തി ഇരുവര്‍ക്കുമായി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു. ഷാരിഖും തബസ്സുമും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ഹാജരാക്കി. ഈ ശബ്ദരേഖയില്‍ തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം സംസാരിക്കുന്നതും വ്യക്തമായി കേള്‍ക്കാമായിരുന്നു.

എന്നാല്‍ ഈ തെളിവ് ഹാജരാക്കിയിട്ടും അപ്പീല്‍ കോടതി 2020 ജനുവരി 27 ന് ദമ്പതികളുടെ അപേക്ഷ നിരസിക്കുകയും വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് അയാത് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഷാരിഖിന്റെ പിതാവ് ഖയ്യൂം രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങളന്വേഷിച്ചു. അങ്ങനെയാണ് പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കേസ് കൊടുത്തത്. ഇന്ത്യന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍ ഷാരിഖിന്റെ അമ്മായിയായ തബസ്സും ഖുറൈഷി മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് തെളിഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് തബസ്സും ഖുറൈശിയും സഹായിയും ഇന്ത്യയില്‍ അറസ്റ്റിലായതോടെ ഷാരിഖും ഒനിബയും വഞ്ചിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ദമ്പതികളുടെ മോചനത്തിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലവും എല്ലാ സഹായസഹകരണങ്ങളും നല്‍കി.

2021 ജനുവരി 11 ന് കോര്‍ട്ട് ഓഫ് കാസേഷന്‍ (ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ്) മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അല്‍ മന്‍സൂരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേസില്‍ വാദം കേള്‍ക്കുകയും അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ദമ്പതിമാര്‍ ഹാജരാക്കിയ തെളിവുകള്‍ പ്രാധാന്യമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഇവ പരിഗണിക്കാതെയാണ് അപ്പീല്‍ കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചത്. അതിനാല്‍ കോടതിക്ക് ഇത് സ്വതന്ത്രമായി പരിശോധിക്കേണ്ടി വന്നു. വിഷയം സൂക്ഷ്മമായി പരിശോധിക്കുവാന്‍ മറ്റൊരു ബെഞ്ചിനു കീഴില്‍ വാദം കേള്‍ക്കണമെന്ന് വിധിച്ചുകൊണ്ട് കോടതി കേസ് മടക്കുകയായിരുന്നു.

മാര്‍ച്ച് 22 ന് കോടതി ചേര്‍ന്നപ്പോള്‍ പ്രതികളുടെ അഭിഭാഷകന്‍ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും ഹാജറാക്കി. അങ്ങനെയാണ് മാര്‍ച്ച് 29 ന് രാവിലെ ഷാറിഖിനേയും ഒനീബയേയും കുറ്റമുക്തരാക്കികൊണ്ടുള്ള സുപ്രധാനമായ വിധി കോടതി പ്രഖ്യാപിച്ചത്.

2018 ലാണ് ഷാറിഖും ഒനീബയും വിവാഹിതരായയത്. ആദ്യ ഹണി മൂണ്‍ ബാങ്കോക്കിലേക്കായിരുന്നു. 2019 ല്‍ അമ്മായി സമ്മാനിച്ച രണ്ടാം മധു വിധുവാണ് അവരെ ജയിലിലെത്തിച്ചത്. രണ്ട് പേരുടേയും മാതാപിതാക്കളും നിരന്തരമായ നിയമപോരാട്ടത്തിന് തയ്യാറാവുകയും ലഭ്യമായ എല്ലാ സേവനങ്ങളും പ്രയോജനപ്പെടുത്തുകയുമായിരുന്നു.

Related Articles

Back to top button