Breaking News

ഖത്തറിന്റെ പുതിയ ട്രാവല്‍ നയം, അയല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പ്രയോജനപ്പെടും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നടപ്പാക്കിയ പുതിയ ട്രാവല്‍ നയം അയല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പ്രയോജനപ്പെടുമെന്ന് ട്രാവല്‍ വിദഗ്ധധര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്‍ പൂര്‍ത്തീകരിച്ച ഇന്ത്യക്കാര്‍ക്കടക്കം ഖത്തര്‍ നല്‍കുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളിലേക്ക് പോകാനാകും.

സൗദി അറേബ്യ, യു. എ. ഇ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖത്തറില്‍ 14 ദിവസം താമസിക്കുന്നതോടെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും.

ഫൈസര്‍ മൊഡേണ, അസ്ട്ര സെനിക, കോവി ഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകള്‍ പൂര്‍ത്തീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്താം. പാസ്‌പോര്‍ട്ട് 6 മാസമെങ്കിലും കാലാവധിയുള്ളവരും ജി.സി.സി. രാജ്യങ്ങളില്‍ വിസയുള്ളവരും 14 ദിവസത്തെ ഹോട്ടല്‍ ബുക്ക് ചെയ്താല്‍ മതിയാകും. താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് 12 മണിക്കൂറും മുമ്പെങ്കിലും www. ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്് ട്രാവല്‍ ഓതറൈസേഷന്‍ നേടണം. ഓണ്‍ അറൈവല്‍ വിസകള്‍ക്ക് ട്രാവല്‍ ഓതറൈസേഷന്‍ നിര്‍ബന്ധമാണ് . കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി. പി. സി. ആര്‍ . നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണം.

റെഡ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക്് ഖത്തറിലെത്തുമ്പോള്‍ വിമാനതാവളത്തില്‍ വീണ്ടും ആര്‍.ടി. പി. സി. ആര്‍. പരിശോധന നടത്തും. ഇതിന് 300 റിയാല്‍ ഫീസ് നല്‍കണം. കാശായോ ബാങ്ക് കാര്‍ഡ് വഴിയോ പണമടക്കാം. എല്ലാ യാത്രക്കാരരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു.

ജി.സി.സി.. രാജ്യങ്ങളല്ലാത്ത രാജ്യങ്ങളില്‍ വവിസയുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.